ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, December 12, 2010

കാഞ്ഞിരോട്ട് CPM-POPULAR FRONT സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്

കാഞ്ഞിരോട്ട് CPM-POPULAR FRONT സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്

കാഞ്ഞിരോട്: കേരളോത്സവത്തോടനുബന്ധിച്ച് നടത്തിയ ഫുട്ബാള്‍ മത്സരം നടന്നുകൊണ്ടിരിക്കെ കാണികളായി വന്ന സി.പി.എം, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഗ്രൌണ്ട് കൈയേറി ആക്രമണം അഴിച്ചുവിട്ടു. അക്രമത്തില്‍ പരിക്കേറ്റ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അബ്ദുല്‍ ഖാദര്‍ (28), ബി.കെ. ഹാരിസ് (32), ഷരീഫ് (25), ഇസ്മാഈല്‍ (26) എന്നിവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ ഖാദറിന്റെ പരിക്ക് ഗുരുതരമാണ്. സി.പി.എം പ്രവര്‍ത്തകരായ ഗിരീശന്‍ (37), ബൈജു (30), ശ്രീജിത്ത് (30), പ്രിഗേഷ് (30) എന്നിവരെ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൈജു, ശ്രീജിത്ത് എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കസേരകളും കാണികളുടെ നിരവധി മോട്ടോര്‍ ബൈക്കുകളും തകര്‍ത്തു.
മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ പഞ്ചായത്തുതല കേരളോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച നടന്ന ഫുട്ബാള്‍ മത്സരത്തിന്റെ സെമിഫൈനലിനിടയിലാണ് അക്രമം അരങ്ങേറിയത്.
ഇരുവിഭാഗത്തില്‍പെട്ട പ്രവര്‍ത്തകരും കത്തി, വടിവാള്‍, ഇരുമ്പുദണ്ഡ്, സൈക്കിള്‍ ചെയിന്‍ തുടങ്ങിയ ആയുധങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഗ്രൌണ്ട് കൈയേറുകയായിരുന്നു. വെള്ളിയാഴ്ച നടന്ന ഫുട്ബാള്‍ മത്സരത്തില്‍ തലമുണ്ടയിലെ റെഡ്സ്റ്റാര്‍ സ്പോര്‍ട്സ് ക്ലബ് മായന്‍മുക്ക് ക്ലബിനോട് പരാജയപ്പെട്ടിരുന്നു. കളിയുടെ അവസാനസമയം പരാജയപ്പെട്ട ക്ലബ് അംഗങ്ങള്‍, വിജയിച്ച ക്ലബംഗങ്ങളിലൊരാളെ ദേഹോപദ്രവമേല്‍പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ശനിയാഴ്ച നടന്ന അക്രമസംഭവം.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സി.പി.എം- എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഇവിടെനിന്ന് പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവസ്ഥലത്ത് ചക്കരക്കല്ല് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Courtesy:madhyamam/12-12-2010

ഫുട്ബോള്‍ മല്‍സരത്തിനിടെ CPM-SDPI സംഘര്‍ഷം





കാഞ്ഞിരോട് ഫുട്ബോള്‍ മല്‍സരത്തിനിടെ
CPM-SDPIസംഘര്‍ഷം:
എട്ടുപേര്‍ക്ക് പരിക്ക്


മുണ്ടേരി പഞ്ചായത്ത് കേരളോല്‍സവത്തിന്റെ ഭാഗമായുള്ള ഫുട്ബോള്‍ മല്‍സരത്തിനിടെ സി.പി.എം-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 5.30ഓടെ കാഞ്ഞിരോട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടിലാണു സംഭവം. പരിക്കേറ്റ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ പാച്ചേരിയിലെ ശരീഫ്(25), മാണിയൂര്‍ തണ്ടപ്പുറത്തെ അബ്ദുല്‍ ഖാദര്‍(28), കാഞ്ഞിരോട്ടെ ഹാരിസ്(31), കുടുക്കിമൊട്ട കോട്ടം റോഡിലെ ഇസ്മാഈല്‍(26) എന്നിവരെ കൊയിലി ആശുപത്രിയിലും സി.പി.എം പ്രവര്‍ത്തകരും തലമുണ്ട സ്വദേശികളുമായ കിളച്ചപറമ്പത്ത് ഗിരീഷന്‍ (37), റിജിത്ത് (30), റിഗേഷ് (25), ബിജു (30) എന്നിവരെ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അബ്ദുല്‍ ഖാദറിനു വടിവാള്‍ കൊണ്ടാണു തലയ്ക്കു വെട്ടേറ്റത്. ബ്രദേഴ്സ് മായന്‍മുക്കും സെവന്‍സ് സ്റ്റാര്‍ കാഞ്ഞിരോടും തമ്മിലുള്ള മല്‍സരത്തിനിടെയാണു സംഘര്‍ഷമുണ്ടായത്. ഇടവേളയ്ക്കിടെ 30ഓളം സി.പി.എം പ്രവര്‍ത്തകര്‍ ആയുധങ്ങളുമായെത്തി അക്രമിക്കുകയായിരുന്നുവെന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. ഈ സമയം ബ്രദേഴ്സ് മായന്‍മുക്ക് ഒരു ഗോളിനു മുന്നിട്ടു നില്‍ക്കുകയായിരുന്നു. ഇവരെ പിന്തുണച്ചതാണു എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരേ തിരിയാന്‍ കാരണം. സി.പി.എം പ്രവര്‍ത്തകരായ അശോകന്‍, സനീഷ്, ജിജു, സുജിത്ത്, ഷിജിന്‍, റജീഷന്‍ തുടങ്ങി 30ഓളം പേരാണു അക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് കളി നിര്‍ത്തിവച്ചു. തിരഞ്ഞെടുപ്പ് കലാശക്കൊട്ട് ദിവസം ഇവിടെ രണ്ട് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ സി.പി.എമ്മുകാര്‍ അക്രമിച്ചിരുന്നു.

എസ്.ഡി.പി.ഐ പ്രതിഷേധിച്ചു
ചക്കരക്കല്‍: ഫുട്ബോള്‍ മല്‍സരത്തിനിടെ മാരകായുധങ്ങളുമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അക്രമിച്ച സി.പി.എം നടപടിയില്‍ എസ്.ഡി.പി.ഐ കണ്ണൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കായികമല്‍സരങ്ങളില്‍പ്പോലും അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സി.പി.എം മനപ്പൂര്‍വം കുഴപ്പങ്ങള്‍ ഉണ്ടാക്കുകയാണ്. തിരഞ്ഞെടുപ്പു വേളയിലും സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ സി.പി.എം നിരന്തരം അക്രമം നടത്തിയിരുന്നു. പോലിസ് ശക്തമായ നടപടികള്‍ കൈകൊള്ളാത്തതാണു വീണ്ടും അക്രമികള്‍ക്കു പ്രോല്‍സാഹനമാവുന്നത്. പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സി.പി.എം അക്രമം നിര്‍ത്തിയില്ലെങ്കില്‍ ജനകീയമായി പ്രതിരോധിക്കുമെന്നും മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ദീന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Courtesy: Thejas Daily/12-12-2010