ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, March 12, 2013

ഹജ്ജ് കേസില്‍ കക്ഷി ചേരാന്‍ ജമാഅത്തിന്‍െറ അപേക്ഷ

 ഹജ്ജ് കേസില്‍ കക്ഷി ചേരാന്‍ ജമാഅത്തിന്‍െറ അപേക്ഷ
‘സ്വകാര്യ ക്വോട്ടയില്‍ സര്‍ക്കാര്‍ നേരിട്ട്
ഹാജിമാരെ തെരഞ്ഞെടുക്കണം’
ന്യൂദല്‍ഹി: സ്വകാര്യ ഹജ്ജ് ക്വോട്ടയില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഹാജിമാരെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജമാഅത്തെ ഇസ്ലാമി  സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഹജ്ജ് കേസില്‍ കക്ഷി ചേര്‍ക്കാന്‍ നല്‍കിയ അപേക്ഷയിലാണ് ഈ ആവശ്യമുന്നയിച്ചത്. ഈ നിര്‍ദേശം സ്വീകാര്യമല്ളെങ്കില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകള്‍ക്ക് സ്വകാര്യക്വോട്ട അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നും ജമാഅത്ത് മുന്‍കൈ എടുത്ത് സ്ഥാപിച്ച കേരള മുസ്ലിം സര്‍വീസ് ട്രസ്റ്റ് സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടു.
സ്വകാര്യ ക്വോട്ട ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് വീതംവെക്കുന്നതിന് പകരം സബ്സിഡിയോടെയുള്ളതെന്നും അല്ലാത്തതെന്നും രണ്ടായി തരം തിരിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരിട്ട് ഹാജിമാരെ തെരഞ്ഞെടുക്കണമെന്നാണ് ആവശ്യം. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന നടത്തുന്ന നറുക്കെടുപ്പില്‍ മൂന്നു ലക്ഷത്തോളം ഹാജിമാര്‍ നിലവില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ സബ്സിഡി ഇല്ലാത്ത യാത്രക്കാരെയുംഹജ്ജ് കമ്മിറ്റിക്ക് ഇതുപോലെ  തെരഞ്ഞെടുക്കാവുന്നതാണ്. സബ്സിഡിയില്ലാതെ പോകാന്‍ തയാറുള്ളവരില്‍നിന്ന് ഹജ്ജ് കമ്മിറ്റി നേരിട്ട് അപേക്ഷ സ്വീകരിച്ച് പട്ടിക തയാറാക്കണം.  ഇവരുടെ വിസ സ്റ്റാമ്പിങ് അടക്കമുള്ള കാര്യങ്ങളും സര്‍ക്കാര്‍ ക്വോട്ടയിലെന്ന പോലെ ചെയ്യാന്‍ കഴിയും. സൗദിയിലെ താമസമടക്കം അതിനുശേഷം വരുന്ന കാര്യങ്ങളില്‍ മാത്രമേ സ്വകാര്യ ഓപറേറ്റര്‍മാരുടെ സേവനം തേടേണ്ടതുള്ളൂ എന്ന് അപേക്ഷ ബോധിപ്പിച്ചു.  ഹജ്ജ് യാത്രയുടെ നിരക്ക് കുത്തനെ താഴാന്‍ ഇത് കാരണമാകും. വന്‍കിടക്കാരുടെ കുത്തക ഇല്ലാതാക്കാനും പുതിയ ഹാജിമാരുടെ അവസരം നഷ്ടപ്പെടുത്തി  ഒരേ വ്യക്തി വീണ്ടും വീണ്ടും ഹജ്ജിന് പോകുന്നത് തടയാനും ഇത് വഴി കഴിയും. ഈ നിര്‍ദേശം സ്വീകാര്യമല്ളെങ്കില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകള്‍ക്ക് സ്വകാര്യക്വോട്ട അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു. 
കര്‍ക്കശമായ വ്യവസ്ഥകളിലൂടെ ഇത്തരം സംഘങ്ങളെ തെരഞ്ഞടുക്കാന്‍ സര്‍ക്കാറിന് കഴിയും. ജനുവരി 14ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ ലാഭേച്ഛയില്ലാത്ത സന്നദ്ധസംഘടനകളുടെ കാര്യം പരിശോധിക്കാന്‍ പറഞ്ഞിരുന്നുവെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍,  ഇക്കാര്യം മന്ത്രാലയം പരിഗണിച്ചതേയില്ല. ചില വന്‍കിട കുത്തകകള്‍ക്കുവേണ്ടിയാണ് സര്‍ക്കാറിന്‍െറ നയമെന്ന് വ്യാപകമായ വിമര്‍ശമുണ്ടെന്ന് കേന്ദ്ര സര്‍ക്കാറിന്‍െറ തന്നെ സ്വന്തം  സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണെന്ന് ഹരജി ബോധിപ്പിച്ചു. കോടതിയില്‍നിന്ന് നിരന്തരം നിര്‍ദേശമുണ്ടായിട്ടും ഹാജിമാര്‍ക്ക് അനുഗുണമായ തരത്തില്‍ നയം രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.  പുതിയ ഓപറേറ്റര്‍മാര്‍ക്ക് കടന്നുവരാന്‍ പുതിയ കാറ്റഗറി സൃഷ്ടിച്ച് കുത്തകവത്കരണം പരിഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഒരു കാറ്റഗറി സൃഷ്ടിച്ച് കുത്തകവത്കരണം തടയാന്‍ കഴിയില്ളെന്നും സേവനദാതാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും  ജമാഅത്ത് ബോധിപ്പിച്ചു.  ഒരു കോടി വിറ്റുവരവുള്ളവരും സേവന നികുതി കൊടുക്കുന്നവരും മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് പറയുന്നതും കുത്തകകള്‍ക്ക് വേണ്ടിയാണ്. ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് നികുതി വേണ്ടതില്ളെന്ന് 2009ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഇതിന് തെളിവായി ഹാജരാക്കിയിട്ടുണ്ട്.  ഹാജിമാര്‍ പഞ്ചനക്ഷത്ര സൗകര്യം ആവശ്യപ്പെടുന്നുണ്ടെന്ന വിദേശമന്ത്രാലയത്തിന്‍െറ  അവകാശവാദം ശരിയല്ളെന്നും വസ്തുതകള്‍ക്ക് നിരക്കുന്നതല്ളെന്നും ഹരജിയിലുണ്ട്. ഇപ്പോഴുള്ള പട്ടിക അടിസ്ഥാനമാക്കി അടുത്ത അഞ്ചു വര്‍ഷത്തേക്ക് സ്വകാര്യ ഹജ്ജ് ക്വോട്ട അനുവദിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ ബൈത്തുസകാത്തിന്‍െറ ഭവനങ്ങള്‍ കൈമാറി

 

 
 
 കണ്ണൂര്‍ ബൈത്തുസകാത്തിന്‍െറ 
ഭവനങ്ങള്‍ കൈമാറി
കണ്ണൂര്‍:  ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്ക് സമ്പന്നന്‍െറ മൂലധനത്തില്‍ അവകാശം നിര്‍ണയിക്കുന്ന ഇസ്ലാമിലെ സകാത്ത് വ്യവസ്ഥയുടെ ഉദാത്തമായ മാതൃക കണ്ണൂരില്‍ സഫലീകൃതമായി.  കണ്ണൂര്‍ ബൈത്തുസകാത്ത് പണിതീര്‍ത്ത ഭവനങ്ങള്‍  നിര്‍ധനര്‍ക്ക് കൈമാറി.  ഇസ്ലാമിലെ സകാത്ത് വ്യവസ്ഥ ഏറ്റവും ബൃഹത്തായ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയും കാരുണ്യ ഹസ്തവുമാണെന്ന്  ചടങ്ങില്‍  സംസാരിച്ചവര്‍ പ്രകീര്‍ത്തിച്ചു. 
ദാരിദ്ര്യമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വരുമാനത്തിന്‍െറ ഒരുഭാഗം മാറ്റിവെക്കുന്നത് ഏറ്റവും വലിയ മനുഷ്യസ്നേഹമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള പറഞ്ഞു. കണ്ണൂര്‍ ബൈത്തുസകാത്തിന്‍െറ വീടുകളുടെ താക്കോല്‍ദാനത്തോടുബന്ധിച്ച് സംഘടിപ്പിച്ച  സക്കാത്ത് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
വിശുദ്ധ ഖുര്‍ആന്‍െറ കല്‍പന പ്രയോഗവത്കരിക്കുന്നത് ഏറെ ആഹ്ളാദകരമാണ്. മനുഷ്യസ്നേഹമുണ്ടെങ്കില്‍ മറ്റെല്ലാമുണ്ടാവുമെന്നാണ് അനുഭവം. നന്മ ചെയ്യുമ്പോള്‍ സ്വര്‍ഗത്തില്‍ അക്കൗണ്ട് തുറക്കുകയാണ് ഒരാള്‍ ചെയ്യുന്നത്. ഏതൊരു പദ്ധതിക്ക് രൂപം നല്‍കുമ്പോഴും ദരിദ്രരുടെ മുഖമാണ് നമ്മുടെ മനസ്സില്‍ വേണ്ടതെന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്. ഇതിലൂടെ അല്ലാഹുവിന്‍െറ മാര്‍ഗം പിന്‍പറ്റുകയാണ് ഗാന്ധിജി ചെയ്തതെന്നും സരള പറഞ്ഞു.
ബൈത്തുസകാത്ത് രണ്ടാംഘട്ടമായി നിര്‍മിച്ച് നല്‍കുന്ന ആറ് വീടുകളുടെ താക്കോല്‍ ദാനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.കെ. മുഹമ്മദലി നിര്‍വഹിച്ചു.
 സമ്പത്തിന്‍െറ കേന്ദ്രീകരണം അത് നിര്‍വീര്യമാക്കുകയാണ് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. സമ്പത്ത് പുനരുല്‍പാദിപ്പിക്കപ്പെടണമെങ്കില്‍ അത് വികേന്ദ്രീകരിക്കപ്പെടണം. മധ്യവര്‍ഗത്തിന് ഭൂരിപക്ഷമുള്ള കേരളത്തില്‍ സകാത്ത് വിനിയോഗിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ബോധവത്കരണം നടത്തിയാല്‍ ജീവിതത്തിന്‍െറ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന അടിസ്ഥാന വിഭാഗത്തിന്‍െറ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ബൈത്തുസകാത്ത് പ്രസിഡന്‍റ് ഡോ. പി. സലിം അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ അല്‍താഫ് മാങ്ങാടന്‍ വീടുകളുടെ താക്കോല്‍ ഏറ്റുവാങ്ങി. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി കളത്തില്‍ ബഷീറിന് നല്‍കി സപ്ളിമെന്‍റ് പ്രകാശനം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ സി. സമീര്‍, ടി.പി. ഹമീദ് ഹാജി, കെ.എസ്. മുഹമ്മദലി ഹാജി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ. പി. മൂസ സ്വാഗതവും എം. അഹമ്മദ് പാഷ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി സകാത്തും സാമ്പത്തികാസൂത്രണവും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സമ്പത്ത് ധനികരില്‍ മാത്രമായി കുന്നുകൂടുന്നത് ഒഴിവാക്കാനാണ് സംഘടിത സകാത്ത് വിതരണം ചെയ്യാന്‍ പ്രവാചക കല്‍പനയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യവംശത്തിന്‍െറ ആരംഭകാലം മുതല്‍ക്കുതന്നെ സമ്പത്തിന്‍െറ വിതരണവും ഉണ്ടായിരുന്നു. അതിന്‍െറ ശാസ്ത്രീയ രൂപമാണ് ഇപ്പോള്‍ നടക്കുന്ന സംഘടിത സകാത്ത്. അന്തിയുറങ്ങാന്‍ പോലും ഇടമില്ലാത്ത മനുഷ്യരുള്ള ഇക്കാലത്ത് കാരുണ്യ പ്രവര്‍ത്തനങ്ങളെ സമൂഹം പ്രോല്‍സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി വിഷയാവതരണം നടത്തി. യു.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ടി.പി.ഷമീം, ഷംസീര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
കെ.പി. അബ്ദുല്‍ അസീസ് സ്വാഗതവും വി.കെ. ഖാലിദ് നന്ദിയും പറഞ്ഞു.