ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, November 7, 2012

ദുരിതത്തിന് അറുതിയാവുന്നു

ഓരോ കുടുംബത്തിനും 
നാല് സെന്‍റ് ഭൂമിയില്‍ വീട് നല്‍കും
സമാജ്വാദി കോളനിവാസികളുടെ
ദുരിതത്തിന് അറുതിയാവുന്നു
കണ്ണൂര്‍: തോട്ടട സമാജ്വാദി കോളനി നിവാസികളുടെ തെരുവുജീവിതത്തിന് തുല്യമായ കൊടും ദുരിതങ്ങള്‍ക്ക് അറുതിയാവുന്നു. പ്ളാസ്റ്റിക് ചാക്കും തുണികളും മറച്ചുണ്ടാക്കിയ കൂരകളില്‍ തിങ്ങിഞെരുങ്ങി കഴിയുന്ന കുടുംബങ്ങള്‍ക്ക് നാലുസെന്‍റ് ഭൂമി വീതം ലഭ്യമാക്കി ഭവനപദ്ധതി നടപ്പാക്കാന്‍ പ്രാഥമിക നടപടിയായി. പദ്ധതിക്ക് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാപഞ്ചായത്തംഗം പി. മാധവന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം പരിഗണിച്ചാണ് പദ്ധതി തയാറാക്കാന്‍ നിര്‍ദേശം നല്‍കിയത്. ജില്ലാകലക്ടര്‍ ചെയര്‍മാനായുള്ള അഭയനികേതന് അനുവദിച്ച 14 ഏക്കര്‍ ഭൂമിയില്‍നിന്ന് മൂന്ന് ഏക്കര്‍ കോളനിക്കായി ഏറ്റെടുത്ത് ഒരു കുടുംബത്തിന് നാലുസെന്‍റ് ഭൂമി ലഭിക്കുന്ന വിധം പദ്ധതി തയാറാക്കാനാണ് ഉദ്ദേശ്യം.  സമാജ്വാദി കോളനിയോട് ചേര്‍ന്ന് കിടക്കുന്നതാണ് അഭയനികേതന്‍െറ ഭൂമി. ഇതില്‍ എട്ട് ഏക്കറോളം ഉപയോഗിക്കാതെ കാടുപിടിച്ച് കിടക്കുകയാണ്.
സ്ഥലലഭ്യതയനുസരിച്ച് വീടുകളായോ ഫ്ളാറ്റ് സമുച്ചയമായോ പദ്ധതിയുടെ രൂപരേഖ തയാറാക്കാനാണ് ആവശ്യപ്പെട്ടത്. നവംബര്‍ 17ന് കണ്ണൂരിലത്തെുന്ന മുഖ്യമന്ത്രി കോളനി സന്ദര്‍ശിക്കും. പദ്ധതിയുടെ ഒൗദ്യോഗിക പ്രഖ്യാപനവും അന്ന് നടത്തും. അപ്പോഴേക്കും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കണം.
എടക്കാട് ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡില്‍പെട്ട സമാജ്വാദി കോളനിയിലെ 1.68 സെന്‍റ് ഭൂമിയില്‍ 84 കുടുംബങ്ങളിലായി 400ഓളം ആളുകളാണ് താമസിക്കുന്നത്. 37 കുടുംബങ്ങള്‍ക്ക് മാത്രമാണ് വാസയോഗ്യമായ വീടുകളുള്ളത്. ഓലയും ചാക്കും തുണിയും ഉപയോഗിച്ചുണ്ടാക്കിയ കൂരകളാണ് ശേഷിച്ച 45 എണ്ണം. ഇതില്‍ രണ്ട് വീടുകളില്‍ മാത്രമാണ് കക്കൂസ് ഉള്ളത്. കക്കൂസ് നിര്‍മിക്കാനുള്ള സ്ഥലം പോലും ലഭ്യമല്ലാത്തതിനാല്‍ തൊട്ടടുത്തുള്ള തുറസായ പറമ്പിലാണ് കോളനിനിവാസികള്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത്. വീടുകളിലെ മാലിന്യങ്ങള്‍ തള്ളുന്നതും ഇവിടെയാണ്. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. തെരുവില്‍ കഴിയുന്നതിനെക്കാള്‍ ശോചനീയമായ അവസ്ഥയിലാണ് കോളനിയിലെ ജീവിതം. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കോളനിയില്‍ കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇതേവരെ യാഥാര്‍ഥ്യമായില്ല.  സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ കുടിവെള്ള പദ്ധതിയെയാണ് ഇപ്പോള്‍  കോളനിവാസികള്‍ ആശ്രയിക്കുന്നത്. കുഴല്‍ക്കിണര്‍, ടാങ്ക്, പൈപ്പ്ലൈന്‍, വീടുകള്‍ക്കു മുന്നില്‍ ടാപ്പുകള്‍ എന്നിവ ഉള്‍പ്പെടെ 1,82,433 രൂപ ചെലവഴിച്ചാണ് സോളിഡാരിറ്റി കോളനിയില്‍ കുടിവെള്ളം എത്തിച്ചത്.
നേരത്തെ ജില്ലാപഞ്ചായത്ത് ഇവിടെ സ്ഥാപിച്ച ടാങ്കും പമ്പുസെറ്റും വെള്ളമത്തെിക്കാന്‍ ഉപയോഗപ്പെടാതെ നോക്കുകുത്തിയായി. കുഴല്‍ക്കിണറില്‍ വെള്ളം ലഭിക്കുന്നില്ളെന്നതായിരുന്നു പദ്ധതി പ്രയോജനരഹിതമാകാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞ കാരണം. എന്നാല്‍, സോളിഡാരിറ്റി നിര്‍മിച്ച കിണറില്‍ ആവശ്യത്തിന് വെള്ളം ലഭ്യമായി
. കോളനിവാസികള്‍ക്ക് ശുചിത്വപൂര്‍ണവും വാസയോഗ്യവുമായ വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ പ്രത്യേക പാക്കേജ് ഉണ്ടാക്കണമെന്ന് പി. മാധവന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 21ന് തിരുവനന്തപുരത്ത് നേരിട്ട് ചെന്ന് സമര്‍പ്പിച്ച നിവേദനം മുഖ്യമന്ത്രി ഗൗരവപൂര്‍വം പരിഗണിച്ച് പദ്ധതി തയാറാക്കാന്‍ നിര്‍ദേശിക്കുകയാണുണ്ടായത്.
കോളനിയിലെ താമസക്കാരില്‍ ഭൂരിഭാഗവും പട്ടികജാതി വിഭാഗത്തില്‍പെട്ട ചക്ളിയ സമുദായാംഗങ്ങളാണ്. അന്യസംസ്ഥാനക്കാരായ നാടോടികളും കൂലി ത്തൊഴിലാളികളുമൊക്കെയാണ് മറ്റുള്ളവര്‍. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിരാശ്രയരായ ഇവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.

No comments:

Post a Comment

Thanks