ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, January 17, 2012

വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയിലൂടെ അനുവദിക്കില്ല: കണ്‍വെന്‍ഷന്‍

 വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയിലൂടെ
അനുവദിക്കില്ല: കണ്‍വെന്‍ഷന്‍
കോഴിക്കോട്: കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിക്കായി ജനവാസ മേഖലയിലൂടെ പൈപ്പിടാനുള്ള നീക്കം ചെറുക്കുമെന്ന് ഗ്യാസ് പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറം സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍. 20 മീറ്റര്‍ വീതിയില്‍ 1114 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടാകാവുന്ന പ്രശ്നങ്ങള്‍ പഠിക്കാതെയും ജനങ്ങളെ ബോധ്യപ്പെടുത്താതെയും പദ്ധതിയുമായി മുന്നോട്ടുപോകുന്ന ഭരണകൂടം ഇരകളെ പുച്ഛിക്കുകയാണ്. സ്മാര്‍ട്ട്സിറ്റി അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ദിഷ്ട രൂപരേഖ മാറ്റാന്‍ തയാറായവര്‍ സുരക്ഷാഭീതി സാധാരണ ജനങ്ങള്‍ക്കുമുണ്ടെന്ന കാര്യം അവഗണിക്കുകയാണ്. ഏകപക്ഷീയമായി പദ്ധതിയുമായി മുന്നോട്ടുപോയാല്‍ ജനങ്ങളെ അണിനിരത്തി തടയുമെന്ന് കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു.
നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ എ. വാസു ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയക്കാരും ഭരണാധികാരികളും ഏത് പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും ജനങ്ങളെ പരിഗണിക്കാതിരിക്കുന്നത് പതിവാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫോറം ചെയര്‍മാന്‍ സി.ആര്‍. നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു.
ജനസാന്ദ്രതയേറിയ കേരളത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന ദുരന്തം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ എത്രയോ  മടങ്ങ് അധികമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 ഭൂമി ഏറ്റെടുക്കുമ്പോള്‍ കേരളത്തിലെ ആവാസ വ്യവസ്ഥയെയും കൃഷിയെയുമെല്ലാം എങ്ങനെയൊക്കെ ബാധിക്കുമെന്നറിയാന്‍ പഠനംപോലും നടത്താന്‍ തയാറാവാതെയാണ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതെന്നും നീലകണ്ഠന്‍ ചൂണ്ടിക്കാട്ടി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ്, ഹാഷിം ചേന്ദമ്പിള്ളി, വിളയോടി വേണുഗോപാല്‍, വിജയരാഘവന്‍ ചേലിയ, എന്‍. സുബ്രഹ്മണ്യന്‍, ടി.കെ. വാസു, ദേവദാസ് മോരിക്കര, അഡ്വ. പ്രദീപ് കുമാര്‍, കബീര്‍ നൊച്ചാട്, മൂസ ചെര്‍ക്കള എന്നിവര്‍ സംസാരിച്ചു. ജന. കണ്‍വീനര്‍ റസാഖ് പാലേരി സ്വാഗതം പറഞ്ഞു. സംസ്ഥാനതലം മുതല്‍ പ്രാദേശികാടിസ്ഥാനത്തില്‍ വരെ ശക്തമായ പ്രക്ഷോഭ^ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

No comments:

Post a Comment

Thanks