ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, December 11, 2012

ഹാരിസണ്‍ എസ്റ്റേറ്റ് പിടിച്ചെടുത്ത് ബോര്‍ഡ് നാട്ടി

 ഭൂസംരക്ഷണ മാര്‍ച്ച്: 
വെല്‍ഫെയര്‍ പാര്‍ട്ടി
ഹാരിസണ്‍ എസ്റ്റേറ്റ് 
പിടിച്ചെടുത്ത് ബോര്‍ഡ് നാട്ടി
കല്‍പറ്റ: ഭൂരഹിതര്‍ക്ക് നല്‍കാന്‍ സംസ്ഥാനത്ത് ഇഷ്ടംപോലെ ഭൂമിയുണ്ടെന്ന് പ്രഖ്യാപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ വയനാട്ടിലെ ചുണ്ടേല്‍ ഹാരിസണ്‍സ് എസ്റ്റേറ്റ് പിടിച്ചെടുക്കല്‍ പ്രഖ്യാപനം നടത്തി ബോര്‍ഡ് സ്ഥാപിച്ചു. പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കമ്പനി സര്‍ക്കാറിന് തിരിച്ചുകൊടുക്കാത്ത ഭൂമിയില്‍ ‘ഇത് ഭൂരഹിതരുടെ ഭൂമിയാണ്’ എന്ന ബോര്‍ഡാണ് സ്ഥാപിച്ചത്.
കഴിഞ്ഞമാസം സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ഭൂസംരക്ഷണ മാര്‍ച്ചോടെ തുടങ്ങിയ സമരത്തിന്‍െറ രണ്ടാം ഘട്ടമായാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചുണ്ടേല്‍ ടൗണില്‍നിന്ന് എസ്റ്റേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. എസ്റ്റേറ്റ് കവാടത്തില്‍ പൊലീസ് തടഞ്ഞു.
ഭൂരഹിതരായ ആദിവാസികളിലെ ഭൂരിപക്ഷമായ പണിയ വിഭാഗത്തിന്‍െറ പ്രതിനിധി വെള്ളച്ചി, പാര്‍ട്ടി സംസ്ഥാന ജന. സെക്രട്ടറി കെ. അംബുജാക്ഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ബോര്‍ഡ് സ്ഥാപിച്ചത്.
നേരത്തേ ചുണ്ടേല്‍ ടൗണില്‍ നടന്ന പൊതുസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. മാഫിയകള്‍ കൈവശപ്പെടുത്തിയ മുഴുവന്‍ ഭൂമിയും തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുംവരെ പിന്മടക്കമില്ലാത്ത സമരത്തിനാണ് പാര്‍ട്ടി തുടക്കം കുറിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അരുകിലാക്കപ്പെട്ട ജനതക്കു താങ്ങായി അടിവേരുള്ള വൃക്ഷമായി പാര്‍ട്ടിനിലകൊള്ളും. ഭൂമിപ്രശ്നത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും മാഫിയകളുമായി ഒത്തുകളിക്കുകയാണ്. ഒരു തുണ്ട് ഭൂമിക്കായി മുത്തങ്ങയില്‍ സമരംചെയ്ത ആദിവാസികളെ വെടിവെച്ച യു.ഡി.എഫിനും ഘടകകക്ഷികള്‍ക്കും ഭൂസമരം ചെയ്യാന്‍ അര്‍ഹതയില്ല. ചെങ്ങറയില്‍ പാവപ്പെട്ട ആദിവാസികള്‍ സമരംചെയ്തപ്പോള്‍ അധിക്ഷേപിക്കുകയും തീവ്രവാദ മുദ്രകുത്തുകയും ചെയ്ത എല്‍.ഡി.എഫിനും ഘടകകക്ഷികള്‍ക്കും ഇതിന് അര്‍ഹതയില്ല. ആദിവാസികളും ദലിതരും ഭൂമി ചോദിച്ചാല്‍ തീവ്രവാദവും ഭീകരവാദവുമായി ചിത്രീകരിക്കുന്നു. എന്നാല്‍, കുത്തകകള്‍ ഭൂമി കൈയടക്കുന്നു. തുച്ഛമായ തുകക്ക് ഭൂമി വര്‍ഷങ്ങളായി കൈവശംവെച്ച കുത്തകകള്‍ അതിന്‍െറ പാട്ടകുടിശ്ശിക പോലും നല്‍കുന്നില്ല. എന്നിട്ടും ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല. വര്‍ഷങ്ങളായി അധികാരത്തിലിരിക്കുകയും ഏറെക്കാലം റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്ത സി.പി.എം ഇപ്പോള്‍ ഭൂസമരം നടത്തുന്നത് പാര്‍ട്ടിയിലെ പ്രതിസന്ധി മറികടക്കാനാണ്. കുത്തകകള്‍ക്ക് അനുകൂലമായ ഭൂനയമാണ് യു.ഡി.എഫ് സര്‍ക്കാറിന്‍േറത്.
ഭൂരഹിതര്‍ക്ക് നല്‍കാന്‍ ഭൂമിയില്ല എന്ന സര്‍ക്കാര്‍ ന്യായം അടിസ്ഥാന രഹിതമാണ്. ഇത്തരം ഭൂമി കാണിച്ചുകൊടുക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഇപ്പോള്‍ ചെയ്യുന്നതെന്നും നടപടിയില്ളെങ്കില്‍ കുടില്‍കെട്ടി സമരമടക്കം നടത്തുമെന്നും ഹമീദ് വാണിയമ്പലം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന കമ്മിറ്റിയംഗം റസാഖ് പാലേരി സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ പിഷാരടി, കോഴിക്കോട്, കാസര്‍കോട്, വയനാട് ജില്ലാ പ്രസിഡന്‍റുമാരായ പി.സി. ഭാസ്കരന്‍, പ്രഫ. എം.എന്‍. ജേക്കബ്, വി. മുഹമ്മദ് ശരീഫ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജോണ്‍സണ്‍ നെല്ലിക്കുന്ന്, ശശി പന്തളം, ബിനു വയനാട് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks