ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, March 4, 2013

മുണ്ടേരിക്കടവില്‍ വിലക്ക് ലംഘിച്ച് തണ്ണീര്‍ത്തടം നികത്തുന്നു

മുണ്ടേരിക്കടവില്‍ വിലക്ക് ലംഘിച്ച്
തണ്ണീര്‍ത്തടം നികത്തുന്നു
കണ്ണൂര്‍: അധികൃതരുടെ വിലക്ക് ലംഘിച്ച് മുണ്ടേരിക്കടവില്‍ അവധിദിനത്തില്‍ തണ്ണീര്‍ത്തടം നികത്തല്‍ തുടരുന്നു.
പക്ഷിസങ്കേതമായി പ്രഖ്യാപിച്ച മുണ്ടേരിക്കടവിലെ പറക്കാട് അമ്പാട് ഭാഗത്താണ് ഞായറാഴ്ച റവന്യൂ അധികൃതരുടെയും പൊലീസിന്‍െറയും വിലക്ക് മറികടന്ന് നിര്‍മാണ പ്രവര്‍ത്തനം നടത്തിയത്. ഇവിടെ സ്വകാര്യ വ്യക്തി കണ്ടല്‍ക്കാട് നശിപ്പിച്ച് കരിങ്കല്‍ ഭിത്തി കെട്ടിയുയര്‍ത്തി നീര്‍ത്തടം മണ്ണിട്ട് നികത്തുന്നത് കഴിഞ്ഞദിവസം തഹസില്‍ദാറും പൊലീസും ഇടപെട്ട് തടഞ്ഞിരുന്നു. കൃഷിവകുപ്പും അനധികൃത നിര്‍മാണത്തെ എതിര്‍ത്തിരുന്നു. എന്നാല്‍, ഇത് വകവെക്കാതെയാണ് ഞായറാഴ്ച നിര്‍മാണം പുനരാരംഭിച്ചത്. പക്ഷിനിരീക്ഷണത്തിനത്തെിയ കോളജ് വിദ്യാര്‍ഥികളുടെ സംഘം ഇത് കണ്ടത്തെി കണ്ണൂര്‍ തഹസില്‍ദാറെ വിവരമറിയിക്കുകയായിരുന്നു. നികത്തിയ തണ്ണീര്‍ത്തടം പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. റവന്യൂ രേഖകളില്‍ ‘നഞ്ച’ വിഭാഗത്തില്‍ ഉള്‍പ്പെട്ട വെള്ളം കെട്ടിനില്‍ക്കുന്ന പുഴയോര ഭൂമി രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ‘തോട്ടം’ ആക്കി മാറ്റിയാണ് കൈയേറ്റവും നികത്തലും നടത്തുന്നതെന്ന് റവന്യൂ അധികൃതര്‍ പറയുന്നു.
 സ്ഥലം തണ്ണീര്‍ത്തടത്തില്‍ ഉള്‍പ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് പോക്കുവരവ് തടഞ്ഞിരുന്നു.  ഇവിടെ സര്‍വേ നമ്പര്‍ 35/1ല്‍പെട്ട ഭാഗത്ത് 4.5 ഏക്കറോളം നെല്‍വയല്‍ ഈവിധം രേഖകളില്‍ കൃത്രിമം കാട്ടി കരഭൂമിയാക്കി മാറ്റിയതായി പറയുന്നു. മുണ്ടേരിക്കടവ് നീര്‍ത്തടം സര്‍ക്കാര്‍ ഏറ്റെടുത്ത് പക്ഷിസങ്കേതമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് തണ്ണീര്‍ത്തടം കൈയേറ്റം രൂക്ഷമായത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മുണ്ടേരി കൈപ്പാട് മേഖലയില്‍ നടത്തിയ ഭൂമി ഇടപാടുകളെക്കുറിച്ചും നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകള്‍ ജില്ലാകലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള, വൈസ് പ്രസിഡന്‍റ് പി. ചന്ദ്രന്‍, കൃഷി ഓഫിസര്‍ ജീവരാജ്, വില്ളേജ് ഓഫിസര്‍ സമീര്‍ എന്നിവര്‍ കൈയേറ്റം നടന്ന സ്ഥലം സന്ദര്‍ശിച്ചു.
Courtesy: Madhyamam

No comments:

Post a Comment

Thanks