ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, January 10, 2013

വിവാദം അര്‍ഥശൂന്യമെന്ന് ജമാഅത്തെ ഇസ്ലാമി

 സ്ത്രീസുരക്ഷാ നിര്‍ദേശം: വിവാദം
അര്‍ഥശൂന്യമെന്ന് ജമാഅത്തെ ഇസ്ലാമി
ന്യൂദല്‍ഹി: രാജ്യത്തെ സ്ത്രീകളുടെ സുരക്ഷക്ക് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സമര്‍പ്പിച്ച ഒരു നിര്‍ദേശം മാത്രം വിവാദമാക്കിയത് അര്‍ഥശൂന്യമാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ നുസ്റത്ത് അലി അഭിപ്രായപ്പെട്ടു. മാനഭംഗക്കേസുകളിലെ പ്രതികള്‍ക്ക് പരസ്യമായി വധശിക്ഷ നല്‍കണമെന്നതടക്കമുള്ള ജമാഅത്തിന്‍െറ മറ്റു നിര്‍ദേശങ്ങള്‍ക്ക് വ്യാപകമായ പിന്തുണ ലഭിച്ചത് സ്വാഗതാര്‍ഹമാണെന്നും അഖിലേന്ത്യാ സെക്രട്ടറി വ്യക്തമാക്കി.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാജ്യത്തെ ഓരോ സംഘടനക്കുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ജസ്റ്റിസ് വര്‍മ കമീഷന്‍ ആവശ്യപ്പെട്ടത്. വളരെ നേരത്തേതന്നെ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ജമാഅത്തെ ഇസ്ലാമിക്കുണ്ട്. ആ നിലപാടിന്‍െറ അടിസ്ഥാനത്തിലാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. സ്ത്രീയുടെയും പുരുഷന്‍െറയും പൂര്‍ണ സമ്മതത്തോടെയുള്ള വിവാഹത്തിലൂടെ മാത്രം ലൈംഗികത അനുവദിക്കുക, വിവാഹേതര ലൈംഗികബന്ധങ്ങള്‍ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാക്കുക, മാനഭംഗക്കുറ്റത്തിന് പരസ്യ വധശിക്ഷ നല്‍കുക, മിശ്ര വിദ്യാഭ്യാസ രീതി ഇല്ലാതാക്കി സ്ത്രീകള്‍ക്ക് മാത്രമായി എല്ലാ തലത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളൊരുക്കുക, ധാര്‍മിക വിദ്യാഭ്യാസം പകരാന്‍ മതസ്ഥാപനങ്ങളുടെയും പണ്ഡിതരുടെയും സേവനം പ്രയോജനപ്പെടുത്തുക, നഗരങ്ങളിലും പട്ടണങ്ങളിലും മതിയായ യാത്രാസൗകര്യമടക്കമുള്ള സുരക്ഷാക്രമീകരണങ്ങള്‍ കൊണ്ടുവരുക, വിവാഹം പ്രയാസരഹിതമാക്കുകയും സമയത്ത് നടത്താന്‍ യുവതീയുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, പത്ര-ദൃശ്യ മാധ്യമങ്ങളിലെ അശ്ളീല പ്രദര്‍ശനം കുറ്റകരമാക്കുക, മദ്യം നിരോധിക്കുക, ക്രിമിനല്‍ നിയമനടപടി ലഘൂകരിക്കുക, പരാതികളില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് കുറ്റകരമാക്കുക എന്നിവയാണ് ജമാഅത്ത് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍.
പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ക്കൊപ്പം ദീര്‍ഘകാല നടപടികളുമാണ് ജമാഅത്ത് ആവശ്യപ്പെട്ടത്. സ്ത്രീയെ വിദ്യാഭ്യാസപരമായി ശാക്തീകരിക്കുന്നതിന് ദീര്‍ഘവീക്ഷണത്തോടെ ജമാഅത്ത് നല്‍കിയ ഒരു നിര്‍ദേശമാണ് ഇപ്പോള്‍ വിവാദമാക്കിയിരിക്കുന്നത്. സ്കൂള്‍ തലം മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ സ്ത്രീകള്‍ക്കു മാത്രം വിദ്യാഭ്യാസം നേടാവുന്ന തരത്തില്‍ രാജ്യത്ത് അടിസ്ഥാനസൗകര്യങ്ങളൊരുക്കണമെന്നാണ് ജമാഅത്തിന്‍െറ നിലപാട്. വിദ്യാഭ്യാസ രംഗത്തെ സ്ത്രീമുന്നേറ്റം ലക്ഷ്യമിട്ടു കൂടിയാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും സെക്രട്ടറി ജനറല്‍ വിശദീകരിച്ചു. 
വിദ്യാഭ്യാസ മേഖലയില്‍ ആണിനെയും പെണ്ണിനെയും വേര്‍തിരിക്കാന്‍ തുടങ്ങിയത് ജമാഅത്തെ ഇസ്ലാമി അല്ല, സര്‍ക്കാറാണ്. സ്വകാര്യ മേഖലയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രാജ്യത്തെ പ്രമുഖ ട്രസ്റ്റുകളും മാനേജ്മെന്‍റുകളുമെല്ലാം ഇതാണ് ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ അക്കാദമിക് നിലവാരം മികച്ചതാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍, നമ്മുടേതുപോലൊരു രാജ്യത്ത് ഈ തരത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ കാലമേറെ എടുക്കുമെന്നതുകൊണ്ടും മറ്റു വഴികളില്ലാത്തതുകൊണ്ടും മിശ്ര വിദ്യാഭ്യാസം നല്‍കാതെ കഴിയില്ല. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിശ്ര വിദ്യാഭ്യാസം തുടരുന്നതും ഇത്തരമൊരു സാഹചര്യത്തിലാണ്. അപ്പോഴും പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ ജമാഅത്ത് തുടരുന്നുണ്ട്.
പാശ്ചാത്യവത്കരണത്തിന് അടിമപ്പെടുന്നവരെപോലെ സംസ്കാരം അടിയറ വെക്കാന്‍ ജമാഅത്ത് ഒരുക്കമല്ല. എന്നാല്‍, ആര്‍.എസ്.എസിന്‍െറയും ജമാഅത്തെ ഇസ്ലാമിയുടെയും നയങ്ങള്‍ ഒന്നാണെന്ന് പറയുന്നത് കള്ളമാണ്. സ്ത്രീകളെ പഠിപ്പിക്കണമെന്നും ജോലിക്ക് അയക്കണമെന്നും സമൂഹത്തിന്‍െറ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നുമാണ് ജമാഅത്ത് പറയുന്നത്. ആര്‍.എസ്.എസിനെപ്പോലെ പഠിപ്പിക്കാതെ വീട്ടിലിരുത്താനല്ളെന്നും നുസ്റത്ത് അലി കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment

Thanks