ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, January 20, 2012

ചേലോറ: നഗരസഭാ നടപടിയില്‍ വ്യാപക പ്രതിഷേധം

ചേലോറ: നഗരസഭാ നടപടിയില്‍
വ്യാപക പ്രതിഷേധം
ചേലോറയില്‍ കണ്ണൂര്‍ നഗരസഭ മാലിന്യം തള്ളുന്നതിനെതിരെ 22 ദിവസമായി നടത്തുന്ന പ്രതിഷേധ സമരം നഗരസഭയും പൊലീസും ചേര്‍ന്ന് ബലംപ്രയോഗിച്ച്  തടഞ്ഞത് പ്രദേശവാസികളില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കി. സമരപ്പന്തല്‍ പൊളിച്ചുനീക്കി സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ്ചെയ്ത് മാലിന്യം തള്ളിയത് ക്രൂരമായ നടപടിയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 250 ലധികം കിണറുകളില്‍ മാലിന്യം കലര്‍ന്നതാണ് സമരഹേതു. കുടിവെള്ളത്തിനായി നഗരസഭ ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനങ്ങള്‍ ഒട്ടും ഫലപ്രദമായിരുന്നില്ല. ഇതേത്തുടര്‍ന്ന് നഗരസഭാധികൃതരും പ്രദേശവാസികളും  പലപ്പോഴായി നടത്തിയ ചര്‍ച്ചകളില്‍ ശാശ്വത പരിഹാരമുണ്ടായില്ല. നിരന്തരം വഞ്ചിക്കപ്പെട്ട ചേലോറ നിവാസികള്‍ അന്തിമ സമരമാരംഭിച്ചതാണ് നഗരസഭാധികൃതരെ പ്രകോപിപ്പിച്ചത്.
സമരം രൂക്ഷമായതോടെ ഒരാഴ്ച മുമ്പ് നഗരസഭയുടെ മാലിന്യവണ്ടി പുലര്‍ച്ചെ നാല് മണിക്ക് സമരപ്പന്തലിലേക്ക് ഇടിച്ചുകയറ്റിയിരുന്നു. പന്തലില്‍ ഉറങ്ങിക്കിടന്ന സമര നേതാവ് കെ.കെ. മധുവിന് സംഭവത്തില്‍ സാരമായി പരിക്കേറ്റിരുന്നു. ലോറി ഡ്രൈവര്‍, നഗരസഭാ ചെയര്‍മാന്‍, സെക്രട്ടറി എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും നഗരസഭാധികൃതരും തുടരുന്ന വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രിതല  ചര്‍ച്ചകള്‍ ബഹിഷ്കരിക്കുകയും സമരത്തില്‍  ഉറച്ചു നില്‍ക്കുകയും ചെയ്ത സമരക്കാര്‍ക്കെതിരെ നഗരസഭ സ്വീകരിച്ച നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
ചേലോറയില്‍ മാലിന്യം തള്ളുന്നതിനെതിരെ സമരം ചെയ്ത പ്രദേശവാസികള്‍ക്കെതിരെ നഗരസഭ കൈക്കൊണ്ട രീതി ഫാഷിസ്റ്റ് സമീപനമാണെന്ന് ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാസമിതി അഭിപ്രായപ്പെട്ടു. ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്ന ജനങ്ങളെ പ്രകോപനപരമായ രീതിയില്‍ നേരിട്ടത് പ്രതിഷേധാര്‍ഹമാണ്. ഏരിയാ പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. കെ.കെ.സുഹൈര്‍, പി. മുസ്തഫ, കെ.എല്‍. ഖാലിദ്, കെ.കെ. ഇബ്രാഹിം മാസ്റ്റര്‍, എം.ഐ. ജലീല്‍, കെ.എം. മൊയ്തീന്‍കുഞ്ഞി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks