ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, June 24, 2011

SIO KANNUR

 
 എസ്.എന്‍ വിദ്യാമന്ദിറിനെതിരെ നടപടിയാവശ്യപ്പെട്ട് എസ്.ഐ.ഒ 
ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് നടത്തി

കണ്ണൂര്‍: ഫുള്‍സ്ലീവ് യൂനിഫോം ധരിച്ചതിന് വിദ്യാര്‍ഥിനികളെ പുറത്താക്കിയ എസ്.എന്‍ വിദ്യാമന്ദിര്‍ അധികൃതര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് എസ്.ഐ.ഒ-ജി.ഐ.ഒ പ്രവര്‍ത്തകര്‍ സംയുക്തമായി ഡി.ഡി.ഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. നിയമം കാറ്റില്‍പറത്തി പൌരാവകാശലംഘനവും മതസ്വാതന്ത്യ്രനിഷേധവും നടത്തുന്ന സ്കൂള്‍ അധികൃതര്‍ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
ഫുള്‍സ്ലീവ് വസ്ത്രം ധരിച്ചതിന്റെ പേരില്‍ പുറത്താക്കിയ നടപടി പുനഃപരിശോധിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കണമെന്ന നിര്‍ദേശത്തിനെതിരാണ് സ്കൂള്‍ അധികൃതര്‍. സംഭവത്തില്‍ ഡി.ഡി.ഇ വിശദീകരണം തേടിയെന്ന സ്കൂള്‍ പ്രിന്‍സിപ്പലിന്റെ വാദം പച്ചക്കള്ളമാണെന്നും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കുമെന്നും ഷംസീര്‍ ഇബ്രാഹിം പറഞ്ഞു. ജില്ലാ സെക്രട്ടറി റാഷിദ് തലശേãരി അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ഖദീജ, സോളിഡാരിറ്റി ജില്ലാ പി.ആര്‍ സെക്രട്ടറി ടി.കെ. അസ്ലം, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ജംഷീറ, ഉമ്മു ഫാഇസ എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ ജില്ലാ കാമ്പസ് സെക്രട്ടറി റിവിന്‍ജാസ്, ആഷിഖ് കാഞ്ഞിരോട്, ജവാദ് തലശേãരി, മര്‍ജാന എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
ഫുള്‍സ്ലീവ് യൂനിഫോം: ജുമാനയും ടി.സി വാങ്ങി
കണ്ണൂര്‍: ഫുള്‍സ്ലീവ് യൂനിഫോം ധരിച്ചുവന്നതിനെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട തളാപ്പ് എസ്.എന്‍ വിദ്യാമന്ദിര്‍ ഹയര്‍സെക്കന്‍ഡറിയിലെ പത്താംതരം വിദ്യാര്‍ഥിനി ജുമാനയും സ്കൂളില്‍നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി. കഴിഞ്ഞ ദിവസം സ്കൂള്‍ അധികൃതരെകണ്ട് യൂനിഫോം അണിഞ്ഞുവരുന്നതിന് അനുവദിക്കണമെന്നും സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, അധികൃതര്‍ നിലപാടില്‍ ഉറച്ചുനിന്നതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മാതാവിനൊപ്പം സ്കൂളിലെത്തി ജുമാന ടി.സി വാങ്ങിക്കുകയായിരുന്നു. യൂനിഫോം വിവാദത്തെത്തുടര്‍ന്ന് എസ്.എന്‍ വിദ്യാമന്ദിറില്‍നിന്ന് ടി.സി വാങ്ങിക്കുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയാണ് ജുമാന.
സ്കൂള്‍ അധികൃതരുടെ നിബന്ധന വിഷമകരമായതിനെത്തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച പ്ലസ്ടു വിദ്യാര്‍ഥികളായ ഷഹനാസും നുഫൈസയും ടി.സി വാങ്ങിയിരുന്നു. ഇവരുടെ ടി.സിയില്‍ ഫുള്‍സ്ലീവ് യൂനിഫോം അണിഞ്ഞുവരുന്നത് സ്കൂളിന്റെ ഡ്രസ്കോഡിന് എതിരാണെന്നും ഇതുകാരണം ടി.സി നല്‍കുന്നുവെന്നുമാണ് പറഞ്ഞിരിക്കുന്നത്. രക്ഷിതാക്കളുടെ ഇഷ്ടമനുസരിച്ചാണ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നാണ് ജുമാനക്ക് നല്‍കിയ ടി.സിയില്‍ എഴുതിയിരിക്കുന്നത്. ഇന്നലെ ടി.സി വാങ്ങാനെത്തിയപ്പോഴും തുടര്‍ന്നു പഠിക്കുന്നതിന് അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍, സ്കൂള്‍ അധികൃതര്‍ അനുകൂലമായൊന്നും പറഞ്ഞില്ല.
എല്‍.കെ.ജി മുതലേ എസ്.എന്‍ വിദ്യാമന്ദിറിലെ വിദ്യാര്‍ഥിനിയാണ് ജുമാന. തന്റെ സുഹൃത്തുക്കളെവിട്ട് മറ്റു സ്കൂളിലേക്ക് മാറുന്നതില്‍ വിഷമമുണ്ടെന്നും ജുമാന പറഞ്ഞു.
ഈവര്‍ഷം മുതലാണ് സ്കൂളില്‍ ഹാഫ്സ്ലീവ് യൂനിഫോം നിര്‍ബന്ധമാക്കിയത്. ജുമാനയടക്കം ആറുവിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് ഫുള്‍സ്ലീവ് യൂനിഫോം അണിയാന്‍ അനുമതി നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍, വിട്ടുവീഴ്ച ചെയ്യാതിരുന്ന സ്കൂള്‍ അധികൃതര്‍ ഫുള്‍സ്ലീവ് ധരിച്ചുവന്നതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. മൂന്നു കുട്ടികള്‍ ഹാഫ്സ്ലീവ് ധരിക്കാമെന്നു സമ്മതിച്ചതോടെയാണ് അവരെ സ്കൂളില്‍ പ്രവേശിപ്പിച്ചത്. കുട്ടികളെ പുറത്താക്കരുതെന്നും ഫുള്‍സ്ലീവ് യൂനിഫോം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു താന്‍ സ്കൂളിനു നിര്‍ദേശം നല്‍കിയിരുന്നെന്ന് ഡി.ഡി.ഇ ഇന്നലെയും ആവര്‍ത്തിച്ചു.