ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, April 9, 2012

ജനവഞ്ചനയുടെ പതിറ്റാണ്ടുകള്‍

 ജനവഞ്ചനയുടെ പതിറ്റാണ്ടുകള്‍
വേണു കള്ളാര്‍
കണ്ണൂര്‍: 1987ല്‍ കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എയാണ് പെട്ടിപ്പാലത്ത് തലശ്ശേരി നഗരസഭയുടെ മാലിന്യനിക്ഷേപത്തിനെതിരായ സമരം ഉദ്ഘാടനം ചെയ്തത്. അന്ന് സമരത്തിന്‍െറ മുന്‍നിരയില്‍ സി.പി.എമ്മായിരുന്നു. മാലിന്യവണ്ടികള്‍ പലതവണ തടഞ്ഞു. പൊലീസ് ഇടപെടലുണ്ടായി. വര്‍ഷങ്ങള്‍ പലതു പിന്നിട്ടു. പെട്ടിപ്പാലത്തുകാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വര്‍ധിച്ചതേയുള്ളൂ. പക്ഷേ, കോടിയേരി ബാലകൃഷ്ണന്‍ എം. എല്‍.എ നിലപാട് മാറ്റി. അദ്ദേഹം ഇപ്പോള്‍ തലശ്ശേരി നഗരസഭയുടെ പക്ഷത്താണ്. സി. പി.എം സമരപാതയില്‍നിന്ന് പിന്മാറുകയും ചെയ്തു. ഈയിടെ നഗരസഭക്കുവേണ്ടി സമരക്കാരെ ചര്‍ച്ചക്കു വിളിച്ച എം.എല്‍.എ പ്രശ്നം പരിഹരിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ പെട്ടിപ്പാലത്തുകാര്‍ക്ക് പലതരം രാഷ്ട്രീയ മറിമായങ്ങള്‍ക്ക് സാക്ഷികളാവേണ്ടിവന്നു. 1954ലാണ് പുന്നോല്‍ പെട്ടിപ്പാലത്ത് തലശ്ശേരി നഗരസഭ മാലിന്യനിക്ഷേപം തുടങ്ങുന്നത്. ന്യൂമാഹി പഞ്ചായത്തില്‍പെട്ട കടല്‍തീരത്തോടു ചേര്‍ന്ന 8.5 ഏക്കര്‍ ഭൂമിയാണ് നഗരമാലിന്യങ്ങള്‍ തള്ളാന്‍ ഉപയോഗിക്കുന്നത്. മദ്രാസ് സര്‍ക്കാര്‍ പതിച്ചുനല്‍കിയതാണിതെന്ന് നഗരസഭാധികൃതര്‍ അവകാശപ്പെടുന്നു. തലശ്ശേരി സ്വദേശിയായ കുട്ടുക്കേയി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്ന ഭൂമി അന്യാധീനപ്പെട്ടപ്പോള്‍ നഗരസഭയുടെ കൈവശമായതാണെന്നും പറഞ്ഞുകേള്‍ക്കുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും ഇപ്പോള്‍ നഗരസഭയുടെ പക്കലില്ല.
മാലിന്യം കുന്നുകൂടാന്‍ തുടങ്ങിയപ്പോള്‍ പ്രദേശവാസികള്‍ 1958ല്‍ കുറിച്ചിയില്‍ പരിസര ശുചീകരണ സമിതി എന്ന സംഘടന രൂപവത്കരിച്ചു. ഇവര്‍ ആരോഗ്യമന്ത്രിക്ക് നിവേദനവും മറ്റും നല്‍കിയെങ്കിലും പ്രത്യക്ഷ പ്രക്ഷോഭമൊന്നും നടത്തിയില്ല. പിന്നീട് പല ചെറുസമരങ്ങള്‍ ഉണ്ടായെങ്കിലും ശക്തിപ്രാപിച്ചില്ല. 1980കളില്‍ പൊതു പ്രവര്‍ത്തകനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായിരുന്ന തളിപ്പറമ്പിലെ ഡോ. ബേബി വര്‍ഗീസ് പെട്ടിപ്പാലത്തുകാരെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തി. 1987ലാണ് സി.പി.എം നേതൃത്വം സമരം ഏറ്റെടുത്തത്. 1995 വരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമരങ്ങള്‍ തുടര്‍ന്നു. അതുവരെ തലശ്ശേരി നഗരസഭ മുസ്ലിംലീഗാണ് ഭരിച്ചിരുന്നത്. 1996ല്‍ തലശ്ശേരി നഗരസഭയും പെട്ടിപ്പാലം ഉള്‍പ്പെടുന്ന ന്യൂമാഹി പഞ്ചായത്തും സി.പി.എമ്മിന്‍െറ ഭരണനിയന്ത്രണത്തിലായി. ഇതോടെ പാര്‍ട്ടി നേതാക്കള്‍ മാലിന്യവിരുദ്ധ സമരത്തില്‍നിന്ന് പിന്മറുകയായിരുന്നു.
ഈ സാഹചര്യത്തില്‍ 1997ലാണ് പൊതുജനാരോഗ്യ സംരക്ഷണ സമിതി സമരരംഗത്തത്തെുന്നത്. സി.പി.എം ഒഴികെയുള്ള മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്കാളിത്തം സമിതിക്ക് ലഭിച്ചു. ഇക്കാലത്തുതന്നെ മാലിന്യവിപത്തിനെതിരെ നാട്ടുകാരില്‍ ചിലര്‍ നിയമനടപടിയും തുടങ്ങിയിരുന്നു. പുന്നോല്‍ സ്വദേശികളായ ടി.എം. ലത്തീഫ്, എന്‍. ബഷീര്‍, ടി.കെ. മമ്മൂട്ടി എന്നിവര്‍ തലശ്ശേരി മുന്‍സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പരാതിക്കാര്‍ക്ക് അനുകൂലമായി വിധിയുണ്ടായി. നഗരസഭയും ന്യൂമാഹി പഞ്ചായത്തും ഇതിനെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. 1999 നവംബര്‍ 12ന് ഹൈകോടതിയും നഗരസഭക്കെതിരായി വിധിപുറപ്പെടുവിച്ചു. പെട്ടിപ്പാലത്തുനിന്ന് തലശ്ശേരി നഗരസഭ ഒഴിഞ്ഞുപോകണമെന്നും മാലിന്യം തള്ളല്‍ നിര്‍ത്തലാക്കണമെന്നുമായിരുന്നു ജസ്റ്റിസ് അരിജിത് പസായത്, ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍െറ വിധി. മാലിന്യ നിക്ഷേപം ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി കാണിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനീയര്‍ ഹൈകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ഉത്തരവുണ്ടായത്.
എന്നാല്‍, ഹൈകോടതി വിധി നടപ്പാക്കാന്‍ തയാറാകാതെ പുതിയ പഴുതുകള്‍ തേടുകയാണ് നഗരസഭ ചെയ്തത്. പൊറുതിമുട്ടി ജനങ്ങള്‍ സമരത്തിനിറങ്ങുമ്പോള്‍ അധികൃതര്‍ ചര്‍ച്ചക്കു വിളിക്കുകയും അനുരഞ്ജന കരാറുകള്‍ ഉണ്ടാക്കുകയും ചെയ്യുകയാണ് പതിവ്. 1999 മുതല്‍ 2011വരെ ഇങ്ങനെ എട്ടുതവണ കരാറുകള്‍ ഉണ്ടാക്കി. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ജില്ലാ കലക്ടര്‍, മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാറുടെ പ്രതിനിധി, ആര്‍.ഡി.ഒ എന്നിവരെ മധ്യസ്ഥരാക്കി നടത്തിയ ചര്‍ച്ചകളിലെ ഒത്തുതീര്‍പ്പ് ഉപാധികളില്‍ ഒന്നുപോലും നഗരസഭ നടപ്പാക്കിയില്ല. 1999 മേയ് മാസത്തിലാണ് ആദ്യ ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നത്. 1999 ഡിസംബര്‍ 31നകം മാലിന്യ നിക്ഷേപം നിര്‍ത്തലാക്കുമെന്നായിരുന്നു അന്ന് നഗരസഭ നല്‍കിയ ഉറപ്പ്. ഇത് പലതവണ ലംഘിച്ചു. 2010 ഒക്ടോബര്‍ 21ന് ജില്ലാ കലക്ടര്‍ വി.കെ. ബാലകൃഷ്ണന്‍െറ മധ്യസ്ഥതയില്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒടുവിലത്തെ ഒത്തുതീര്‍പ്പ് കരാര്‍ ഉണ്ടാക്കിയത്. 2011 ഒക്ടോബര്‍ 31ന് ശേഷം പെട്ടിപ്പാലത്ത് മാലിന്യം തള്ളില്ല എന്നതായിരുന്നു പ്രധാന തീരുമാനം. ജില്ലാ കലക്ടര്‍, തലശ്ശേരി നഗരസഭാ അധികൃതര്‍, ന്യൂമാഹി പഞ്ചായത്ത് അധികൃതര്‍, സമരസമിതി ഭാരവാഹികള്‍ എന്നിവരാണ് ഇതില്‍ ഒപ്പുവെച്ചത്.
രണ്ടുമാസം കൂടുമ്പോള്‍ മാലിന്യ നിക്ഷേപത്തിന്‍െറ തോത് 20 ശതമാനം വീതം കുറക്കാനും അങ്ങനെ ഒരു വര്‍ഷത്തിനകം പൂര്‍ണമായി മാലിന്യം ഇല്ലാതാക്കാനുമായിരുന്നു ധാരണ. ഇതിനായി നഗരസഭയിലെ എട്ടു കേന്ദ്രങ്ങളില്‍ വികേന്ദ്രീകൃത ബയോഗ്യാസ് പ്ളാന്‍റുകള്‍ സ്ഥാപിക്കുമെന്നും ഗാര്‍ഹിക മാലിന്യങ്ങള്‍ പുറന്തള്ളുന്നത് നിരോധിക്കുമെന്നും കരാറില്‍പറഞ്ഞിരുന്നു. ഈ തീരുമാനങ്ങള്‍ക്കും പഴയ കരാറുകളുടെ അതേ ദുര്‍ഗതിയാണുണ്ടായത്. തീരുമാനങ്ങള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാനും മേല്‍നോട്ടം വഹിക്കാനും തലശ്ശേരി ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. രണ്ടാഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു കമ്മിറ്റിയുടെ പ്രധാന ദൗത്യം. ഒത്തുതീര്‍പ്പ് കാലാവധി കഴിയുന്നതുവരെ ഒരു തവണയെങ്കിലും യോഗം ചേരാന്‍ ഈ കമ്മിറ്റിക്കു സാധിച്ചില്ല.
2011ല്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ പ്രശ്നത്തില്‍ ഇടപെട്ടു. പൊതുജനാരോഗ്യ സംരക്ഷണ സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇടപെടല്‍. 2011 ഒക്ടോബര്‍ 31ന് ശേഷം പെട്ടിപ്പാലത്ത് മാലിന്യം തള്ളുകയില്ളെന്ന് നഗരസഭാധികൃതര്‍ ഉറപ്പുനല്‍കിയതായി ദേശീയ മനുഷാവകാശ കമീഷന്‍ സംസ്ഥാന  സര്‍ക്കാറിന്‍െറ അഡീഷനല്‍ ചീഫ് സെക്രട്ടറി മുഖേന മറുപടി നല്‍കി. പക്ഷേ, ഇതും പാഴ്വാക്കായി. ഉറപ്പുകള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെട്ടപ്പോഴാണ് വീണ്ടും സമരമാരംഭിച്ചത്. വിശാല സമരമുന്നണി, മാലിന്യവിരുദ്ധ സമര സമിതി എന്നീ സംഘടനകളും പ്രശ്നമേറ്റെടുത്ത് സമരരംഗത്തത്തെി. പെട്ടിപ്പാലത്ത് മാലിന്യ നിക്ഷേപകേന്ദ്രത്തിന്‍െറ കവാടത്തില്‍ പന്തലുകളുയര്‍ത്തിയാണ് സത്യഗ്രഹ സമരമാരംഭിച്ചത്. 142 ദിവസം മാലിന്യലോറികളെ ഇങ്ങോട്ടു കടത്തിവിട്ടില്ല. സമാധാനപൂര്‍ണമായിരുന്നസമരത്തിന്‍െറ പേരില്‍ മാര്‍ച്ച് 20ന് പൊലീസ് അതിക്രമം ഉണ്ടാവുന്നതുവരെ ഒരു കേസുപോലും ഉണ്ടായില്ല. മാലിന്യനീക്കം തടസ്സപ്പെട്ടപ്പോള്‍ പലതവണ അനുരഞ്ജന ശ്രമങ്ങളുണ്ടായി. എം.എല്‍.എമാരുടെയും മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നടത്തി. പ്രശ്നപരിഹാരത്തിന് ഇനിയും സമയം അനുവദിക്കണമെന്നുതന്നെയായിരുന്നു അധികൃതരുടെ ആവശ്യം. ഓരോ തവണയും കൂടുതല്‍ സമയം ആവശ്യപ്പെടുന്ന പതിവ് തുടരുകയാണ് അധികൃതര്‍ ചെയ്യുന്നത്. കഴിഞ്ഞ 12 വര്‍ഷത്തെ അനുഭവങ്ങള്‍ മുന്നിലുള്ളപ്പോള്‍ ഇനിയും അത്തരമൊരുകെണിയില്‍ തലവെച്ചുകൊടുക്കാനും തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് കൂടെനില്‍ക്കുന്ന നാട്ടുകാരെ കബളിപ്പിക്കാനും കഴിയില്ളെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതാവ് പി.എം. അബ്ദുന്നാസിര്‍ ‘മാധ്യമ’ത്തോടുപറഞ്ഞു. മാലിന്യപ്രശ്നത്തില്‍ പൊലീസ് ഇടപെടില്ളെന്നും അതു സര്‍ക്കാറിന്‍െറ നയമല്ളെന്നുമാണ് സമരസമിതി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍, ഇവിടെ സംഭവിച്ചത് അതല്ല. മാര്‍ച്ച് 20ന് പെട്ടിപ്പാലത്ത് പൊലീസ് ആക്ഷന്‍ നടത്തിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്നായിരുന്നു തലശ്ശേരി നഗരസഭാ ചെയര്‍പേഴ്സന്‍  മാധ്യമങ്ങളോട് വിശദീകരിച്ചത്. ചേലോറയിലേക്ക് കഴിഞ്ഞ ദിവസവും സമരക്കാരെ മറികടന്ന് മാലിന്യലോറികള്‍ കടന്നുപോയത് വന്‍ പൊലീസ് പടയുടെ അകമ്പടിയോടെയാണ്. ആരാണ് നുണ പറയുന്നത് ? ആരാണ് തങ്ങളെ കബളിപ്പിക്കുന്നതെന്ന് നാട്ടുകാര്‍ക്ക് തിരിച്ചറിയാനാവുന്നില്ല.(തുടരും)
Courtesy:Madhyamam.09.04.12

വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം പ്രഖ്യാപനം

 
 
 
 
 
 
 
 
 
 വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം പ്രഖ്യാപനം
അഴിമതിഭരണം ആഭ്യന്തര സുരക്ഷ
അപകടത്തിലാക്കുന്നു -കെ. അംബുജാക്ഷന്‍
ചക്കരക്കല്ല്: ആഭ്യന്തര സുരക്ഷയെപോലും അപകടത്തിലാക്കുന്ന അഴിമതിഭരണമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കണ്ണൂര്‍ മണ്ഡലം പ്രഖ്യാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുത്തന്‍ സാമ്പത്തികനയം കാരണം സാധാരണ പൗരന്‍െറ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. സമൂഹത്തിലെ മുഴുവനാളുകള്‍ക്കും തുല്യമായ നീതിയും സമാധാനവും ലഭ്യമാക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ലക്ഷ്യം - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാരം യു.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുസ്സലാം, മണ്ഡലം പ്രസിഡന്‍റ് സി. മുഹമ്മദ് ഇംതിയാസിന് പതാക കൈമാറി പാര്‍ട്ടി പ്രഖ്യാപനം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് പാലേരി മുഖ്യപ്രഭാഷണം നടത്തി. പി.ബി.എ. ഫര്‍മിസ് കണ്ണൂര്‍ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. മോഹന്‍ കുഞ്ഞിമംഗലം, ടോമി ജേക്കബ്, പള്ളിപ്രം പ്രസന്നന്‍, ടി. നാണി ടീച്ചര്‍, ഡോ. ശാന്തി ധനഞ്ജയന്‍, വി.കെ. ഖാലിദ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍ മണ്ഡലം പ്രസിഡന്‍റായി സി. ഇംതിയാസിനെയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് കക്കാടിനെയും തെരഞ്ഞെടുത്തു. എ.എസ്. മുഹമ്മദ് ആശിഖ്, മിനി തോട്ടട, കാര്‍ത്യായനി ടീച്ചര്‍, ബിനി ഫെര്‍ണാണ്ടസ്, കെ.പി. ഇബ്രാഹിം, പനയന്‍ കുഞ്ഞിരാമന്‍, എം. കദീജ, പി. ഫാറൂഖ്, സി.പി. രഹ്ന ടീച്ചര്‍, കെ.കെ. ഫസല്‍, ഹാരിസ് ഏച്ചൂര്‍, സി.എച്ച്. മുസ്തഫ മാസ്റ്റര്‍, കെ.കെ. സുഹൈര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.

പാലിയേറ്റിവ് യൂനിറ്റ് ഉദ്ഘാടനം

പാലിയേറ്റിവ് യൂനിറ്റ് ഉദ്ഘാടനം
പാനൂര്‍: പാനൂര്‍ ഫ്രൈഡേ ക്ളബിന്‍െറ ഒന്നാം വാര്‍ഷികവും ആശ്വാസ് പാലിയേറ്റിവ് യൂനിറ്റിന്‍െറ ഉദ്ഘാടനവും കൃഷിമന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിച്ചു. ഡോ. പി. മൊയ്തു അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഡി.എം.ഒ ഡോ. ആര്‍. രമേഷ് പാലിയേറ്റിവ് യൂനിറ്റ് സമര്‍പ്പിച്ചു. ബഷീര്‍ മുഹ്യുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എം. സൂപ്പി, ഡോ. മുരളീധരന്‍, സി.എച്ച്. ഇസ്മാഈല്‍ ഫാറൂഖി എന്നിവര്‍ സംസാരിച്ചു. പ്രഫ. എം. ഉസ്മാന്‍ സ്വാഗതവും എ. യൂസുഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പരീക്ഷ

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പരീക്ഷ
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സംസ്ഥാന-ജില്ലാ തല പരീക്ഷകള്‍ മേയ് 20ന് നടക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 14 ആണെന്ന് ജില്ലാ കോഓഡിനേറ്റര്‍ അറിയിച്ചു.

യുവജന സംഗമം

യുവജന സംഗമം
പയ്യന്നൂര്‍: സോളിഡാരിറ്റി യുവജന സംഗമം പയ്യന്നൂര്‍ ചൈതന്യ ഹാളില്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്തു. കെ.എം. മഖ്ബൂല്‍ പ്രഭാഷണം നടത്തി.
‘സോളിഡാരിറ്റി അര്‍ഥവും അടയാളവും’ എന്ന വിഷയത്തില്‍ ടി.കെ. മുഹമ്മദ് റിയാസും പേഴ്സനാലിറ്റി ഡെവലപ്മെന്‍റിനെകുറിച്ച് നിയാസ് ഒലിപ്പിലും ക്ളാസെടുത്തു. ശിഹാബ് അരവഞ്ചാല്‍ അധ്യക്ഷത വഹിച്ചു. നൗഷാദ് കരിവെള്ളൂര്‍ സ്വാഗതവും ഫൈസല്‍ തായിനേരി നന്ദിയും പറഞ്ഞു.

PRABODHANAM WEEKLY