ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, June 11, 2012

ഭരണഘടനാവിരുദ്ധ നിയമങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കണം -അഡ്വ. മുകുള്‍ സിന്‍ഹ

 ഭരണഘടനാവിരുദ്ധ നിയമങ്ങള്‍ ചെറുത്ത്
തോല്‍പ്പിക്കണം -അഡ്വ. മുകുള്‍ സിന്‍ഹ
കൊച്ചി: ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്ത നിയമങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. മുകുള്‍ സിന്‍ഹ. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിച്ച ജനകീയ നിയമപാഠശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 നിയമനിര്‍വഹണത്തില്‍  മാത്രമല്ല നിയമ നിര്‍മാണത്തില്‍ത്തന്നെയാണ് പ്രശ്നങ്ങളുടെ കാതല്‍. അതിന്‍െറ മികച്ച ഉദാഹരണമാണ് ഗുജറാത്തിലെ ഗോവധ നിരോധ നിയമം. ഇറക്കുമതി ചെയ്ത ഗോമാംസം കൈവശം  വെച്ചാല്‍ പോലും ഗുജറാത്തില്‍ രണ്ടുവര്‍ഷം തടവ് ലഭിക്കും. ഭീകര വിരുദ്ധ നിയമങ്ങളായി അറിയപ്പെടുന്ന എല്ലാം ന്യൂനപക്ഷവിരുദ്ധമാണ്. ഹിറ്റ്ലറുടെ ജര്‍മനിയെക്കാള്‍ ഇരട്ടി ആളുകള്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. ‘മോഡിഫൈഡ്’ നിയമങ്ങളാണ് ഗുജറാത്തില്‍ നടക്കുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന നിയമജ്ഞര്‍ പോലും ഇതിനെതിരെ പ്രതികരിക്കുന്നില്ല. ഒരു കലാപം ഏറ്റവും ഭംഗിയായി സംഘടിപ്പിച്ചു എന്നതാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡിയെ ഉയര്‍ത്തിക്കാണിക്കാനുള്ളത് -അദ്ദേഹം പറഞ്ഞു.
നിയമങ്ങള്‍ ജനാധിപത്യവിരുദ്ധമാകുമ്പോള്‍ ചെറുത്തുനില്‍പ്പുകള്‍ അനിവാര്യമാകുന്നുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പറഞ്ഞു. വ്യക്തി, സ്വകാര്യത, പൗര സ്വാതന്ത്ര്യം, ഭരണകൂടം എന്ന വിഷയത്തില്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ സംസാരിച്ചു. ഭരണകൂടത്തിന് രഹസ്യങ്ങള്‍ പാടില്ളെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ടെന്ന ധാരണ മാധ്യമങ്ങള്‍ മന$പൂര്‍വം വിസ്മരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ വെള്ളനിയമങ്ങളും കറുത്തനിയമങ്ങളും ഉണ്ടെന്നും ബ്രിട്ടീഷ് കാലത്തെ കിരാത നിയമങ്ങളുടെ തുടര്‍ച്ചയാണ് ടാഡയും പോട്ടയും എന്ന് ഇന്ത്യയിലെ കരിനിയമങ്ങള്‍ എന്ന വിഷയം അവതരിപ്പിച്ച് അഡ്വ. കെ.എസ്. മധുസൂദനന്‍ പറഞ്ഞു.
വികസനം, പ്രകൃതിവിഭവങ്ങള്‍, തദ്ദേശീയ പ്രകൃതി, ഭരണകൂട രഹസ്യങ്ങള്‍ എന്ന വിഷയത്തില്‍ അഡ്വ. ചന്ദ്രശേഖരന്‍ ക്ളാസെടുത്തു. വിവരാവകാശം-പൗരസ്വാതന്ത്ര്യവും ഭരണകൂട ഇടപെടലും എന്ന വിഷയത്തില്‍ അഡ്വ.ഡി.ബി. ബിനു സംസാരിച്ചു. വിവരാവകാശത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് ജുഡീഷ്യറിയാണെന്നും വിവരാവകാശത്തിന് അപേക്ഷ നല്‍കുന്നവരെ സംരക്ഷിക്കാന്‍ നിയമം വേണമെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയിലെ ജനാധിപത്യവത്കരണം എന്ന വിഷയത്തില്‍ നടന്ന പൊതുസംവാദത്തില്‍ മുകുള്‍ സിന്‍ഹ,തുഷാര്‍ നിര്‍മല്‍ സാരഥി, ഡോ.അബ്ദുസ്സലാം, അഡ്വ. അലിയാര്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി സമാപന പ്രസംഗം നടത്തി. നീതി പവിത്രമായ ദൈവികമൂല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ജുഡീഷ്യറി നീതിയുക്തമാകണമെങ്കില്‍ നിയമസംഹിത പരിപൂര്‍ണമാകണം. കാലഹരണപ്പെട്ട നിയമങ്ങളാണ് പലതും. ജുഡീഷ്യറിയെപ്പോലും നിയമനിര്‍മാണം കൊണ്ട് വരിഞ്ഞുകെട്ടുന്ന അവസ്ഥയാണുള്ളത്-അദ്ദേഹം പറഞ്ഞു.
എറണാകുളം ബി.ടി.എച്ചില്‍ നടന്ന ചടങ്ങില്‍ ടി. മുഹമ്മദ് സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Thanks