ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, April 17, 2011

WELFARE PARTY OF INDIA



വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ
പ്രഖ്യാപനം നാളെ ദല്‍ഹിയില്‍
ന്യൂദല്‍ഹി: ദേശീയതലത്തില്‍ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് ഊന്നല്‍ നല്‍കി പുതിയ രാഷ്ട്രീയ പാര്‍ട്ടി വരുന്നു.  വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്നു പേരിട്ട പാര്‍ട്ടിയുടെ പ്രഖ്യാപനം തിങ്കളാഴ്ച ദല്‍ഹിയില്‍ നടക്കും. റാഫി മാര്‍ഗിലെ മാവ്ലങ്കാര്‍ ഹാളില്‍ ചേരുന്ന  കണ്‍വെന്‍ഷനിലാകും പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം.
തെരഞ്ഞെടുപ്പു കമീഷന്റെ അംഗീകാരം ലഭിക്കുന്നതോടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സംസ്ഥാന, ജില്ലാ, പ്രാദേശിക യൂനിറ്റുകള്‍ക്ക് രൂപം നല്‍കാനാണ് നീക്കം. അഴിമതി ആധിപത്യം പുലര്‍ത്തുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ പൌര സമൂഹത്തിന്റെ ഇടപെടലിന്റെ സാര്‍ഥകമായ വേദി കൂടിയായിരിക്കും പുതിയ പാര്‍ട്ടിയെന്ന് സംഘാടകര്‍ അറിയിച്ചു. നന്മയോട് ആഭിമുഖ്യം പുലര്‍ത്തുന്ന മുഴുവന്‍ പേര്‍ക്കുമുള്ള രാഷ്ട്രീയ ബദലായി പാര്‍ട്ടിയെ മാറ്റിയെടുക്കാനാണ് ശ്രമം.
വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എണ്ണമറ്റ ഗ്രൂപ്പുകളും രാഷ്ട്രീയ പാര്‍ട്ടികളും പുതിയ പാര്‍ട്ടിയുടെ ഭാഗമായി മാറും. ഇതിനായി പല തലങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. എല്ലാ തുറകളില്‍ നിന്നും ആവേശകരമായ പിന്തുണയാണ് പാര്‍ട്ടി രൂപവത്കണരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ലഭിച്ചുവരുന്നതെന്ന് പ്രഖ്യാപന കണ്‍വെന്‍ഷന്‍ സമിതി കണ്‍വീനര്‍ എസ്. ക്യൂ.ആര്‍. ഇല്യാസ് 'മാധ്യമ'ത്തോട് പറഞ്ഞു. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, പൌര പ്രമുഖര്‍, ബുദ്ധിജീവികള്‍, ദലിത്^മുസ്ലിംസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ തിങ്കളാഴ്ചത്തെ പ്രഖ്യാപന കണ്‍വെന്‍ഷനില്‍ സംബന്ധിക്കും. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ശക്തമായ സാന്നിധ്യം ചെലുത്തുമാറ് മുഴുവന്‍ ജനവിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്താന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രതിഞ്ജാബദ്ധമാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അംബേദ്കര്‍ മൂവ്മെന്റ് പ്രസിഡന്റ് തേജ് സിങ്, ഇന്ത്യന്‍ നാഷനല്‍ ലീഗ് പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍,  അഖിലേന്ദര്‍ പാസ്വാന്‍, മുന്‍ എം.പി ഇല്യാസ് ആസ്മി, അബ്ദുല്‍ വഹാബ് ഖില്‍ജി, സഫറുല്‍ ഇസ്ലാം ഖാന്‍, ഫാദര്‍ അബ്രഹാം ജോസഫ്, ലോക്ജനശക്തി നേതാവ് അബ്ദുല്‍ ഖാലിക്, മിഹിര്‍ ബാനര്‍ജി, സുലോചനാ ദേവി, മുഹമ്മദ് ഇബ്രാഹിം, മുജ്തബ ഫാറൂഖ്, എസ്.ക്യു.ആര്‍. ഇല്യാസ്, അബ്ദുസ്സലാം വാണിയമ്പലം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പ്രഖ്യാപന കണ്‍വെന്‍ഷനില്‍ സംസാരിക്കും.
കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

KANHIRODE NEWS: BUS ACCIDENT

 
 ബസ് വൈദ്യുതി തൂണ്‍ തകര്‍ത്തു; 
കാഞ്ഞിരോട് ഇരുട്ടില്‍
കാഞ്ഞിരോട്: ബൈക്കിനെ മറികടക്കാന്‍ ശ്രമിച്ച കെ.എസ്.ആര്‍.ടി.സി ബസ് ഇലക്ട്രിക് തൂണ്‍ തകര്‍ത്തു. 220 കെ.വി സബ്സ്റ്റേഷനില്‍ നിന്നുള്ള ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ വഹിച്ചുപോവുന്ന തൂണ്‍ പൂര്‍ണമായും തകര്‍ന്ന് ബസിനുമുകളില്‍ വീണെങ്കിലും വന്‍ദുരന്തം ഒഴിവായി. കണ്ണുര്‍^മട്ടന്നൂര്‍ റോഡില്‍ കാഞ്ഞിരോട് കൊയസ്സന്‍ കുന്നില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഇരിട്ടിയില്‍നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇലക്ട്രിക് തൂണ്‍ തകര്‍ത്തതു കാരണം കാഞ്ഞിരോട്, കൂടാളി, ചാലോട് പ്രദേശങ്ങള്‍ പൂര്‍ണമായും ഇരുട്ടിലായി.
ഇലക്ട്രിസിറ്റി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് വൈദ്യുതി തൂണും ലൈനും ബസിനുമുകളില്‍നിന്ന് നീക്കം ചെയ്തെങ്കിലും വൈദ്യുതി പുനഃസ്ഥാപിക്കാന്‍ രാത്രി വൈകിയും സാധിച്ചിട്ടില്ല.
17-04-2011

TAILORING

ജുക്കി മെഷീനില്‍ ടെയ്ലറിങ്: അപേക്ഷ ക്ഷണിച്ചു
താണയില്‍ പ്രവര്‍ത്തിക്കുന്ന ദിനേശ് അപ്പാരല്‍സ് യൂനിറ്റിലേക്ക് (ഒരു എക്സ്പോര്‍ട്ട് ഓറിയന്റഡ് ഗാര്‍മെന്റ്സ് യൂനിറ്റ്) ജുക്കി മെഷീനില്‍ ടെയ്ലറിങ് ജോലിക്ക് താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പരിശീലന കാലയളവില്‍ സ്റ്റൈപ്പന്‍ഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്ഥിര ജോലിയും പി.എഫ്, ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളും ആകര്‍ഷമായ വേതനവും ലഭിക്കും. താല്‍പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മറ്റു വിവരങ്ങള്‍ സഹിതം 10 ദിവസത്തിനകം സെക്രട്ടറി, കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണസംഘം, ദിനേശ് ഭവന്‍, പയ്യാമ്പലം, കണ്ണൂര്‍ 1 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. ഫോണ്‍: 0497 2701699.

Obit_Swaliha

 വേദനകളില്ലാത്ത ലോകത്തേക്ക്
സാലിഹ യാത്രയായി
തൃശൂര്‍: ആശുപത്രിക്കിടക്കയിലെ ആറുദിനം നീണ്ട ദുരിതജീവിതത്തില്‍നിന്ന് സാലിഹ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. തീവണ്ടിയില്‍നിന്ന് വീണ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ സാലിഹയുടെ ആരോഗ്യനില അല്‍പം മെച്ചപ്പെടുന്നതിനിടെ വ്യാഴാഴ്ച അര്‍ധരാത്രി 12.15നായിരുന്നു മരണം. വീഴ്ചയില്‍ ശ്വാസകോശത്തിനേറ്റ ക്ഷതമാണ് മരണകാരണം. കണ്ണൂര്‍ മട്ടന്നൂര്‍ തില്ലങ്കേരി സാലിഹാസില്‍ ഇസ്മായിലിന്റെ മകളായ സാലിഹ (15) കഴിഞ്ഞ ഞായറാഴ്ച രാത്രി തൃശൂര്‍  സ്റ്റേഷനില്‍നിന്ന് ജനശതാബ്ദി എക്സ്പ്രസില്‍ കയറുന്നതിനിടെയാണ് താഴെ വീണത്. വിദേശത്തുനിന്ന് മൂന്നുമാസം മുമ്പ് അവധിക്കെത്തിയ ഇസ്മായില്‍ ഭാര്യ ആയിഷ, മക്കളായ  സാലിഹ, സഹ്വാന്‍, അമീന്‍ എന്നിവര്‍ക്കൊപ്പം കൊടുങ്ങല്ലൂരിലെ സുഹൃത്തിന്റെ വീട്ടില്‍ പോയി കണ്ണൂരിലേക്ക് മടങ്ങാനാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. എട്ടിനുള്ള വണ്ടിക്ക് പോകാനാണ് കരുതിയതെങ്കിലും 7.30ന് വണ്ടി ഉണ്ടെന്ന് കേട്ടപ്പോള്‍ കയറാന്‍ തീരുമാനിക്കുകയായിരുന്നു.  വരുന്നത് ജനശതാബ്ദിയാണെന്നോ അതിലെ തിരക്കോ അറിയാതെ കുടുംബം കയറാന്‍ ശ്രമിച്ചു. വണ്ടി എത്തിയ ഉടന്‍ യാത്രക്കാരുടെ തിരക്കിനിടയില്‍ ഇസ്മായില്‍ രണ്ട് ആണ്‍മക്കളെയും അകത്തുകയറ്റി. സാലിഹയെ കയറ്റാന്‍ ശ്രമിക്കുമ്പോഴേക്കും വണ്ടി നീങ്ങി. പിടിവിട്ട് സാലിഹ താഴെവീണു. ഇടതു പാദം വേര്‍പെട്ട് വലതുകാല്‍ തകര്‍ന്ന നിലയില്‍ ചോരയില്‍ കുളിച്ചാണ് സാലിഹയെ ചങ്ങല വലിച്ച് നിര്‍ത്തിയ വണ്ടിക്കടിയില്‍നിന്ന് പുറത്തെടുത്തത്. ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സോ മറ്റ് വാഹനങ്ങളോ കിട്ടാതിരുന്നതിനാല്‍ 15 മിനിറ്റിലേറെ രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ സാലിഹ പ്ലാറ്റ്ഫോമില്‍ കിടന്നു. വിവരമറിഞ്ഞിട്ടും റെയില്‍വേ പൊലീസ് സ്ഥലത്തെത്തിയില്ലെന്നും ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചില്ലെന്നും മറ്റ് യാത്രക്കാര്‍ പറയുന്നു. യാത്രക്കാര്‍തന്നെ കാര്‍ വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വീഴ്ചയില്‍ ശ്വാസകോശത്തിന് കനത്ത ആഘാതമേറ്റതിനെത്തുടര്‍ന്ന് നെഞ്ചിലെ രക്തം കട്ടപിടിച്ചിരുന്നു. രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും പാദം തുന്നിച്ചേര്‍ക്കാനായില്ല. മുട്ടിന് താഴെ വെച്ച് മുറിക്കേണ്ടിവന്നു. വെന്റിലേറ്ററിലായിരുന്ന സാലിഹയുടെ നില അല്‍പം മെച്ചപ്പെട്ടെന്ന ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍ മാതാപിതാക്കളില്‍ പ്രതീക്ഷയുണര്‍ത്തിയിരുന്നു. എന്നാല്‍, വൈകുന്നേരത്തോടെ സ്ഥിതി വഷളായി മരിക്കുകയായിരുന്നു. വിവരമറിഞ്ഞിട്ടും റെയില്‍വേ അധികൃതരോ പൊലീസോ ആശുപത്രിയില്‍ എത്തിയില്ലെന്നും ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരാണ് വേണ്ട സഹായങ്ങള്‍ ചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞു.  കാവുംപടി സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന സാലിഹ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. മുബീന, ഹാജിറ, സലീജ, ഷബാന എന്നിവര്‍ മറ്റ് സഹോദരങ്ങളാണ്. 
സാലിഹക്ക് ജന്മനാടിന്റെയാത്രാമൊഴി
ഇരിട്ടി: കഴിഞ്ഞ ഞായറാഴ്ച തൃശൂരില്‍ ട്രെയിനില്‍ കയറുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ തില്ലങ്കേരി കാവുമ്പടിയിലെ സാലിഹക്ക് (15) ജന്മനാട് കണ്ണീരോടെ വിടനല്‍കി.
 പിതാവിന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് കുടുംബസമേതം കൊടുങ്ങല്ലൂരില്‍പോയി തിരിച്ചുവരവേ തൃശൂരില്‍ ജനശതാബ്ദി എക്സ്പ്രസില്‍ കയറുന്നതിനുമുമ്പ് വണ്ടി നീങ്ങിയതിനെത്തുടര്‍ന്നാണ് സാലിഹ അപകടത്തില്‍പെട്ടത്. ഇടതു കാല്‍മുട്ടിനു താഴെ അറ്റുപോയിയിരുന്നു. വീഴ്ചയില്‍ നെഞ്ചിനു ക്ഷതമേറ്റതാണ് മരണത്തിനിടയാക്കിയതെന്നു പറയുന്നു. ഗള്‍ഫില്‍ ജോലി നോക്കുന്ന പിതാവ് ഇസ്മാഈല്‍ കൊടുങ്ങല്ലൂരിലെ സുഹൃത്ത് റാഫിയുടെ വീട്ടിലേക്ക് സാധനങ്ങള്‍ നല്‍കുന്നതിനായി കുടുംബസമേതം പോയതായിരുന്നു. പിഞ്ചുകുട്ടികളായ സഫ്വാന്‍, അമീന്‍ എന്നിവരെ ട്രെയിനില്‍ കയറ്റി സീറ്റില്‍ ഇരുത്തി സാലിഹയെ കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ ട്രെയിന്‍ വിടുകയാണുണ്ടായതത്രെ. മകളെ രക്ഷിക്കാന്‍ ഇസ്മാഈല്‍ ഏറെ ശ്രമിച്ചെങ്കിലും പിടിവിട്ടതോടെ സാലിഹ ട്രാക്കില്‍ അകപ്പെടുകയാണുണ്ടായത്. യാത്രക്കാര്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തിയശേഷം കുട്ടിയെ ആശുപത്രിയിലെത്തിക്കുകയാണ് ചെയ്തത്. ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാലിഹ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. കാവുമ്പടിയിലെ വസതിയിലെത്തിച്ച മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കാവുമ്പടി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. റെയില്‍വേ അധികൃതരുടെ ഭാഗത്തുനിന്ന് ഒരുവിധ സഹകരണവും ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
 കാവുമ്പടി സി.എച്ച്.എം എച്ച്.എസ്.എസില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കെയാണ് അപകടം. കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍. എ വീട് സന്ദര്‍ശിച്ചു.
Courtesy: Madhyamam/17-04-2011