ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, December 31, 2012

പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീപിടിത്തം

 പെട്ടിപ്പാലം ട്രഞ്ചിങ്
ഗ്രൗണ്ടില്‍ തീപിടിത്തം
 ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീപടര്‍ന്നത് പ്രദേശവാസികളെയും ദേശീയപാതയിലൂടെ യാത്രചെയ്യുന്നവരെയും ആശങ്കയിലാഴ്ത്തി. ദശകങ്ങളായി തലശ്ശേരി നഗരമാലിന്യം തള്ളിയ ട്രഞ്ചിങ് ഗ്രൗണ്ടില്‍ കുമിഞ്ഞുകൂടിയ പ്ളാസ്റ്റിക് കുപ്പികള്‍, പഴയ ടയറുകള്‍ ഉള്‍പ്പടെയുള്ളവക്ക് തീപിടിച്ചതോടെ പ്രദേശമാകെ കറുത്ത പുകയും രൂക്ഷഗന്ധവുംകൊണ്ട് നിറഞ്ഞു. വായുവും വെള്ളവും മലിനമാക്കപ്പെട്ടതിനാല്‍ പ്രദേശത്തെ ഒട്ടേറെ പേര്‍ ആരോഗ്യപ്രശ്നവുമായി കഴിയുന്നുണ്ട്. ആസ്ത്മ പോലുള്ള രോഗം ബാധിച്ച വയോജനങ്ങള്‍ പുക ശ്വസിച്ചതിനെതുടര്‍ന്ന് സമീപത്തെ ആശുപത്രികളില്‍ പ്രാഥമിക ചികിത്സ തേടി. ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം തള്ളുന്നതിനെതിരെ അഡ്വ. റഹീം നാലു മാസംമുമ്പ് കോസ്റ്റല്‍ അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഈ പ്രദേശത്ത് മാലിന്യം തള്ളാന്‍പാടില്ളെന്ന് അതോറിറ്റി ഡയറക്ടര്‍ നഗരസഭക്ക് അറിയിപ്പ് നല്‍കിയിരുന്നു.
മാലിന്യംതള്ളിയതിന്‍െറ തോതും തീരദേശ നിയമലംഘനവും നേരിട്ട് മനസ്സിലാക്കാന്‍ ഓംബുഡ്സ്മാന്‍ പെട്ടിപ്പാലം സന്ദര്‍ശിക്കാനിരിക്കെയാണ് ഞായറാഴ്ച ഇവിടെ തീപിടിത്തമുണ്ടായത്.
ട്രഞ്ചിങ് യാര്‍ഡും കടലും തമ്മിലുള്ള ദൂരം തിട്ടപ്പെടുത്താനും തീരദേശ അതോറിറ്റിയുടെ അറിവോ സമ്മതമോ ഇല്ലാതെ നഗരസഭ പെട്ടിപ്പാലത്ത് മാലിന്യം തുടര്‍ച്ചയായി തള്ളുന്നതും ഓംബ്ഡസ്മാന്‍ സ്ഥലം സന്ദര്‍ശിക്കുന്നതോടെ നേരിട്ടു മനസ്സിലാക്കുമെന്നതിനാലാണ് കൂട്ടിയിട്ട പ്ളാസ്റ്റിക് ടയര്‍ ഉല്‍പന്നങ്ങള്‍ക്ക് തീവെച്ചതെന്ന സംശയമാണ് പരിസരവാസികള്‍ ഉന്നയിക്കുന്നത്. പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ ജനസാന്ദ്രതയുള്ള സ്ഥലത്ത് കത്തിക്കുന്നത് മാരക ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. എന്നാല്‍, പെട്ടിപ്പാലത്തെ ജനങ്ങളെ പരമാവധി ദ്രോഹിക്കുകയെന്ന നഗരസഭയുടെ പതിവു ശൈലിയാണ് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീയിടുന്നതിലൂടെ സംഭവിച്ചതെന്ന് സമരസമിതി നേതാക്കള്‍ ആരോപിച്ചു.
2011 സെപ്റ്റംബര്‍ 30നും നവംബര്‍ ഒന്നിനും വിവിധ സംഘടനകള്‍ ആരംഭിച്ച മാലിന്യവിരുദ്ധ പ്രക്ഷോഭം ഒരു വര്‍ഷവും രണ്ടു മാസവും പിന്നിടുമ്പോഴാണ് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചതെന്നത് സംശയാസ്പദമാണെന്ന് സമരസമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രദേശത്ത് നഗരസഭ നടത്തുന്ന ജനദ്രോഹ നിലപാടുകളുടെ യഥാര്‍ഥ തെളിവുകള്‍ നശിപ്പിക്കാനാണ് തീയിട്ടതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. എന്നാല്‍, സംഭവത്തില്‍ നഗരസഭക്ക് പങ്കില്ളെന്ന് ചെയര്‍പേഴ്സന്‍ അറിയിച്ചു.

No comments:

Post a Comment

Thanks