ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, July 10, 2012

ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ നാട്ടുകാര്‍ വീണ്ടും തടഞ്ഞു

 
 ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ
നാട്ടുകാര്‍ വീണ്ടും തടഞ്ഞു
ചക്കരക്കല്ല്: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് റോഡിനുവേണ്ടി ആരംഭിച്ച സര്‍വേ, ആക്ഷന്‍ കമ്മിറ്റിയും നാട്ടുകാരുമടങ്ങുന്ന വന്‍ ജനാവലി വീണ്ടും തടഞ്ഞു. സര്‍വേ തടയാനത്തെിയ 31 സ്ത്രീകളടക്കം 85 പേരെ പേരാവൂര്‍ സി.ഐ കെ.എസ്. ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. 83 പേരെ സിറ്റി സ്റ്റേഷനിലും രണ്ടു പേരെ ചക്കരക്കല്ല് സ്റ്റേഷനിലുമാണ് എത്തിച്ചത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
 തിങ്കളാഴ്ച രാവിലെ  നരിക്കോട് യു.പി സ്കൂളിനു സമീപത്താണ് സംഭവം. കണ്ണൂര്‍ തഹസില്‍ദാര്‍ സി.എം. ഗോപിനാഥ്, എയര്‍പോര്‍ട്ട് അതോറിറ്റി തഹസില്‍ദാര്‍ പി. ഗോവിന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പൊലീസ് സംരക്ഷണത്തിലാണ് സര്‍വേക്കത്തെിയത്. വിവരമറിഞ്ഞ് അതിരാവിലെതന്നെ സ്ഥലത്തത്തെിയ പ്രദേശവാസികളും ആക്ഷന്‍ കമ്മിറ്റിക്കാരുമടക്കം 500ലധികം പേര്‍ ചേര്‍ന്ന് ഉദ്യോഗസ്ഥരെ തടയുകയായിരുന്നു.
കര്‍മസമിതി ഭാരവാഹികളായ എം. മുഹമ്മദലി, യു.ടി. ജയന്തന്‍, കെ.കെ. രാജന്‍, രാജന്‍ കാപ്പാട്, അമ്പന്‍ രാജന്‍ തുടങ്ങി 85ഓളം പേരെയാണ് അറസ്റ്റുചെയ്തത്. അറസ്റ്റ് ചെയ്യുന്നതിനിടെ ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി ഡോ. എം. മുഹമ്മദലി കുഴഞ്ഞുവീഴുകയും തഹസില്‍ദാര്‍ പി. ഗോവിന്ദന് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നാട്ടുകാരെ അറസ്റ്റുചെയ്ത് നീക്കിയ ശേഷം വൈകീട്ട് മൂന്നരയോടെ പുനരാരംഭിച്ച സര്‍വേ ഏഴു മണി വരെ തുടര്‍ന്നു. 
 ചക്കരക്കല്ലില്‍ ഇന്ന് ഹര്‍ത്താല്‍
ചക്കരക്കല്ല്: ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ തടയാനത്തെിയവരെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് ചക്കരക്കല്ല് ടൗണ്‍, മുഴപ്പാല ടൗണ്‍, മാച്ചേരി എന്നിവിടങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുമെന്ന് കര്‍മസമിതി രക്ഷാധികാരി ഡോ. എം. മുഹമ്മദലി അറിയിച്ചു. വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
സര്‍ക്കാരും നാട്ടുകാരും വാശിയില്‍;
സംഘര്‍ഷ വഴിയില്‍ ഗ്രീന്‍ഫീല്‍ഡ് 
മട്ടന്നൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് റോഡിന് സര്‍വേ നടത്താന്‍ സര്‍ക്കാരും എതിര്‍പ്പുമായി നാട്ടുകാരും വാശിയോടെ രംഗത്തുള്ളത് സര്‍ക്കാറിന് തലവേദനയായേക്കും. പ്രദേശം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുന്നതായാണ് സൂചന. വിമാനത്താവളത്തിന് മൂര്‍ഖന്‍പറമ്പില്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഉണ്ടായ കുടിയിറക്ക് വിരുദ്ധ സമരങ്ങളുടെ മാതൃകയിലാണ് റോഡ് സര്‍വേയുമായി ബന്ധപ്പെട്ട സമരവും മുന്നോട്ടുപോകുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രത്യേക പാക്കേജിലൂടെ മൂര്‍ഖന്‍പറമ്പ് പ്രക്ഷോഭം അവസാനിപ്പിച്ചത് പോലെ യു.ഡി.എഫ് സര്‍ക്കാറിനും അത്തരത്തിലൊരു നീക്കം നടത്തേണ്ടി വരും.
മട്ടന്നൂരിനടുത്ത മൂര്‍ഖന്‍പറമ്പില്‍ സ്ഥാപിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് താഴെചൊവ്വക്ക് സമീപം തെഴുക്കില്‍പീടിക മുതല്‍ ചേലോറ, മുണ്ടേരി, അഞ്ചരക്കണ്ടി, കീഴല്ലൂര്‍ പഞ്ചായത്തുകളില്‍കൂടിയാണ് ഗ്രീന്‍ഫീല്‍ഡ് റോഡ് നിര്‍മിക്കുന്നത്. 2009ല്‍ വിമാനത്താവളത്തിലേക്കുള്ള ഏഴ് റോഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മേല്‍പറഞ്ഞ റോഡ് ഉണ്ടായിരുന്നില്ല.
കണ്ണൂര്‍- മട്ടന്നൂര്‍ റോഡ് ആറുവരി, തലശ്ശേരി- മട്ടന്നൂര്‍ റോഡ് നാലുവരി, പയ്യന്നൂര്‍- മട്ടന്നൂര്‍ റോഡ് നാലുവരി, കൂട്ടുപുഴ- മട്ടന്നൂര്‍ റോഡ് നാലുവരി, തലശ്ശേരി- അഞ്ചരക്കണ്ടി- മട്ടന്നൂര്‍ റോഡ് നാലുവരി, വയനാട്- മട്ടന്നൂര്‍ റോഡ് നാലുവരി, നാദാപുരം- തലശ്ശേരി റോഡ് രണ്ടുവരി എന്നീ റോഡുകള്‍ മാത്രമാണ് നേരത്തേ തീരുമാനിച്ചത്. ഇതില്‍ നിന്ന് മാറി എയര്‍പോര്‍ട്ടിലേക്ക് ആഡംബര റോഡ് എന്ന ആശയം പിന്നീട് ഉണ്ടായതാണെന്നും ഇത് ആവശ്യമില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ ആക്ഷന്‍കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭം തുടങ്ങിയത്.
വിമാനത്താവളം നിര്‍മിക്കുന്ന മൂര്‍ഖന്‍പറമ്പില്‍ 1200 ഏക്കര്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ 130 ഓളം കുടുംബങ്ങള്‍ക്ക് മാത്രമേ കുടിയൊഴിയേണ്ടി വന്നിട്ടുള്ളൂ. എന്നാല്‍, ആറുവരിപ്പാതയായ ഗ്രീന്‍ഫീല്‍ഡ് റോഡ് വരുമ്പോള്‍ 2500ഓളം കുടുംബങ്ങള്‍ കുടിയൊഴിയേണ്ടി വരുമെന്നും 500 ഏക്കറിലധികം കൃഷിസ്ഥലവും നിരവധി ശുദ്ധജല സ്രോതസ്സും നഷ്ടപ്പെടുമെന്നും ആക്ഷന്‍കമ്മിറ്റി പറയുന്നു.
വിമാനത്താവളത്തിലേക്ക് മാത്രമായി ആഡംബരറോഡ് വരുമ്പോള്‍ റോഡിന്‍െറ ഇരുവശങ്ങളിലുമുള്ളവര്‍ രണ്ട് ദേശങ്ങളിലെന്നപോലെ താമസിക്കേണ്ടി വരുമെന്നും ഗ്രാമീണര്‍ രണ്ടായി വിഭജിക്കപ്പെടുമെന്നും റോഡ് മുറിച്ചുകടക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുമെന്നുമാണ് മറ്റൊരു ആരോപണം. നേരത്തേ തീരുമാനിച്ച റോഡില്‍ നിന്ന് മാറി പുതിയറോഡ് നിര്‍മിക്കാന്‍ തീരുമാനിച്ചത് ഗൂഡാലോചനയുടെ ഭാഗമാണെന്നും നാട്ടുകാര്‍ പറയുന്നു. സ്വകാര്യ ഏജന്‍സിയെ സര്‍വേ ഏല്‍പച്ചതും നാട്ടുകാരുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.
പ്രതിരോധം തകര്‍ത്ത് റോഡ്സര്‍വേയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്‍െറ ഭാഗമായാണ് ഇന്നലെ സ്ത്രീകളകടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി സര്‍വേ പുനരാരംഭിച്ചത്. പൊലീസിനെ രംഗത്തിറക്കി എത്രയും വേഗം സര്‍വേ പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ നീക്കം.
17 കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ നേരത്തേ 10 കിലോമീറ്റര്‍ സര്‍വേ നടത്തിയിരുന്നു. ഏഴ് കിലോമീറ്റര്‍ ദൂരമാണ് ബാക്കിയുള്ളത്. ഇത് രണ്ടാഴ്ച കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മട്ടന്നൂര്‍- കണ്ണൂര്‍ റോഡും ഗ്രീന്‍ഫീല്‍ഡ് റോഡും സര്‍വേക്ക് ശേഷം പരിശോധിച്ച് ഉചിതമെന്ന് തോന്നുന്നതാണ് അംഗീകരിക്കുകയെന്നും വിമാനത്താവള റോഡ് ഏതെന്ന് തീരുമാനിച്ചിട്ടില്ളെന്നും അധികൃതര്‍ പറഞ്ഞു.
സര്‍വേ നടത്താന്‍ സര്‍ക്കാരും തടയാന്‍ നാട്ടുകാരും ഒരുങ്ങിയിറങ്ങുമ്പോള്‍ പ്രദേശം സംഘര്‍ഷത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Courtesy:Madhyamam 10-07-2012

No comments:

Post a Comment

Thanks