ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, January 16, 2012

സിജാഹിന്റെ ക്ലോക്കില്‍ 24 മണി

 സിജാഹിന്റെ
ക്ലോക്കില്‍ 24 മണി
കണ്ണൂര്‍: മുഹമ്മദ് സിജാഹ് ഒരുവര്‍ഷത്തോളം പണിപ്പെട്ട് രൂപകല്‍പന ചെയ്ത പുത്തന്‍ ക്ലോക്കിന്റെ സൂചി ഒരുവട്ടം കറങ്ങിയെത്താന്‍ 24 മണിക്കൂര്‍ വേണം. സാധാരണ ക്ലോക്കുകളില്‍ ഉച്ച ഒരുമണിയാകുമ്പോള്‍ സിജാഹിന്റെ ക്ലോക്കില്‍ 13 മണിയാണ് രേഖപ്പെടുത്തുക. വൈകീട്ട് ആറിന് 18 മണിയാകും. രാത്രി 12ന് സമയം പൂജ്യം.
എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മുണ്ടേരി കാനച്ചേരിയിലെ മുഹമ്മദ് സിജാഹിന്റെ (19) പുതിയ കണ്ടെത്തലാണ് 24 മണിക്കൂര്‍ സമയം കാണിക്കുന്ന അനലോഗ് ക്ലോക്ക്. റെയില്‍വേയിലും വിമാനത്താവളങ്ങളിലും മൊബൈല്‍ ഫോണുകളിലും 24 മണിക്കൂര്‍ സമയക്രമീകരണരീതി പിന്തുടരുമ്പോള്‍ പുതിയ ക്ലോക്കിന് പ്രാധാന്യമുണ്ടെന്ന് സിജാഹ് പറയുന്നു. മണിക്കൂര്‍ സൂചിയുടെ ചലനവേഗത പകുതിയാക്കി കുറച്ചാണ് തന്റെ ക്ലോക്കില്‍ സമയം ക്രമീകരിച്ചത്. ചക്രങ്ങളുടെ ചലന അനുപാതം 1:12 എന്നത് 1:24 ആക്കി മാറ്റി.
സാധാരണ ഇലക്ട്രോണിക് ക്ലോക്കിന്റെ മോട്ടോറാണ് ഇതിനുപയോഗിച്ചത്. ചക്രങ്ങളും സൂചികളും സ്വയം ഉണ്ടാക്കി. ഗിയറുകളും പല്‍ചക്രങ്ങളും ഉണ്ടാക്കാന്‍ മൊബൈല്‍ സിം കാര്‍ഡിന്റെ ബോര്‍ഡുകള്‍ ഉപയോഗപ്പെടുത്തി. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഹൈലം ഷീറ്റ് മുറിച്ചെടുത്ത് ക്ലോക്കിന്റെ ഡയല്‍ തയാറാക്കി. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂന്നുമാസം മുമ്പാണ് പൂര്‍ത്തിയാക്കിയത്. പല്‍ചക്രങ്ങള്‍ ഉണ്ടാക്കിയെടുക്കാനാണ് ഏറെ പാടുപെട്ടത്. തന്റെ കണ്ടെത്തല്‍ വിപണിയിലിറക്കാന്‍ ഏതെങ്കിലും കമ്പനി തയാറായി വരാതിരിക്കില്ലെന്ന പ്രതീക്ഷയിലാണ് സിജാഹ്. കാസര്‍കോട് എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജ് ഒന്നാംവര്‍ഷ ബി.ടെക് (മെക്കാനിക്കല്‍) വിദ്യാര്‍ഥിയായ മുഹമ്മദ് സിജാഹ് കാനച്ചേരിയിലെ തൈവളപ്പില്‍ ടി.എ. മുഹമ്മദിന്റെയും ടി.വി. സൌദത്തിന്റെയും മകനാണ്. സ്വിച്ച് അമര്‍ത്തുമ്പോള്‍ അടയുന്ന ജനല്‍, ടാങ്കില്‍ വെള്ളം നിറയുമ്പോള്‍ അലാറം മുഴക്കുന്ന സംവിധാനം, വീട്ടിനകത്തുനിന്ന് ടെറസിന് മുകളിലെ ടാങ്കിലെ വെള്ളത്തിന്റെ അളവ് കണക്കാക്കാന്‍ ഉപകരിക്കുന്ന സ്കെയില്‍ എന്നിവ സിജാഹിന്റെ കണ്ടെത്തലുകളായുണ്ട്.
Courtesy:Madhyamam-16-01-2012

No comments:

Post a Comment

Thanks