ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, May 16, 2013

SPEECH


സിനിമ സാമൂഹികപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതാകണം -ഷെറി

 
സിനിമ സാമൂഹികപ്രശ്നങ്ങള്‍
കൈകാര്യം ചെയ്യുന്നതാകണം -ഷെറി
കണ്ണൂര്‍: സമൂഹത്തിലെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന സിനിമകള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് സംവിധായകനും നിര്‍മാതാവുമായ ഷെറി അഭിപ്രായപ്പെട്ടു. മുഖ്യധാരാ സിനിമകളില്‍ സമൂഹത്തിലെ ഒരു വിഭാഗത്തെ അവഗണിക്കുന്ന പ്രവണതകള്‍ കടന്നുകൂടിയ പശ്ചാത്തലത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ഈ രംഗത്ത് പുതിയ തലമുറ കടന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.അബ്ദുന്നാസര്‍ രചനയും സംവിധാനവും നിര്‍വഹിച്ച നാടോടി എന്ന ഹ്രസ്വചിത്രത്തിന്‍െറ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി ഒരുമ കലാവേദിയാണ് ഫിലിം പുറത്തിറക്കിയത്.
കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ടി.കെ.ഡി. മുഴപ്പിലങ്ങാട് ആദ്യപ്രതി ഏറ്റുവാങ്ങി. രാധാകൃഷ്ണന്‍ കൂടാളി, മുസ്തഫ കക്കാട്, യു.പി.സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം മാസ്റ്റര്‍ സ്വാഗതവും സി. അബ്ദുന്നാസര്‍ നന്ദിയും പറഞ്ഞു. ഇസ്മയില്‍ പൈങ്ങോട്ടായി സീഡി പരിചയപ്പെടുത്തി.

YOUTH SPRING




മലര്‍വാടി വീട് പദ്ധതി ഉദ്ഘാടനം ഇന്ന്

മലര്‍വാടി വീട് പദ്ധതി
ഉദ്ഘാടനം ഇന്ന്
കണ്ണൂര്‍: മലര്‍വാടി ബാലസംഘം സംസ്ഥാനാടിസ്ഥാനത്തില്‍ നിര്‍മിച്ചുനല്‍കുന്ന വീട് പദ്ധതിയുടെ  ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. സംസ്ഥാനത്തെ നാല് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. കണ്ണൂരില്‍ പയ്യന്നൂര്‍ മണ്ഡലം എം.എല്‍.എ സി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അരവഞ്ചാലിലെ മലര്‍വാടി ബാലസംഘം അംഗമായ സ്നേഹ എന്ന കുട്ടിക്കാണ് വീട് നിര്‍മിച്ചുനല്‍കുന്നത്. ചിത്രകാരി ആരിത വീടിന്‍െറ കട്ടിലവെക്കല്‍ കര്‍മം നിര്‍വഹിക്കും.

സോളിഡാരിറ്റി ദശവാര്‍ഷികാഘോഷം യൂത്ത് സ്പ്രിങ്ങിന് ഒരുക്കം പൂര്‍ത്തിയായി

 സോളിഡാരിറ്റി ദശവാര്‍ഷികാഘോഷം
യൂത്ത് സ്പ്രിങ്ങിന് ഒരുക്കം പൂര്‍ത്തിയായി
കോഴിക്കോട്: വ്യത്യസ്ത ആവിഷ്കാരങ്ങളോടെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റിന്‍െറ 10ാം വാര്‍ഷികാഘോഷത്തിന് കോഴിക്കോട് കടപ്പുറത്ത് ഒരുക്കം പൂര്‍ത്തിയായി. പതിവു സമ്മേളന അജണ്ട തിരുത്തിയാണ് യൂത്ത് സ്പ്രിങ് എന്ന പേരില്‍ മേയ് 17, 18, 19 തീയതികളില്‍ സംഘടനയുടെ ദശവാര്‍ഷിക പരിപാടി നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രത്യേകം സജ്ജമാക്കിയ പന്തലില്‍, ഒരേസമയം വിവിധ വേദികളില്‍ വ്യത്യസ്ത പരിപാടികള്‍ ഉണ്ടാവും. 17ന് രാവിലെ 10ന്  ബ്രിട്ടണിലെ റെസ്പെക്ട് പാര്‍ട്ടി മുന്‍ ചെയര്‍പേഴ്സനും യുദ്ധവിരുദ്ധ കൂട്ടായ്മ നേതാവുമായ സല്‍മാ യാഖൂബ് പരിപാടി  ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രശാന്ത് ഭൂഷണ്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വൈവിധ്യം നിറഞ്ഞ ആശയാവിഷ്കാരവുമായി നടക്കുന്ന പ്രദര്‍ശനമാണ് യൂത്ത് സ്പ്രിങ്ങിന്‍െറ സവിശേഷതയെന്ന് സംഘാടകര്‍ പറഞ്ഞു. വികസന ബദല്‍ മാതൃകകള്‍, പ്രവാസി യൂത്ത് പവലിയന്‍, പരിസ്ഥിതി സൗഹൃദ കാര്‍ഷിക- പാര്‍പ്പിട മാതൃകകള്‍,  ആനുകാലിക വിഷയങ്ങള്‍ ആവിഷ്കരിക്കുന്ന ശില്‍പങ്ങള്‍, ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. മൂന്നു ദിവസത്തെ ചലച്ചിത്രോത്സവത്തിനായി തിയറ്ററും സജ്ജമായിട്ടുണ്ട്. സോളോ പെര്‍ഫോമന്‍സുകള്‍ക്കുവേണ്ടി ഓപണ്‍ സ്റ്റേജുമുണ്ട്.
സേവന പ്രതിഭകളെ ആദരിക്കുന്ന വേദി ഒന്നില്‍ 17ന് ഡോ. ഇദ്രീസ്, മുരുകന്‍ തെരുവോരം, ലൈലാ സെന്‍, വി. മുഹമ്മദ് കോയ, കെ.ബി. ജോയ്, സിദ്ദീഖ് കളന്‍തോട്, ഫാ. ഡേവിഡ് ചിറമേല്‍, ഡോ. പന്ന്യന്‍ കുര്യന്‍, റഈസ് വെളിമുക്ക് എന്നിവരെ ആദരിക്കും. ജനപ്രതിനിധികളുടെയും മികച്ച ക്ളബുകളുടെയും റിയാലിറ്റി ഷോ, യൂത്ത് കള്‍ചര്‍ സംവാദം, കവിസദസ്സ്, മെലോഡ്രാമ എന്നിവയാണ് ഒന്നാംദിവസത്തെ പരിപാടികള്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യുവ സംരംഭകരുടെ അനുഭവം പങ്കിടല്‍, യുവജന പ്രതിനിധി സംഗമം, ആക്ടിവിസ്റ്റുകളുടെ ഒത്തുചേരല്‍, കഥാചര്‍ച്ച, യുവജന രാഷ്ട്രീയ സിമ്പോസിയം, യൂത്ത് ക്ളബുകളുടെ ഗ്രാന്‍ഡ് ഫിനാലെ എന്നീ പരിപാടികളുണ്ടാവും. സമാപന സമ്മേളനം ഞായറാഴ്ച വൈകുന്നേരം 4.30ന് അമേരിക്കയിലെ ബുദ്ധിജീവിയും ആക്ടിവിസ്റ്റുമായ നോര്‍മല്‍ ഫിങ്കല്‍സ്റ്റീന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7.30ന് റവലൂഷന്‍ ബാന്‍ഡോടെ യൂത്ത് സ്പ്രിങ് സമാപിക്കും.

ബീമാപള്ളിയില്‍ നടന്നത് ആസൂത്രിത പൊലീസ് അതിക്രമം -ഗീലാനി

 ബീമാപള്ളിയില്‍ നടന്നത് ആസൂത്രിത പൊലീസ് അതിക്രമം -ഗീലാനി
തിരുവനന്തപുരം: ബീമാപള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും ദല്‍ഹി യൂനിവേഴ്സിറ്റി പ്രഫസറുമായ എസ്.എ.ആര്‍. ഗീലാനി. റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുന്ന കാലത്തോളം നിരാലംബരായി തീര്‍ന്ന ഇരകള്‍ വീണ്ടും പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും. ‘വംശീയ ജനാധിപത്യത്തിനെതിരെയുള്ള ഓര്‍മപ്പെടുത്തലാണ് ബീമാപള്ളി’ എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ നടത്തിയ പ്രതിഷേധ സംഗമം ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗീലാനി.
പൊലീസിന്‍െറ ആസൂത്രിത അതിക്രമമാണ് ബീമാപള്ളിയില്‍ നടന്നതെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യമായത്. എന്നാല്‍ വര്‍ഗീയ സംഘര്‍ഷമാണെന്നാണ് പൊലീസ് ഉണ്ടാക്കിയ കഥ. സംഭവിച്ചതെന്താണെന്ന് ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. പക്ഷേ, അത് പൂഴ്ത്തിവെച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് പറയുന്ന ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് ശ്രദ്ധേയമാണ്. ഇന്ദിരഗാന്ധി വധവുമായി ബന്ധപ്പെട്ട് 150ഓളം സിഖുകാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. അവരിലാര്‍ക്കും മനുഷ്യാവകാശങ്ങള്‍ ലഭിച്ചില്ല. കശ്മീരില്‍ 17ഉം 18ഉം വര്‍ഷങ്ങളായി ഭര്‍ത്താക്കന്മാര്‍ എവിടെയെന്നറിയാതെ കഴിയുന്ന പകുതി വിധവകളായ സ്ത്രീകള്‍ നിരവധിയാണ്. പിതാക്കളെവിടെയെന്ന് അവരുടെ മക്കള്‍ ചോദിക്കുന്നു. ഭര്‍ത്താക്കന്മാരെ അന്വേഷിച്ച് ന്യൂദല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധ സമരത്തിനൊരുങ്ങിയ കുടുംബാംഗങ്ങളെ ആട്ടിയോടിച്ചു. ദല്‍ഹി പ്രസ്ക്ളബില്‍ പോലും അവര്‍ക്ക് ഇടം നല്‍കിയില്ല.
ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യാവകാശങ്ങള്‍ പരസ്യമായി ലംഘിക്കപ്പെടുന്നു. മാധ്യമങ്ങളും അതിന് കൂട്ടുനില്‍ക്കുന്നു. ന്യൂനപക്ഷ ക്ഷേമം ഉറപ്പാക്കിയാല്‍ മാത്രമേ ജനാധിപത്യം പൂര്‍ണമാകൂ. അവകാശ നിഷേധങ്ങള്‍ക്കെതിരെ ക്രിയാത്മകമായി പോരാടണം. അവകാശങ്ങള്‍ ചോദിച്ച് വാങ്ങണം. ചോദ്യങ്ങള്‍ ഉയരുന്നിടത്തുമാത്രമേ അര്‍ഹമായ അവകാശങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ബീമാപള്ളിയില്‍ നടന്നത് ഏകപക്ഷീയമായ പൊലീസ് വെടിവെപ്പായിരുന്നുവെന്ന് അധ്യക്ഷ പ്രസംഗത്തില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് പറഞ്ഞു. ചരിത്രത്തിലെ വ്യാജ ഏറ്റുമുട്ടലുകളുടെ പട്ടികയില്‍ ബീമാപള്ളി വെടിവെപ്പും ചേര്‍ക്കപ്പെടും. കുറ്റവാളികള്‍ ആരാണെന്ന് വ്യക്തമായിട്ടും അവര്‍ രക്ഷപ്പെടുന്ന സാഹചര്യമാണ് ഭരണം ഒരുക്കുന്നത്. എന്നാല്‍ സമൂഹം കുറ്റവാളിയാക്കപ്പെട്ടവര്‍ക്ക് ഇനി രക്ഷപ്പെടാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം ടി.കെ. ഫാറൂഖ്, കെ.കെ. കൊച്ച്, അഡ്വ. ഷാനവാസ്, വര്‍ഷ ബഷീര്‍, അഷ്റഫ് കടയ്ക്കല്‍, റെനി ഐലിന്‍, കെ. ഷാഹിര്‍, അബ്ദുല്‍ അസീസ്  തുടങ്ങിയവര്‍ സംസാരിച്ചു.