ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, December 26, 2012

സാമൂഹിക സംഘടനകള്‍ നിര്‍വഹിക്കുന്നത് ധാര്‍മിക ഉത്തരവാദിത്തം

 സാമൂഹിക സംഘടനകള്‍ നിര്‍വഹിക്കുന്നത്
ധാര്‍മിക ഉത്തരവാദിത്തം
-സി.എന്‍. ബാലകൃഷ്ണന്‍
തൃശൂര്‍:സേവന മന$സ്ഥിതി സമൂഹത്തില്‍  ഇല്ലാതാവുന്ന സാഹചര്യത്തില്‍ പണത്തിന് മുന്‍തൂക്കം നല്‍കാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാമൂഹിക സംഘടനകള്‍ ധാര്‍മിക ഉത്തരവാദിത്തമാണ് നിര്‍വഹിക്കുന്നതെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. തൃശൂര്‍ ടൗണ്‍ഹാളില്‍ ജമാഅത്തെ ഇസ്ലാമി സ്കോളര്‍ഷിപ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നത - സാങ്കേതിക വിദ്യാഭ്യാസ രംഗം പണച്ചെലവുള്ള വേദിയായി മാറിയിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് ഇടപെടാന്‍ സര്‍ക്കാറിന് പരിമിതിയുണ്ട്. പഠനത്തിന്  ബുദ്ധിമുട്ടുന്ന പാവപ്പെട്ടവരെ ദത്തെടുത്ത് കൈത്താങ്ങാവുന്നത്  പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നയങ്ങളിലെ മാറ്റം മൂലം വിദ്യാഭ്യാസം സാധാരണക്കാരന് വഹിക്കാന്‍ കഴിയാത്ത ഭാരമായെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷന്‍ എം.കെ. മുഹമ്മദാലി പറഞ്ഞു. സര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായി കൂണുപോലെ പൊന്തിയ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രതികൂലമായി ബാധിച്ചത് സാധാരണക്കാരായ കേരളീയരെയാണെന്ന്  അദ്ദേഹം പറഞ്ഞു.
തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.പ്രഫഷനല്‍ കോഴ്സുകള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ അദ്ദേഹം വിതരണം ചെയ്തു. മാനേജ്മെന്‍റ് കോഴ്സുകള്‍ക്ക് എം.പി. വിന്‍സെന്‍റ് എം.എല്‍.എയും ഡിപ്ളോമ കോഴ്സുകള്‍ക്ക് മേയര്‍ ഐ.പി. പോളും ഹ്രസ്വകാല കോഴ്സുകള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ദാസനും സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. തിരുവമ്പാടി ദേവസ്വം പ്രസിഡന്‍റ് പ്രഫ.എം. മാധവന്‍കുട്ടി, എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം സെഫീര്‍ഷ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് ഇ.എം.മുഹമ്മദ് അമീന്‍ സ്വാഗതവും കെ.എം. ഷാജു നന്ദിയും പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ബൈത്തുസ്സകാത്ത്’ സമാഹരിക്കുന്ന സകാത്ത് ഫണ്ടില്‍ നിന്നാണ് സ്കോളര്‍ഷിപ് നല്‍കിയത്. വിവിധ മതവിഭാഗത്തില്‍ പെട്ട തെരഞ്ഞെടുക്കപ്പെട്ട 304 വിദ്യാര്‍ഥികള്‍ക്ക് 30 ലക്ഷം രൂപയാണ് നല്‍കിയത്. ഡിഗ്രി,പി.ജി,ഡിപ്ളോമ,എം.ഫില്‍,പിഎച്ച്.ഡി, പ്രഫഷനല്‍ കോഴ്സുകള്‍, ഹ്രസ്വകാല തൊഴില്‍ പരിശീലനം തുടങ്ങിയ കോഴ്സുകള്‍ പഠിക്കുന്നവരാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍. സിവില്‍ സര്‍വീസ് അടക്കം മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കായി ആരംഭിക്കുന്ന സ്കോളര്‍ഷിപ്പിന് നീക്കിവെച്ച 15 ലക്ഷം ജനുവരിയില്‍ വിതരണം ചെയ്യും.

വരുമാനം ലക്ഷ്യമിട്ടുള്ള നിക്ഷേപമായി വിദ്യാഭ്യാസം മാറി -ആരിഫലി
തൃശൂര്‍: ഭാവിയില്‍ വരുമാനം ലഭിക്കാനുള്ള നിക്ഷേപമായി വിദ്യാഭ്യാസം മാറിയെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അധ്യക്ഷന്‍  ടി. ആരിഫലി. മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസത്തിന്‍െറ മൗലിക ലക്ഷ്യം സംബന്ധിച്ച കാഴ്ചപ്പാട് മാറിയതോടെ വിദ്യാഭ്യാസ മേഖല സാമ്പത്തിക വരുമാനം ലക്ഷ്യമിട്ടുള്ള വ്യവസായമായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തൃശൂരില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാനതല സ്കോളര്‍ഷിപ് വിതരണത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 നിക്ഷേപിക്കാന്‍ പണമുള്ളവന് മാത്രമേ വിദ്യാഭ്യാസം നേടാനാകൂ എന്ന അവസ്ഥയാണുള്ളത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പഠനം മുടങ്ങിപ്പോകരുതെന്ന ആശയമാണ് 2007ല്‍ ജമാഅത്തെ ഇസ്ലാമി സ്കോളര്‍ഷിപ് സ്കീം രൂപവത്കരിക്കാന്‍ ഇടയാക്കിയത്. കൂടുതല്‍ വിഭവ സമാഹരണം നടത്തി സംസ്ഥാനത്തെ നമ്പര്‍ വണ്‍ സ്കോളര്‍ഷിപ് സ്കീമായി ഇതിനെ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷന്‍ എം.കെ. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ‘വ്യക്തി-ജീവിതം- സമൂഹം’ എന്ന മള്‍ട്ടിമീഡിയ പ്രസന്‍േറഷനും മത്സരങ്ങളും നടന്നു.ഡോ.ശഹീദ് റമദാന്‍, സി.പി. ഹബീബ് റഹ്മാന്‍, ശംസീര്‍ ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ കെ.വി. മുഹമ്മദ് സക്കീര്‍ (കാപ് ഇന്ത്യ) സംസാരിച്ചു. രഹന ഖുര്‍ആന്‍ പാരായണം നടത്തി. ജമാഅത്തെ ഇസ്ലാമി സേവന വിഭാഗം സെക്രട്ടറി പി.സി. ബഷീര്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Thanks