ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, December 4, 2012

OBIT


പി.കെ. അബൂബക്കര്‍ നദവി

 പി.കെ. അബൂബക്കര്‍ നദവി
കാഞ്ഞങ്ങാട്: ജമാഅത്തെ ഇസ്ലാമി മുന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് പി.കെ. അബൂബക്കര്‍ നദ്വി (75) നിര്യാതനായി. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.‘പ്രബോധനം’ മുന്‍ സബ് എഡിറ്ററും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്നു. ആലിയ അറബിക് കോളജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയശേഷം ദാറുസ്സലാം ഉമറാബാദ്, ലഖ്നൗവിലെ നദ്വത്തുല്‍ ഉലൂം എന്നിവിടങ്ങളില്‍നിന്ന് ബിരുദം നേടി.ഭാര്യ: ആയിഷ. മക്കള്‍: നസീം അഹമ്മദ് (സൗദി), അനീസ, ഷമീമ, ഡോ. നജീബ്, ഷാജഹാന്‍ (ഇരുവരും ദുബൈ), അന്‍സാര്‍, ഷാഹിന (ഇരുവരും സൗദി), നഷീദ, ഷാനവാസ്, ഷക്കീബ് (മൂവരും ദുബൈ).
മരുമക്കള്‍: സാഹിറ, ഡോ. മഹ്മൂദ്, മുനീര്‍, ഡോ. സല്‍മ, ഫായിസ, ഷമീല, മഹ്ബൂബ്, അഹ്മദ്, ഹംന, ഫാസില. സഹോദരങ്ങള്‍: പി.കെ. ഫസ്ലുല്ല, ഖദീജ, പരേതരായ പി.കെ. മുഹമ്മദ്, പി.കെ. ഇബ്രാഹിം, പി.കെ. അബ്ദുല്ല, പി.കെ. ഹംസ, പി.കെ. കുഞ്ഞാസിയ.
 അബൂബക്കര്‍ നദ്വി: വിനയും
വിട്ടുവീഴ്ചയും നിറഞ്ഞ വ്യക്തിത്വം
വി.കെ. ഹംസ അബ്ബാസ്
പാണ്ഡിത്യത്തിന്‍െറ ഗരിമയും സമ്പത്തിന്‍െറ പൊലിമയും ഒരാളില്‍ ഒരുമിച്ചുകാണുക വളരെ വിരളം. അത് രണ്ടും ഒന്നിച്ചാല്‍ ചില വ്യക്തികള്‍ പിന്നെ ഭൂമിയിലായിരിക്കയില്ല; വാനലോകത്താണെന്ന അഹംഭാവവും തന്നെ സമസ്ത ചരാചരങ്ങളും വണങ്ങണമെന്ന അഹംബോധവുമായിരിക്കും അവരില്‍.  ഇതില്‍നിന്ന് തികച്ചും വ്യത്യസ്തനാണ് തിങ്കളാഴ്ച ഈ ലോകത്തോട് വിടപറഞ്ഞ പി.കെ. അബൂബക്കര്‍ നദ്വി.  ലഖ്നോ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയില്‍നിന്ന് ആദ്യകാലത്ത് ബിരുദം നേടിയ അദ്ദേഹം വിദ്യാഭ്യാസ സാംസ്കാരിക രംഗത്തും സാമ്പത്തിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. വിനയവും വിട്ടുവീഴ്ചയും അദ്ദേഹത്തിന്‍െറ മഹിത സ്വഭാവങ്ങളില്‍പെട്ടതാണ്.
പഠനം പൂര്‍ത്തീകരിച്ച് കേരളത്തിലത്തെിയ നദ്വിയെ ശാന്തപുരം ഇസ്ലാമിയാ കോളജ് വിദ്യാര്‍ഥിയായിരിക്കെയാണ് ഞാന്‍ പരിചയപ്പെടുന്നത്. പിന്നീട് പ്രബോധനം പാക്ഷികത്തിലും മാസികയിലും ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. അറബി, ഉര്‍ദു ഭാഷകളിലുള്ള അദ്ദേഹത്തിന്‍െറ പ്രാവീണ്യം പ്രസിദ്ധീകരണ രംഗത്ത് വളരെയേറെ പ്രയോജനപ്രദമായി അനുഭവപ്പെട്ടിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ ചെംനാട് ആലിയാ അറബിക് കോളജ്, പടന്ന ഇസ്ലാമിക് സെന്‍റര്‍ ട്രസ്റ്റ്, കാഞ്ഞങ്ങാട് ദാറുല്‍ഹിദായ ട്രസ്റ്റ് എന്നീ സ്ഥാപനങ്ങളുടെ  ഭാരവാഹിയും കാസര്‍കോട് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റുമായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗള്‍ഫില്‍ പലയിടങ്ങളിലായി ബിസിനസ് ശൃംഖലകള്‍ സ്ഥാപിച്ച് നടത്തിവന്നിരുന്ന ഘട്ടത്തിലും വിദ്യാഭ്യാസ രംഗത്തുള്ള സേവനം തുടര്‍ന്നുപോന്നിരുന്നു. ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച മാതൃകാ വനിതകള്‍, മുഹമ്മദ്നബിയുടെ പ്രവാചകത്വം തുടങ്ങിയ അദ്ദേഹത്തിന്‍െറ ഗ്രന്ഥങ്ങള്‍ ലളിതമായ ഭാഷയില്‍ വക്രതയില്ലാതെ കാര്യങ്ങള്‍ വെട്ടിത്തുറന്നുപറയുന്ന അദ്ദേഹത്തിന്‍െറ സൗമ്യഭാവത്തിന്‍െറ പ്രത്യക്ഷ സാക്ഷ്യങ്ങളാണ്. കാസര്‍കോട് ജില്ലയിലെ കടലോര മേഖലയായ പള്ളിക്കരയിലെ പുരാതന കുടുംബത്തില്‍ ജനിച്ച  നദ്വി ഉത്തര കേരളത്തില്‍ സാമൂഹിക സാംസ്കാരിക മേഖലകളിലും അറിയപ്പെടുന്ന വ്യക്തിയായിരുന്നു. ഉത്തര കേരളത്തില്‍ മാധ്യമത്തിന്‍െറ വളര്‍ച്ചക്ക് അദ്ദേഹം മഹത്തായ  സേവനമാണ് കാഴ്ചവെച്ചത്. പഴയങ്ങാടി പള്ളിക്കരയിലെ പ്രസിദ്ധ കുടുംബമായ മൈലാഞ്ചിക്കല്‍ അബ്ദുറഹ്മാന്‍ ഹാജിയുടെ മകള്‍ ആയിഷയാണ് ഭാര്യ. ജമാഅത്തെ ഇസ്ലാമിയുടെ വടക്കന്‍ മേഖലയിലെ നെടുംതൂണായിരുന്ന അബ്ദുറഹ്മാന്‍ ഹാജി പ്രഥമ അമീര്‍ വി.പി. മുഹമ്മദലി ഹാജിയുമായി അടുത്തബന്ധമുള്ള വ്യക്തിയായിരുന്നു. പരേതാത്മാവിന്‍െറ പാരത്രികമോക്ഷത്തിനായി പ്രാര്‍ഥിക്കുന്നതോടൊപ്പം സന്തപ്ത കുടുംബത്തിന്‍െറ ദു$ഖത്തില്‍ പങ്കുചേരുന്നു.
Courtesy:Madhyamam

കുടുക്കിമൊട്ടയില്‍ കത്തിനശിച്ച കട

കഴിഞ്ഞ ദിവസം കുടുക്കിമൊട്ടയില്‍ കത്തിനശിച്ച സി.പി. അബ്ദുല്ലക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള 
മര്‍വ കോംപ്ളക്സില്‍ പ്രവര്‍ത്തിക്കുന്ന 
ഫാന്‍സി & സ്റ്റേഷനറി കട

 
 
 
 
 
 
.

കുറ്റവാളികളെ പിടികൂടണം -സോളിഡാരിറ്റി

കുറ്റവാളികളെ പിടികൂടണം -സോളിഡാരിറ്റി
തളിപ്പറമ്പ്: തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ബൈക്ക് കത്തിക്കല്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്‍റ് സി.എച്ച്. മിഫ്താഫ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞദിവസം സാമൂഹിക ദ്രോഹികള്‍ അഗ്നിക്കിരയാക്കിയ ഞാറ്റുവയല്‍ സി.എച്ച് റോഡിലെ ഫഹാമ വീട്ടില്‍ അനസ് ഹാരിസിന്‍െറ ബൈക്കും സ്ഥലവും ഏരിയാ നേതാക്കളായ ഷെരീഫ്, സി.കെ. മുനവ്വിര്‍, റംഷിദ്, ഖാലിദ്, മുസദ്ദിഖ് എന്നിവര്‍ സന്ദര്‍ശിച്ചു.

MBL


വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപന സമ്മേളനം

വെല്‍ഫെയര്‍ പാര്‍ട്ടി പുഴാതി പഞ്ചായത്ത് പ്രഖ്യാപന സമ്മേളനം


കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി പുഴാതി പഞ്ചായത്ത് പ്രഖ്യാപന സമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. അഴീക്കോട് മണ്ഡലം പ്രസിഡന്‍റ് രാജീവ് മഠത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി സി.എച്ച്. ഷൗക്കത്തലി പഞ്ചായത്ത് ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. പതാക കൈമാറല്‍ ജില്ലാ കമ്മിറ്റിയംഗം ഷാഹിന ലത്തീഫ് നിര്‍വഹിച്ചു. മോഹനന്‍ കുഞ്ഞിമംഗലം, മധു കക്കാട്, എന്‍.എം. ഷഫീക്ക്, പി.പി. രവീന്ദ്രന്‍, പി.ബി.എം. ഫര്‍മീസ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എ. അബ്ദുറഹ്മാന്‍ (പ്രസി.), ഷിംന കണ്ണന്‍ (സെക്ര.), സുഭദ്ര ഇടച്ചേരി, വി.പി. നിസ്താര്‍ (വൈ. പ്രസി.), കെ.എം.സുനില്‍ , സക്കീര്‍ ഹുസൈന്‍, എം. സീനത്ത് (ജോ. സെക്ര.), പി.സി. ഷക്കീല അഷ്റഫ് (ട്രഷ.).

ദേശീയപാത പ്രക്ഷോഭജാഥക്ക് സ്വീകരണം നല്‍കി

 
 



 
 ദേശീയപാത പ്രക്ഷോഭജാഥക്ക് സ്വീകരണം നല്‍കി
അബ്ദുല്ലക്കുട്ടി ബി.ഒ.ടി ഏജന്‍റിനെപ്പോലെ
സംസാരിക്കുന്നു -സി.ആര്‍. നീലകണ്ഠന്‍
കണ്ണൂര്‍: കണ്ണൂര്‍ എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടി ബി.ഒ.ടി ലോബിയുടെ ഏജന്‍റിനെപ്പോലെ സംസാരിക്കുന്നുവെന്ന് ദേശീയപാത സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍. ദേശീയപാത പ്രക്ഷോഭ ജാഥക്ക് കണ്ണൂരില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ നായകനായ അദ്ദേഹം.
പാലിയേക്കര ബി.ഒ.ടി റോഡ് ഏറ്റവും മികച്ച റോഡാണെന്നാണ് എ.പി. അബ്ദുല്ലക്കുട്ടി അഭിപ്രായപ്പെട്ടത്. ഇത് ഏറ്റവും മോശപ്പെട്ട റോഡാണെന്ന് മുഖ്യമന്ത്രി വരെ അഭിപ്രായപ്പെട്ടിരുന്നു. തെരുവുവിളക്കുകള്‍ പോലും സ്ഥാപിക്കാത്ത റോഡില്‍ അപകടങ്ങള്‍ കൂടുന്നു. നിര്‍മാണത്തിന്‍െറ നിലവാരവും മോശമാണ്. എന്നിട്ടും എം.എല്‍.എ ഈ പാതയെ പുകഴ്ത്തുന്നത് ഒന്നുകില്‍ അദ്ദേഹത്തിന്‍െറ അറിവില്ലായ്മകൊണ്ടായിരിക്കാം. അതല്ളെങ്കില്‍ അദ്ദേഹം ബി.ഒ.ടി ഏജന്‍റായിരിക്കണം.  ഈ റോഡ് ഒന്ന് പരിശോധിച്ചശേഷം അദ്ദേഹം ഇതിന് മറുപടി പറയണമെന്ന് നീലകണ്ഠന്‍ ആവശ്യപ്പെട്ടു.
പ്രക്ഷോഭജാഥ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും കേരള നിയമസഭയില്‍ ബി.ഒ.ടി പാതക്കെതിരെ തീരുമാനമുണ്ടാകും. ജാഥ കടന്നുപോകുന്ന സ്ഥലങ്ങളിലെ എം.എല്‍.എമാര്‍ പരസ്യമായി ജാഥയെ അനുകൂലിക്കാന്‍ തയാറായിട്ടുണ്ട്.
പാതക്കുവേണ്ടി ഭൂമി ഏറ്റെടുത്ത മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ക്ക് ഇനി അഭിപ്രായം മാറ്റിപ്പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ് വേളം, സജീര്‍ കീച്ചേരി, ഫാറൂഖ് ഉസ്മാന്‍, എം.കെ. ജയരാജന്‍, കെ. സുനില്‍കുമാര്‍, പള്ളിപ്രം പ്രസന്നന്‍, എടക്കാട് പ്രേമരാജന്‍, പി.ജെ. മാനുവല്‍, അജോയ്കുമാര്‍, അനൂപ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. യു.കെ. സെയ്ത് സ്വാഗതവും പ്രേമന്‍ പാതിരിയാട് നന്ദിയും പറഞ്ഞു. 30 മീറ്റര്‍ വീതിയില്‍ സര്‍ക്കാര്‍ ചെലവില്‍ നാലുവരിപ്പാത നിര്‍മിക്കുക, ബി.ഒ.ടി ഭൂമി ഏറ്റെടുപ്പ് വിജ്ഞാപനങ്ങള്‍ റദ്ദുചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ പ്രക്ഷോഭജാഥ നടത്തുന്നത്.
ദേശീയപാത സംരക്ഷണ സമിതി, ഹൈവേ ആക്ഷന്‍ ഫോറം, എന്‍.എച്ച്. 17 കേരള സ്റ്റേറ്റ് ആക്ഷന്‍ കൗണ്‍സില്‍ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ജാഥ സംഘടിപ്പിക്കുന്നത്.
പയ്യന്നൂര്‍ പെരുമ്പയില്‍ നല്‍കിയ സ്വീകരണത്തില്‍ ടി. മാധവന്‍ അധ്യക്ഷത വഹിച്ചു. ഇ.വി. മുഹമ്മദലി, ടി.കെ. സുധീര്‍കുമാര്‍, എസ്. പ്രകാശ് മേനോന്‍, എ. നാസര്‍, റസാഖ് പാലേരി, കെ.പി. പ്രകാശന്‍, സാദിഖ് ഉളിയില്‍, സി.എ. അജിതന്‍, പി.ജെ. മോന്‍സി, നസീര്‍ ഇടപ്പള്ളി, യൂസഫ് വയനാട് എന്നിവര്‍ സംബന്ധിച്ചു. അപ്പുക്കുട്ടന്‍ കാരയില്‍ സ്വാഗതം പറഞ്ഞു. ജാഥ ഇന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പര്യടനം നടത്തും. 

കൈയേറിയ വനഭൂമി തിരിച്ചുപിടിക്കണം

 കൈയേറിയ വനഭൂമി
തിരിച്ചുപിടിക്കണം
-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം:  വനഭൂമി സ്വകാര്യവ്യക്തികള്‍ കൈയേറ്റം നടത്തിയതായി കേന്ദ്ര -വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ട് കേരളത്തില്‍ നടന്ന വനംകൈയേറ്റത്തിന്‍െറ ബാക്കിപത്രമാണെന്നും കൈയേറ്റക്കാരെ ഒഴിപ്പിച്ച് ഭൂമി വീണ്ടെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഭൂമി വനം വകുപ്പ് നിജപ്പെടുത്തി കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കണം.  ദേശീയാടിസ്ഥാനത്തില്‍ നടക്കുന്ന ഊര്‍ജിത വനവത്കരണത്തെ അട്ടിമറിക്കുന്ന ശക്തികള്‍ കേരളത്തില്‍ സജീവമാണ്. അവരെ മറികടന്ന് വനഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണം. സുരേന്ദ്രന്‍ കരിപ്പുഴ അധ്യക്ഷത വഹിച്ചു.

മഅ്ദനിക്ക് അടിയന്തര ചികിത്സ നല്‍കണം

 മഅ്ദനിക്ക് അടിയന്തര ചികിത്സ നല്‍കണം
 -ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം
ബംഗളൂരു: മഅ്ദനിയുടെ ആരോഗ്യനില അപകടകരമാണെന്നും അടിയന്തരമായി ചികിത്സ ലഭ്യമാക്കണമെന്നും ഡോ. സെബാസ്റ്റ്യന്‍ പോളിന്‍െറ നേതൃത്വത്തിലുള്ള ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം പ്രതിനിധി സംഘം ആവശ്യപ്പെട്ടു. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ച ശേഷമാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചത്. പ്രമേഹം മൂര്‍ച്ഛിച്ച് കാഴ്ചശക്തി നഷ്ടപ്പെട്ട അവസ്ഥക്ക് പുറമെ മൂക്കില്‍നിന്ന് രക്തവും പഴുപ്പും വരുന്നുണ്ട്. ജയില്‍ ഡോക്ടര്‍മാര്‍ മൂന്നുദിവസമായി ഇല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സ പോലും ലഭ്യമായിട്ടില്ല. സ്വന്തം ചെലവില്‍ ചികിത്സയാകാമെന്ന കോടതി വിധി അനുസരിച്ച് പ്രമുഖ ആശുപത്രിയില്‍ വിദഗ്ധ ചികിത്സക്കായി ജയിലധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ കേരള നിയമസഭ അടിയന്തരമായി ഇടപെടണമെന്നും വിചാരണ സുതാര്യമാക്കാനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ആവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.  നീതി ആഗ്രഹിക്കുന്ന എല്ലാവരും ഇടപെടേണ്ട അടിയന്തര സന്ദര്‍ഭമാണിതെന്ന് മഅ്ദനി പ്രതിനിധി സംഘത്തെ അറിയിച്ചു. എച്ച്. ഷഹീര്‍ മൗലവി, അഡ്വ. അക്ബറലി, കെ. സജീദ്, മുഹമ്മദ് റജീബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.