ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, February 26, 2013

‘അഫ്സല്‍ ഗുരുവിന്‍െറ വധശിക്ഷ മൗലികാവകാശ ലംഘനം’

 
  ‘അഫ്സല്‍ ഗുരുവിന്‍െറ വധശിക്ഷ പൗരന്‍െറ മൗലികാവകാശ ലംഘനം’ 
 കണ്ണൂര്‍: മനുഷ്യാവകാശവും പൗരന്‍െറ മൗലികാവകാശവും ലംഘിക്കപ്പെട്ടാണ് അഫ്സല്‍ ഗുരുവിന്‍െറ വധശിക്ഷ നടപ്പാക്കിയതെന്ന് സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘അഫ്സല്‍ ഗുരു: വധശിക്ഷ’ തുറന്ന ചര്‍ച്ച അഭിപ്രായപ്പെട്ടു. ആവശ്യത്തിലേറെ ധൃതിയാണ് ശിക്ഷ നടപ്പാക്കുന്നതില്‍ ഉണ്ടായത്. സര്‍ക്കാര്‍ സങ്കുചിത രാഷ്ട്രീയമാണ് ഇക്കാര്യത്തില്‍ പയറ്റിയതെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധി മറികടക്കാന്‍ ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നത് പതിവാക്കിയിരിക്കുകയാണെന്ന് ചര്‍ച്ച ഉദ്ഘാടനം ചെയ്ത സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം പറഞ്ഞു. ന്യായങ്ങളും തെളിവുകളും നോക്കിയല്ല പല ശിക്ഷകളും ഉണ്ടാകുന്നതും നടപ്പാക്കുന്നതും. പാര്‍ലമെന്‍റ് ആക്രമണം ഉത്തരംകിട്ടാത്ത ചോദ്യമാണ്. കേന്ദ്ര ഭരണകൂടം പ്രതിസന്ധികളില്‍ അകപ്പെടുമ്പോഴൊക്കെ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ ഉണ്ടാവുകയാണ്. രഹസ്യപ്പൊലീസും സര്‍ക്കാറും ഒത്തൊരുമിച്ചാണോ ഭീകരാക്രമണങ്ങള്‍ നടത്തുന്നതെന്ന് വരെ പല കോണുകളില്‍നിന്നും ചോദ്യങ്ങളുയരുന്നുണ്ട്. മാധ്യമങ്ങള്‍ വാര്‍ത്താകഥകളാണ് സൃഷ്ടിക്കുന്നത്. ഭരണകൂട ഭീകരതക്കെതിരെ ജനകീയ പ്രതിരോധം അടിച്ചമര്‍ത്തപ്പെടുകയാണ്. ഇതിന്‍െറ സമീപകാല ഉദാഹരണമാണ് കൂടങ്കുളം സമരമെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടവിരുദ്ധ വികാരമില്ലാതാക്കാനും തങ്ങളുടെ കക്ഷിരാഷ്ട്രീയത്തിനുമായി സര്‍ക്കാര്‍ ചില വധശിക്ഷകള്‍ നടപ്പാക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം കെ.വി. സുമേഷ് പറഞ്ഞു. വധശിക്ഷ വേണോ എന്ന ചര്‍ച്ച രാജ്യത്ത് നടന്നുകൊണ്ടിരിക്കെയാണ് ഗുരുവിനെ തൂക്കിലേറ്റിയത്. ഹൈന്ദവഭീകരത രാജ്യത്ത് യാഥാര്‍ഥ്യമായി നില്‍ക്കുകയാണ്. ഇത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവുന്നില്ളെന്നും സുമേഷ് പറഞ്ഞു. രഹസ്യമായി വധശിക്ഷ നടപ്പാക്കിയത് ഭരണകൂടത്തിന്‍െറ വ്യക്തമായ അജണ്ടയാണെന്നും ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനാണിതെന്നും എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി അഡ്വ. പി. അജയകുമാര്‍ പറഞ്ഞു. കരിനിയമങ്ങളുടെ പിന്‍ബലമാണ് ഇത്തരം ശിക്ഷകള്‍ക്ക് ശക്തിപകരുന്നതെന്ന് എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എന്‍.എം. സിദ്ദീഖ് പറഞ്ഞു. ജനാധിപത്യവിരുദ്ധമായും മനുഷ്യാവകാശങ്ങളെ കാറ്റില്‍പറത്തിയുമാണ് അഫ്സല്‍ ഗുരുവിന്‍െറ ശിക്ഷ നടപ്പാക്കിയതെന്ന് സി.പി.ഐ-എം.എല്‍ സംസ്ഥാന കമ്മിറ്റിയംഗം കെ.എം. വേണുഗോപാല്‍ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സാദിഖ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ സ്വാഗതവും കെ. മുഹമ്മദ് നിയാസ് നന്ദിയും പറഞ്ഞു.

1 comment:

  1. നല്ല ഒരു വിചാരണ പോലും കിട്ടിയില്ല..
    കസബിന്റെ കാര്യത്തില്‍ ആര്‍ക്കും ഒരു പരാതിയും ഇല്ലായിരുന്നു.. ഇതിപ്പോള്‍????

    ReplyDelete

Thanks