ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, November 9, 2010

പുതിയ സൂര്യോദയത്തിന് കാത്തിരിക്കുക


പുതിയ സൂര്യോദയത്തിന്
കാത്തിരിക്കുക

ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബെസ്റ് പ്ളയര്‍ ആര്? സംശയമെന്ത്- ജനകീയ വികസന മുന്നണി. മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞതാണ് ശരി-അവരുടെ പോരാട്ടം കണ്ട് എതിരാളികള്‍ ചൂളിപ്പോയി.
എല്ലാവരും ഒന്നിച്ചെതിര്‍ത്തിട്ടും ജനകീയ മുന്നണി വീറോടെ പൊരുതി. 1685 സ്ഥലങ്ങളില്‍ പാരമ്പര്യ രാഷ്ട്രീയ തമ്പുരാക്കന്മാരെ അവര്‍ വെല്ലുവിളിച്ചു. ഒമ്പതിടത്ത് വെന്നിക്കൊടി പറത്തി; നൂറിലധികം സ്ഥലങ്ങളില്‍ വിജയത്തിന്നരികിലെത്തി. അഞ്ഞൂറോളം സീറ്റുകളില്‍ നിര്‍ണായക ശക്തിയായി. ഒന്നര ലക്ഷം വോട്ടും നേടി.
ഒന്നര ലക്ഷം പേര്‍. അവരെ കേവല വോട്ടര്‍മാരെന്ന് വിളിക്കുന്നത് അപമാനിക്കലാകും. അവര്‍ ഒന്നര ലക്ഷം പോരാളികള്‍! ഇടത്തുനിന്നും വലത്തുനിന്നും വര്‍ഷിച്ച രാഷ്ട്രീയ കൂരമ്പുകള്‍ക്കും മത പുരോഹിതന്മാരുടെ തമ്പുകളില്‍നിന്ന് പെയ്ത ഒളിയമ്പുകള്‍ക്കും മധ്യേ ഉശിരോടെ പൊരുതിനിന്ന അവര്‍ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ വീരനായകര്‍. തല്‍ക്കാലത്തേക്ക് ഇതൊക്കെ തമസ്കരിച്ചെന്ന് മീഡിയക്ക് സമാധാനിക്കാം. ഇരുളിനെ കീറിമുറിച്ച്, പക്ഷേ, വെളിച്ചം പുഞ്ചിരിക്കുന്നുണ്ട്. ഇരുട്ടിനു വെളിച്ചത്തെ തോല്‍പിക്കാനാവില്ല, അതെത്ര ചെറുതായിരുന്നാലും.
ഇതത്ര ചെറുതുമല്ല. ഒന്നര ലക്ഷം മതി ഒരു ജനതയുടെ ഭാഗധേയം നിര്‍ണയിക്കാന്‍. ആരാണീ ഒന്നര ലക്ഷം? ഭീഷണികളെ ചിരിച്ചുതള്ളിയവര്‍, പ്രലോഭനങ്ങളെ അതിജീവിച്ചവര്‍, നുണപ്രവാഹങ്ങളെ നീന്തിക്കടന്നവര്‍, എപ്പോഴും ജനങ്ങളോട് ചേര്‍ന്നുനിന്നവര്‍. അവരെ തോല്‍പിക്കാന്‍ ഒരു ശക്തിക്കുമാവില്ല. അവരുടെ മനക്കരുത്ത് അത്രമേല്‍ വലുതാണ്. പടക്കളത്തില്‍നിന്ന് അവര്‍
പിന്‍വാങ്ങില്ല.


ഇത് ശ്രീമതി ജമീല. ബ്ളോക്ക് പഞ്ചായത്തിലേക്കുള്ള ജനപക്ഷ സ്ഥാനാര്‍ഥി. ഒറ്റക്ക് പടനയിച്ച് ആയിരത്തിലധികം വോട്ട് പിടിച്ചവള്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷവും അങ്കം തുടരുന്നവള്‍. ഓരോ വീടും കയറിയിറങ്ങി ജനങ്ങളുടെ കഷ്ടപ്പാട് നേരില്‍ കണ്ടവള്‍. ജമീല പറയുന്നു: "എനിക്കിനി വിശ്രമിക്കാനാവില്ല. ശേഷിക്കുന്ന ജീവിതം കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് വേണ്ടി. ഞാന്‍ തോറ്റിട്ടില്ല; എന്നെ തോല്‍പിക്കാനുമാവില്ല.'' ഇത് പറയുമ്പോള്‍ അവരുടെ മുഖത്ത് ഗൌരവം കനം വെച്ചു. പിന്നെ അവര്‍ ശാന്തയായി തുടര്‍ന്നു- "എന്തെല്ലാം നുണകളാണ് എതിരാളികള്‍ പ്രചരിപ്പിച്ചത്? എല്ലാം എന്റെ വീറും വാശിയും വര്‍ധിപ്പിച്ചതേയുള്ളൂ. പ്രചാരണം കൊടുമ്പിരികൊണ്ട നേരത്ത്, വീണ് എന്റെ കൈയൊടിഞ്ഞു. ഞാന്‍ ആരെയും അറിയിക്കാതെ (അറിയിച്ചാല്‍ പ്രചാരണം മുടങ്ങും) ഒറ്റക്ക് ആശുപത്രിയിലേക്ക്. എല്ല് പൊട്ടിയിരിക്കുന്നു, സര്‍ജറി ചെയ്ത് കമ്പിയിടണമെന്ന് ഡോക്ടര്‍. ഞാന്‍ പറഞ്ഞു, തല്‍ക്കാലത്തേക്ക് കെട്ടിവെക്ക്, സര്‍ജറി പിന്നീടാവാം. ഡോക്ടര്‍ കാര്യം തിരക്കി. ഞാന്‍ പറഞ്ഞു: "തെരഞ്ഞെടുപ്പാണ്; ജനങ്ങളെ ഒറ്റക്കിട്ട് ആശുപത്രിയില്‍ കിടക്കാനാവില്ല.'' അങ്ങനെ ഡോക്ടര്‍ വഴങ്ങി. ഞാന്‍ സ്റിച്ചിട്ട കൈയുമായി വീണ്ടും ഗോദയിലേക്ക്. അപകടം പറ്റിയ വിവരം ആരും അറിയാതിരിക്കാന്‍ ഞാന്‍ സദാ ശ്രദ്ധിച്ചുപോന്നു. വോട്ടെണ്ണല്‍ ദിവസമാണ് സ്റിച്ചെടുക്കേണ്ടത്. അതിരാവിലെ ഞാന്‍ ആശുപത്രിയിലെത്തി. വേഗത്തില്‍ സ്റിച്ചെടുത്ത് കൌണ്ടിംഗ് സ്ഥലത്തേക്ക്.
പറയൂ, ഏത് കൌണ്ടിംഗിനാണ് ജമീലയെ തോല്‍പിക്കാനാവുക? അവരുടെ ഇഛാശക്തിക്കു മുന്നില്‍ എതിരാളികളുടെ കൌണ്ട് ഡൌണ്‍ ആരംഭിച്ചിരിക്കുന്നു. അതുകൊണ്ടായിരിക്കണം തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത കണ്‍വെന്‍ഷനില്‍ ചെയറിലിരുന്ന ആള്‍ ഇങ്ങനെ പ്രതികരിച്ചത്: "ഇന്ത്യ ഭരിക്കാന്‍ പോന്ന ഇഛാശക്തി ജമീല താത്തക്കുണ്ട്. ഈ ഇഛാശക്തിയാണ് ജനപക്ഷ രാഷ്ട്രീയത്തിന്റെ ഭാവിയിലേക്കുള്ള ഈടുവെപ്പ്.''

ഇഛാശക്തികൊണ്ടാണ് ഇടതു കോട്ടയും വലതു കോട്ടയും ജനകീയ മുന്നണിയുടെ പോരാളികള്‍ ഉപരോധിച്ചത്; രാഷ്ട്രീയക്കാരുടെ നുണബോംബുകളെയും മതപുരോഹിതന്മാരുടെ കുപ്രചാരണങ്ങളെയും അതിജീവിച്ചത്. ജനാധിപത്യത്തിലെ വില്ലന്മാര്‍ക്കെതിരെ തുടങ്ങിവെച്ച യുദ്ധം അവര്‍ അവസാനിപ്പിക്കില്ല; അഴിമതിക്കാരെ സ്വൈര വിഹാരം നടത്താന്‍ അനുവദിക്കില്ല; ജനങ്ങളെ നിര്‍ദയം ചൂഷണം ചെയ്യുന്നത് നോക്കിനില്‍ക്കില്ല. അവര്‍ കേരളത്തിലെ പ്രതിപക്ഷമാകും; ജനപക്ഷത്ത് നില്‍ക്കുന്ന ക്രിയാത്മക പ്രതിപക്ഷം. ജനങ്ങള്‍ക്കു വേണ്ടി 'ഫീസ്' വാങ്ങാതെ ചോദിക്കാനും വാദിക്കാനും ഇനി ആളുണ്ടാകും. അതിനാല്‍ പോളിംഗ് ബൂത്തില്‍ തോല്‍പിച്ചു വിട്ടു എന്നൊന്നും എതിരാളികള്‍ സമാധാനിക്കേണ്ട. സമാധാനമില്ലാത്ത ദിനരാത്രങ്ങളാണ് അവരെ കാത്തിരിക്കുന്നത്.
ഈ തോല്‍പിക്കലിന്റെ രഹസ്യമൊക്കെ എല്ലാവര്‍ക്കുമറിയാം. നുണച്ചാക്കും പണച്ചാക്കും ചൊരിഞ്ഞാല്‍ ഏതു ജനാധിപത്യത്തെയും അട്ടിമറിക്കാം ഇവിടെ. സൈനിക അട്ടിമറിയെക്കാള്‍ ഭീകരമാണ് ഈ 'രക്തരഹിത' വിപ്ളവം! മദ്യമാണ് അട്ടിമറിക്കാരുടെ വജ്രായുധം. കള്ള്വാറ്റുന്ന കോളനിയില്‍ ചെന്ന് 'ഇവര്‍' ജയിച്ചാല്‍ വാറ്റാനൊക്കില്ല, അതിനാല്‍ വോട്ട് 'ഞങ്ങള്‍ക്ക്' എന്ന് പറയുന്നത് ഗാന്ധിജിയുടെ പിന്‍മുറക്കാരാണ്. അവരോടൊപ്പം വാറ്റിന്റെ വക്കാലത്തെടുക്കുന്നത് പ്രവാചകന്റെ അനുയായികളാണ്! ദൈവമേ, ഇവരുടെ ജനാധിപത്യത്തേക്കാള്‍ ഏകാധിപത്യമല്ലോ മഹത്തരം!
എല്ലാ മാഫിയകളെയും എതിരാളികള്‍ കൂട്ടുപിടിച്ചു. മുന്നണി വ്യത്യാസം ഇപ്പറഞ്ഞതിലൊന്നുമില്ല. വലതനെ വെല്ലും ഇടതന്റെ പതനം. ഗുണ്ടകളും ഗുണ്ടാസംഘങ്ങളും ഇരു പക്ഷത്തിന്റെയും രക്ഷാകവചം. ജയിക്കാന്‍ ഏതു പിശാചിനെയും കൂടെ നിര്‍ത്തുന്നവര്‍; ഏതു നീചതന്ത്രവും പയറ്റിനോക്കുന്നവര്‍. ഏത് കാലത്താണ് ഈ മാഫിയാ സ്പോണ്‍സേര്‍ഡ് ജനാധിപത്യത്തില്‍നിന്ന് നാം രക്ഷപ്പെടുക?
ഇതിനിടക്കാണ് മതമാഫിയ കയറിവരുന്നത്. പുരോഹിതന്മാര്‍ മതവിശ്വാസികളെ ഭീഷണിപ്പെടുത്തുന്നു, ഊരുവിലക്കുന്നു, കള്ള ഫത്വകള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കുന്നു. കള്ളന്മാര്‍ക്ക് കഞ്ഞിവെക്കുന്ന മതസംഘടനകളില്‍നിന്ന് എന്നാണ് നമ്മുടെ തെരഞ്ഞെടുപ്പ് സ്വതന്ത്രമാവുക? ഇങ്ങനെയണോ മതം രാഷ്ട്രീയത്തില്‍ ഇടപെടേണ്ടത്? മതം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ലെന്ന് പാടി നടക്കുന്നവര്‍ക്ക് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
സുന്നികളുടെ വെപ്രാളം മനസ്സിലാക്കാം. അവര്‍ക്ക് രാഷ്ട്രീയമുണ്ട്; ഇ.കെക്കും എ.പിക്കുമുണ്ട്. മുജാഹിദുകളുടെ വെപ്രാളമാണ് പക്ഷേ, മനസ്സിലാകാത്തത്. അവര്‍ക്ക് രാഷ്ട്രീയമില്ലല്ലോ! ഉണ്ടാകാന്‍ പാടില്ലല്ലോ! ആര് ജയിച്ചാലെന്ത്, തോറ്റാലെന്ത്? പൂച്ചക്ക് പൊന്നുരുക്കുന്നിടത്തെന്ത് കാര്യം? ഒന്നുകില്‍ ജമാഅത്തെ ഇസ്ലാമിയോടുള്ള അസൂയ അല്ലെങ്കില്‍ വ്യക്തമായ രാഷ്ട്രീയം-രണ്ടാലൊന്നാണ് ഇരു മുജാഹിദുകളെയും ഇളക്കിവിട്ടത്. രണ്ടും കൂടി എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. അതെന്തായാലും മുജാഹിദുകള്‍ ഇത്തവണ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഉറങ്ങിയില്ല. ജനകീയ മുന്നണി അവരുടെയും ഉറക്കം കെടുത്തി. ഫലം വന്ന ശേഷമാണ് അവര്‍ക്ക് ശ്വാസം നേരെ വീണത്. ഇനിയെങ്കിലും മുജാഹിദ് സുഹൃത്തുക്കള്‍ സമചിത്തതയോടെ ചിന്തിക്കണം. ജനകീയ മുന്നണി എങ്ങനെയാണ് മുജാഹിദുകള്‍ക്കെതിരാകുന്നത്? അവര്‍ ഏതാനും വാര്‍ഡുകളില്‍ ജയിച്ചാല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം വരുമോ? ചിത്തഭ്രമത്തിനും വേണ്ടേ ഒരതിര്? ഒരു വലിയ പ്രസ്ഥാനം ഇവ്വിധം കൊച്ചാകാമോ?
എന്തെല്ലാം തമാശകളാണ് ഈ തെരഞ്ഞെടുപ്പ് കണ്ടത്? അധ്യാപകന്റെ കൈവെട്ടിയവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട്; അധ്യാപകനു രക്തം കൊടുത്തവര്‍ക്ക് ആട്ടും. കൈവെട്ടിയവര്‍ വിശുദ്ധന്മാര്‍; ജയിലിലിരുന്നും പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടവര്‍! എന്തെല്ലാം അവിശുദ്ധ ബന്ധങ്ങളാണ് ഈ തെരഞ്ഞെടുപ്പിനെ മലീമസമാക്കിയത്? പകല്‍ പുറത്തേക്ക് ഛര്‍ദിച്ചതെല്ലാം രാത്രി വാരിത്തിന്നുക! ബന്ധങ്ങള്‍ ശുദ്ധമോ അശുദ്ധമോ ആകട്ടെ. അതിന്റെ പേരിലെന്തിനാണ് ജനങ്ങളെ വിഡ്ഢികളാക്കുന്നത്?
രാഷ്ട്രീയ പാര്‍ട്ടികള്‍ വെച്ച ഉപാധികളോടെ സഖ്യമുണ്ടായിരുന്നെങ്കില്‍ ജനകീയ മുന്നണിക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടുമായിരുന്നു. എന്നാല്‍ സീറ്റുകള്‍ക്കല്ല; നിലപാടുകള്‍ക്കാണ് മുന്നണി മുഖ്യ പരിഗണന കൊടുത്തത്. ജനകീയ മുന്നണിയുടെ ബാനറില്‍ ജയിച്ച സ്ഥാനാര്‍ഥികള്‍ വേറിട്ട മാതൃക കാണിക്കണമെന്ന് മുന്നണി ആഗ്രഹിക്കുന്നു. മാതൃകാപരമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന് രാഷ്ട്രീയ ബന്ധങ്ങള്‍ തടസ്സമായി കൂടാ. പ്രതിബദ്ധത ധാര്‍മിക മൂല്യങ്ങളോടും പൊതു ജനങ്ങളോടും മാത്രമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ പഞ്ചായത്തീ രാജിന്റെ സ്പിരിറ്റ് മാനിച്ച് ജനകീയ മുന്നണിയുടെ നിലപാടിലേക്ക് ഇങ്ങോട്ട് വരിക എന്നതല്ലാതെ തിരിച്ചൊരു യാത്ര സംഭവിക്കുകയില്ല.

ഇത്തവണ ഒമ്പത് പേരെ മാത്രമേ ജനകീയ മുന്നണിക്ക് പഞ്ചായത്ത് ഭരണസമിതികളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുള്ളൂ. നമ്മുടെ നാടിന്റെ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോള്‍ ഇത് നിരാശപ്പെടുത്തേണ്ട എണ്ണമല്ല. ഒമ്പത് പേരെങ്കിലും തെരഞ്ഞെടുക്കപ്പെട്ടല്ലോ എന്ന് സമാധാനിക്കാനാണ് സാഹചര്യം ആവശ്യപ്പെടുന്നത്. ഈ ഒമ്പത് പേര്‍ ജനകീയ മുന്നണിയുടെ നയ നിലപാടുകളനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ജനങ്ങളുടെ വിശ്വാസം വര്‍ധിക്കും. ജനങ്ങളുടെ വിശ്വാസമാണ് പ്രധാനം; രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകരമോ ആശീര്‍വാദമോ അല്ല. ജനങ്ങളുടെ അനുഭവങ്ങള്‍ക്ക് മുമ്പില്‍ തേജോവധങ്ങളും കള്ളപ്രചാരണങ്ങളും മുട്ടുകുത്തും.
തെരഞ്ഞെടുക്കപ്പെടാതെ പോയ സ്ഥലങ്ങളിലും ജനകീയ മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ക്ക് ജനങ്ങളോട് ബാധ്യതകളുണ്ട്. അവര്‍ക്ക് വോട്ട് ചെയ്തവരോട് മാത്രമല്ല, വോട്ട് ചെയ്യാത്തവരോടും. തെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളോടും നീതിപുലര്‍ത്തി ജീവിക്കാന്‍ അവര്‍ക്ക് കടമയുണ്ട്. കടമ നിറവേറ്റിയാല്‍ ജനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെ തിരസ്കരിക്കും. വേറിട്ട അനുഭവം അവരുടെ കണ്ണു തുറപ്പിക്കും. സത്യം മനസ്സിലാക്കാന്‍ കഴിവില്ലാത്തവരല്ല കേരള ജനത. രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും മീഡിയയും ഒത്തുപിടിച്ചുള്ള കള്ളപ്രചാരണങ്ങളെ പേടിക്കേണ്ടതില്ല. അവര്‍ പണിയുന്ന നുണമതിലുകള്‍ ചാടിക്കടന്ന് ജനം സത്യത്തിന്റെ ബൂത്തിലെത്തും.
ജനകീയ മുന്നണിക്കിത് ഒരു കേവല തെരഞ്ഞെടുപ്പായിരുന്നില്ല; വിപ്ളവകരമായ ഓപ്പറേഷന്‍ കൂടിയായിരുന്നു. ഒരു പുതിയ ആശയം പ്രചരിപ്പിച്ച സന്തോഷത്തിലാണവര്‍; ഒരു വലിയ കടമ നിര്‍വഹിച്ച ചാരിതാര്‍ഥ്യത്തിലും.അവരില്‍ ആരും 'സ്ഥാനാര്‍ഥികളാ'യിരുന്നില്ല; ഒരു മഹാ ദൌത്യം നിര്‍വഹിക്കാന്‍ നിയോഗിക്കപ്പെട്ട യോദ്ധാക്കളായിരുന്നു. നിയോഗം അവര്‍ ഭംഗിയായി നിര്‍വഹിച്ചു. അവരുടെ ത്യാഗവും അനുസരണയും എന്നും അനുസ്മരിക്കപ്പെടും. യുദ്ധഭൂമിയില്‍ മുന്നില്‍ നടന്നവരാണവര്‍. യുദ്ധം ജയിച്ച നവരത്നങ്ങളോടൊപ്പം യുദ്ധം തോല്‍പ്പിക്കാത്ത വീരയോദ്ധാക്കളും പ്രകീര്‍ത്തിക്കപ്പെടും.
സ്ഥാനാര്‍ഥികളുടെ കൂട്ടത്തില്‍ ഏറ്റവും നല്ലവരായിരുന്നു അവര്‍. രാഷ്ട്രീയം നല്ലവര്‍ക്ക് പറ്റിയ പണിയല്ല എന്നാണല്ലോ എതിരാളികളും അവരെ ഉപദേശിച്ചത്! ഇതാ, ഇവിടെയാണ് വോട്ടര്‍മാരുടെ വിവേകം മിഴി തുറക്കേണ്ടത്. നല്ല ജനതയെ നല്ല വ്യക്തികള്‍ പ്രതിനിധീകരിക്കുന്ന നല്ല ലോകത്തിനുവേണ്ടിയാണ് അവര്‍ വോട്ടു ചെയ്യേണ്ടത്. അബദ്ധങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്.

ജനകീയ വികസന മുന്നണി ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണ്. അതിന്റെ വേറിട്ട ശബ്ദം ഈ തെരഞ്ഞെടുപ്പിനെ സവിശേഷവും അവിസ്മരണീയവുമാക്കി. വോട്ട് ചെയ്യുക എന്നതുതന്നെ ഒരു വിപ്ളവ പ്രവര്‍ത്തനമായി. വിജയം വിദൂരത്തല്ല. പ്രതീക്ഷയുടെ വെള്ളിനക്ഷത്രം പ്രത്യക്ഷമായിരിക്കുന്നു. ഇരുട്ടിനു ദീര്‍ഘായുസ്സില്ല. പുതിയ സൂര്യോദയത്തിനു കാത്തിരിക്കുക.
Courtesy: Prabodhanam Weekly/Kootil Muhammadali

Wednesday, November 3, 2010

മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് സ്കോളര്‍ഷിപ്

മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് സ്കോളര്‍ഷിപ്
തിരുവനന്തപുരം: 2010 - 11 വര്‍ഷത്തില്‍ ഒന്നാംവര്‍ഷ ബിരുദപഠനം മുതല്‍ ഉന്നതവിദ്യാഭ്യാസം തേടുന്ന ഗവ., ഗവ. എയ്ഡഡ് സ്ഥാപനങ്ങളിലെ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് 5000 സ്കോളര്‍ഷിപ്പുകളും 2000 ഹോസ്റ്റല്‍ സ്റ്റൈപ്പന്റും നല്‍കും.
പൊതുപ്രവേശന പരീക്ഷയെഴുതി സര്‍ക്കാര്‍ വിഹിതമെന്ന നിലയില്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്കും സ്കോളര്‍ഷിപ് അഥവാ ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് അനുവദിക്കും. ഹോസ്റ്റല്‍ സ്റ്റൈപ്പന്റിന് അര്‍ഹതയുള്ളവര്‍ക്ക് സ്കോളര്‍ഷിപ് ലഭിക്കില്ല.
കോഴ്സ്, സ്കോളര്‍ഷിപ്പുകളുടെ എണ്ണം, അനുവദിക്കുന്ന പ്രതിവര്‍ഷ തുക ക്രമത്തില്‍ ഇനിപ്പറയുന്നു. ബിരുദം, 3000, 3000, ബിരുദാനന്തരബിരുദം, 1000, 4000, പ്രഫഷനല്‍ കോഴ്സ്, 1000, 5000
കോഴ്സ് വ്യത്യാസമില്ലാതെ പ്രതിമാസം 1000 രൂപ നിരക്കില്‍ പരമാവധി ഒരു വര്‍ഷം 10,000 രൂപ ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് അനുവദിക്കും. യോഗ്യത : കേരളത്തില്‍ സ്ഥിരംതാമസമാക്കിയിട്ടുള്ള കേരളത്തില്‍ പഠിക്കുന്ന മുസ്ലിം വിദ്യാര്‍ഥിനിയായിരിക്കണം. യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. വാര്‍ഷിക കുടുംബവരുമാനം 2.50 ലക്ഷം രൂപയില്‍ താഴെയായിരിക്കണം.
ഹോസ്റ്റല്‍ സ്റ്റൈപ്പന്റിന് അപേക്ഷിക്കുന്നവര്‍ അംഗീകൃത ഹോസ്റ്റലിലായിരിക്കണം താമസിക്കുന്നത്. സര്‍ക്കാര്‍, സോഷ്യല്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ്, യൂനിവേഴ്സിറ്റികള്‍, ഐ.എച്ച്.ആര്‍.ഡി, എല്‍.ബി.എസ് എന്നിവ നടത്തുന്ന ഹോസ്റ്റലുകളും, കൂടാതെ കുട്ടി പഠിക്കുന്ന സ്ഥാപനം നേരിട്ട് നടത്തുന്ന ഹോസ്റ്റലുകളും അംഗീകൃതമായിരിക്കും. അപേക്ഷയോടൊപ്പം ഇനിപ്പറയുന്ന രേഖകള്‍ സമര്‍പ്പിക്കണം.
നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫിസര്‍ നല്‍കിയത് (അസ്സല്‍), ഹോസ്റ്റലറാണെങ്കില്‍ വാര്‍ഡനില്‍ നിന്നും വാങ്ങി സ്ഥാപനമേധാവി മേലൊപ്പ് വെച്ചിട്ടുള്ള ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ്. സ്വാശ്രയ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ ഗവണ്‍മെന്റ് അലോട്ട്മെന്റ് മെമ്മോ ഹാജരാക്കണം. അപേക്ഷകര്‍ക്ക് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില്‍ (www.dcescholarship.kerala.gov.in) നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. വെബ്സൈറ്റില്‍ ലഭ്യമാകുന്ന ഫോറത്തില്‍ നിര്‍ദിഷ്ട വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതിയും മറ്റ് വിശദാംശങ്ങളും നവംബര്‍ അഞ്ച് മുതല്‍ (www.dcescholarship.kerala.gov.in) എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15. 03-11-2010

എതിര്‍പ്പുകള്‍ക്കിടയിലും ജനകീയ മുന്നണിയുടേത് മികച്ച പ്രകടനം

എതിര്‍പ്പുകള്‍ക്കിടയിലും ജനകീയ മുന്നണിയുടേത് മികച്ച പ്രകടനം
ഇടതു-വലതു മുന്നണികളുടെയും മതസംഘടനകളുടെയും സംഘടിത നീക്കങ്ങളെ അതിജീവിച്ച് രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയ ജനകീയ മുന്നണികള്‍ക്ക് ചെറു കക്ഷികളേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനായതായി വിവിധ ജില്ലകളിലെ വോട്ടുനില സൂചിപ്പിക്കുന്നു. സി.പി.എം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഒഴികെയുള്ള പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പലയിടങ്ങളിലും നേടാനായി.
കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം, തൃശൂര്‍, കൊല്ലം ജില്ലകളില്‍ മുന്നണി അക്കൌണ്ട് തുറന്നു. മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍, അങ്ങാടിപ്പുറം, കോഴിക്കോട്ട് വേളം, ചേന്ദമംഗല്ലൂര്‍, തൃശൂരില്‍ എറിയാട്, എടവിലങ്ങ്, വയനാട് വെങ്ങപ്പള്ളി, പാലക്കാട്ടെ ആലത്തൂര്‍, കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ എന്നീ പഞ്ചായത്തുകളിലായി ഒമ്പതു സീറ്റുകളില്‍ ജനകീയ മുന്നണി വിജയിച്ചു. കണ്ണൂര്‍, മലപ്പുറം, മഞ്ചേരി, പാലക്കാട്, പെരുമ്പാവൂര്‍ എന്നീ നഗരസഭകളിലായി ആറു വാര്‍ഡുകളിലും ഗ്രാമപഞ്ചായത്തുകളില്‍ 80ലധികം വാര്‍ഡുകളിലും മുന്നണി സ്ഥാനാര്‍ഥികള്‍ രണ്ടാം സ്ഥാനത്തെത്തി. രണ്ടാമതെത്തിയ വാര്‍ഡുകളില്‍ മൂന്നാംസ്ഥാനത്തുള്ള പ്രധാന പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികള്‍ക്ക് വിരലിലെണ്ണാവുന്ന വോട്ടാണ് ലഭിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കൂട്ടിലങ്ങാടിയിലെ കടുങ്ങൂത്ത് വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് വെറും അഞ്ചു വോട്ടാണ്. പാലക്കാട് നഗരസഭയില്‍ വെണ്ണക്കര സൌത്തില്‍ മല്‍സരിച്ച സുലൈമാന്‍ 34 വോട്ടിനാണ് തോറ്റത്. ഇവിടെ ജയിച്ച മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്ക് 777 വോട്ടു കിട്ടിയപ്പോള്‍ എല്‍.ഡി.എഫ് സ്വതന്ത്രന് 403 വോട്ട് ലഭിച്ചു. ബി.ജെ.പിക്ക് വെറും ആറു വോട്ടാണ് കിട്ടിയത്. മലപ്പുറം നഗരസഭയില്‍ മുന്നണി രണ്ടാം സ്ഥാനത്തെത്തിയ രണ്ടു വാര്‍ഡുകളില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത് യഥാക്രമം 41 ഉം 94 ഉം വോട്ടുകളാണ്. മഞ്ചേരി നഗരസഭയിലെ ചെരണി വാര്‍ഡിലും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്ത് ഏറെ പിന്നിലാണ്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം, മലപ്പുറത്തെ മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, മങ്കട, ഏലങ്കുളം, നന്നമ്പ്ര, വഴിക്കടവ്, തിരുവനന്തപുരത്തെ മടവൂര്‍ 11, 12 വാര്‍ഡുകള്‍, തൃശൂരിലെ ചാവക്കാട്, എറണാകുളം കീഴ്മാട്, എടവനക്കാട്, ചൂര്‍ണിക്കര, കോട്ടയത്തെ ഈരാറ്റുപേട്ട, ആലപ്പുഴയിലെ അരൂക്കുറ്റി, കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ എന്നീ പഞ്ചായത്തുകളില്‍ മുന്നണി മല്‍സരിച്ച ചില വാര്‍ഡുകളില്‍ നൂറില്‍ താഴെ വോട്ടിനാണ് ജയം വഴുതിപ്പോയത്. മടവൂര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ എട്ടും ഏലങ്കുളത്ത് ഒമ്പതാം വാര്‍ഡില്‍ ഏഴും കീഴ്മാട് 29ാം വാര്‍ഡില്‍ 13ഉം കൂട്ടിലങ്ങാടി 17ാം വാര്‍ഡില്‍ 11ഉം മക്കരപ്പറമ്പ് ആറാം വാര്‍ഡില്‍ 11ഉം വോട്ടുകള്‍ക്കായിരുന്നു തോല്‍വി. ചിലയിടങ്ങളില്‍ ഇരുമുന്നണിയുടെയും കുത്തക സീറ്റുകള്‍ തകര്‍ത്തതും ജനകീയ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയ വോട്ടുകളാണ്.
പെരിന്തല്‍മണ്ണ നഗരസഭയില്‍ നാലാം വാര്‍ഡില്‍ മുന്നണി നേടിയ 52 വോട്ട് സി.പി.എം കോട്ട പിടിച്ചടക്കാന്‍ യു.ഡി.എഫിനെ സഹായിച്ചു. 40 വോട്ടുകള്‍ക്കാണ് ലീഗ് സ്വതന്ത്ര ഇവിടെനിന്ന് വിജയിച്ചത്. മുന്നണി സ്ഥാനാര്‍ഥി ഇല്ലായിരുന്നെങ്കില്‍ നഗരസഭാ ഭരണം ഇടത് നിലനിര്‍ത്തുമായിരുന്നു. പെരിന്തല്‍മണ്ണ നഗരസഭയില്‍ 17 വാര്‍ഡുകള്‍ നേടി ഇരുമുന്നണികളും തുല്യനിലയിലാണ്. പട്ടിക ജാതി സംവരണ വാര്‍ഡായ പെരിന്തല്‍മണ്ണയിലെ പൂപ്പലത്ത് ഇരുമുന്നണികള്‍ക്കുമെതിരെ മല്‍സരിച്ച് 250 വോട്ട് നേടി.
നിലമ്പൂര്‍ നഗരസഭയിലെ ചാരങ്കുളത്ത് മുന്നണി 71 വോട്ട് നേടി. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഒരു വോട്ടിനാണ് വിജയിച്ചത്. മഞ്ചേരി നഗരസഭയിലെ കോഴിക്കോട്ട്കുന്ന് വാര്‍ഡിലെ 171 വോട്ട് നിര്‍ണായകമായി. ഇവിടെ 72 വോട്ടിനാണ് സി.പി.എം ജയിച്ചത്. പൊന്നാനി നഗരസഭയില്‍ 46, 18, 32, 34 വാര്‍ഡുകളില്‍ ജയപരാജയം നിര്‍ണയിച്ചത് മുന്നണി സ്ഥാനാര്‍ഥികളായിരുന്നു.
തിരൂര്‍ നഗരസഭയില്‍ 17ാം വാര്‍ഡില്‍ ലീഗ് ജയിച്ചത് 12 വോട്ടിനാണ്. ആറാം വാര്‍ഡില്‍ 78 വോട്ടിന് കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ 85 വോട്ട് മുന്നണി നേടി. മുന്നണി 89 വോട്ടു നേടിയ വാര്‍ഡ് 18ല്‍ 15 വോട്ടിനാണ് എല്‍.ഡി.എഫ് ജയിച്ചത്.
ഇനാമുറഹ്മാന്‍/madhyamam/03-11-2010

Tuesday, November 2, 2010

ഇത് തോല്‍വിയല്ല, ജയിക്കാനുള്ള തുടക്കമാണ് -അബുജിനാന്‍ അഹ്മദ്-


ഇത് തോല്‍വിയല്ല;
ജയിക്കാനുള്ള തുടക്കമാണ്
-അബുജിനാന്‍ അഹ്മദ്-
അര്‍ഥമറിയാതെ വിളിച്ചു പോകാറുള്ള ചില രാഷ്ട്രീയ മുദ്രാവാക്യങ്ങളുണ്ട്. അതില്‍ ചിലത് യഥാര്‍ഥ്യമാകുന്നത് പോളിംങ് ദിവസമാണ്. ആറ് മാസം മുമ്പ് രക്തസാക്ഷിയായ കണാരന്റെ വോട്ട് രേഖപ്പെടുത്തിയ ആള്‍, ബൂത്തില്‍ നിന്ന് ഇറങ്ങി 'ഇല്ല നിങ്ങള്‍ മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന് വിളിച്ചു പറയുന്നു! വാക്കും പ്രവര്‍ത്തിയും ഒരുപോലെ ആവുന്ന അപൂര്‍വമായ അനുഭവം.അങ്ങിനെ ജീവിച്ചിരിപ്പില്ലാത്തവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് സ്വന്തം കൈകൊണ്ട് ചെയ്തത് ബോധ്യമുണ്ടായിട്ടും ഇക്കൂട്ടര്‍ നേടിയ 'വമ്പിച്ച ഭൂരിപക്ഷം' വല്ലാത്ത അവകാശവാദമാവുകയാണ്.
രണ്ട് കണ്ണും തുറന്ന് നടുനിവര്‍ന്ന് നടക്കാന്‍ കഴിയുന്ന ആള്‍ക്കാണ് ഇവര്‍ ഓപ്പണ്‍ വോട്ടിന്റെ ഫോറം പൂരിപ്പിച്ച് നല്‍കിയത്. ഇത് അനുസരിച്ച് പാര്‍ട്ടിക്കാരുടെ കൂടെ ഇറങ്ങാന്‍ തയ്യാറല്ലാതായ വോട്ടറെ വീട്ടില്‍ നിന്ന് ഇറങ്ങരുതെന്ന് ഭീഷണിപ്പെടുത്തി. ഒടുവില്‍ ഓപ്പണല്ലാത്ത തനി സ്വകാര്യ വോട്ട് ചെയ്യാന്‍ ഇറങ്ങി വന്ന ഈ ജനാധിപത്യ ബോധക്കാരനോടുള്ള ദേഷ്യം തീര്‍ക്കാന്‍ എതിര്‍ സ്ഥാനാര്‍ഥിയുടെ വീട് വളഞ്ഞു ജനാധിപത്യ സംരക്ഷകര്‍! നോക്കണേ ഉശിര്.
പരേതാത്മാക്കളുടെ വോട്ട് ചെയ്യാന്‍ ജിന്നിലും റൂഹാനിയിലും വലിയ വിശ്വാസമില്ലാത്തവര്‍ക്കാണ് മുമ്പേ ധൈര്യമുണ്ടായിരുന്നത്. പ്രേതബാധയിലൊന്നും വലിയ വിശ്വാസമില്ലാത്ത സഖാക്കള്‍ പണ്ടേ ഇക്കാര്യത്തില്‍ ഡോക്ടറേറ്റ് നേടിയവരാണ്.എല്ലാ സഖാക്കളും അങ്ങിനെയല്ല. അവര്‍ക്കിടയിലും മുജാഹിദുകളെപ്പോലുള്ള ചില യുക്തിവാദികളുണ്ട്. നമ്മുടെ സാമുദായിക രാഷ്ട്രീയത്തില്‍ കളിക്കുന്ന ധീരമുജാഹിദുകള്‍ക്കും ഇങ്ങിനെ മരിച്ചവരുടെ കള്ളവോട്ട് ചെയ്യല്‍ ഹലാലാണ്. കാരണം,ഇവരുടെ രാഷ്ട്രീയത്തിലെ ഖബര്‍വിപ്ളവം ഇതത്രെ.
കൂട്ടപ്രാര്‍ഥനയിലെ ബിദ്അത്തിനും മഖ്ബറ ശിര്‍ക്കിനും എതിരെ ഇസ്ലാഹ് നടത്തുന്ന ദേഹങ്ങള്‍ നോമിനേഷന്‍ നല്‍കുന്നതിന് മുമ്പ് സ്ഥാനാര്‍ഥിയോടൊപ്പം ജാറം സന്ദര്‍ശിച്ച് കൂട്ടപ്രാര്‍ഥനയില്‍ മുഴുകുന്നതിനെയാണ് 'പൊളിട്രിക്സ്' എന്ന് പറയുന്നത്. രാഷ്ട്രീയത്തില്‍ തന്ത്രമുണ്ട്. മന്ത്രവും ഉറുക്കും പിഞ്ഞാണമെഴുത്തും. അതൊന്നും ഇസ്ലാഹ് നടത്തിയാല്‍ നേരെയാവുന്ന കാര്യമല്ല. രാഷ്ട്രീയമാവുമ്പോള്‍ രാഷ്ട്രീയം. പള്ളിയിലാവുമ്പോള്‍ പള്ളികാര്യം.
കേരളത്തില്‍ മദ്യം സാര്‍വത്രികമാക്കാനുള്ള അജണ്ട ചര്‍ച്ചക്കെടുത്ത മന്ത്രിസഭാ യോഗത്തിലെ മൂത്രശങ്ക ഓര്‍മയുണ്ടോ? ഇരുന്ന സീറ്റില്‍ തൊപ്പി ഊരിവെച്ച് ടിയാന്‍ മുത്രമൊഴിക്കാന്‍ പോയി തിരിച്ചു വന്നപ്പോഴാണ് മന്ത്രിസഭ അജണ്ട ഐക്യകണ്ഠേന പാസ്സാക്കിയത് എന്നാണ് ചരിത്രം. ഇത് പഴയ കഥ. പുതിയ തലമുറക്ക് മൂത്രശങ്കയൊന്നും ഇല്ല. വിളമ്പാന്‍ മാത്രമല്ല, സേവിക്കാനും യോഗ്യരാണവര്‍. പോളിംങിന്റെ തലേന്ന് ബൂത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലയിലെ ഒരു മദ്റസ്സയുടെ അരികിലാണ് കുപ്പികള്‍ കുന്നുകൂടിയത്. ദീനിബോധമുള്ളവര്‍ കരഞ്ഞു. പക്ഷെ, കണ്ണീര് തുടക്കാന്‍ മഹല്ല്കമ്മിറ്റിയുടെ സാരഥി തന്നെ ഉറുമാല് നല്‍കിയെന്നാണ് കഥ. കുപ്പി കാലിയാക്കിയവര്‍ക്ക് പിറ്റേന്ന് വോട്ടര്‍മാരെ കണ്ട് ചിഹ്നത്തിന്റെ ഇസ്ലാഹ് നടത്തണം. അതിന് സഞ്ചരിക്കാന്‍ സ്വന്തം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനം റെഡി!!
തങ്ങള്‍ അവര്‍കളുടെ ഫോട്ടൊയുമായി വോട്ടര്‍മാരെ സമീപിക്കുന്നത് ഒരു യുഗപുരുഷനെ ഓര്‍മിപ്പിക്കാനാണെന്ന് ന്യായം പറയാം. പക്ഷെ, നാട്ടില്‍ മൈക്ക് കെട്ടി ഇസ്ലാഹ് നടത്തുന്നവരും തങ്ങള്‍ അവര്‍കളുടെ ഫോട്ടൊ കയ്യിലേന്തി നടന്നു! ഇതാണ് ജനാധിപത്യത്തിലെ 'കുഴലൂത്ത്'!
കോട്ടക്കല്‍ പ്രമേയത്തിലൂടെ അവസാനമായി ഊര്വിലക്ക് പരസ്യപ്പെടുത്തിയത് ശരി. തീവ്രവാദികളുടെ വോട്ട് വേണ്ട എന്ന് പറഞ്ഞു. മലപ്പുറത്തെ കുഞ്ഞാക്ക ഇത് ആവര്‍ത്തിച്ച് പറയാത്ത കവലകളില്ല. പക്ഷെ, കാസര്‍കോട് ജില്ലയിലെ മധൂര്‍ പഞ്ചായത്തില്‍ സംഘ്പരിവാറിനെ തോല്‍പിക്കാന്‍ എസ്.ഡി.പി.ഐ. സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് യൂത്ത്ലീഗ് നേതാവിന് പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവനയിലൂടെ തന്നെ പരസ്യപ്പെടുത്തി.മലപ്പുറത്തെ കുഞ്ഞാക്ക ഇത് കണ്ടില്ല. കേട്ടില്ല. തീവ്രവാദ വിരോധിയായ യൂത്ത്നേതാവിന്റെ വയനാട്ടിലിറങ്ങിയ പത്രത്തില്‍ ഈ പ്രസ്താവന വന്നിരിക്കില്ല. മധൂരില്‍ മല്‍സരിച്ച് 'തീവ്രവാദികളുടെ' കൂടി വോട്ട് നേടി ജയിച്ച യൂത്ത്ലീഗ് നേതാവായ സ്ഥാനാര്‍ഥിയുടെ ഭാഗ്യം.!
വേറൊരു കൂട്ടര്‍. കൈവെട്ടിയത് ഇപ്പോഴും പരസ്യമായി നിഷേധിക്കുന്നവരാണ്. പക്ഷെ, തെരഞ്ഞെടുപ്പ് വേളയില്‍ വീടുവീടാന്തരം അത് വലിയ വീരകൃത്യമായി വിളമ്പിയാണ് വോട്ട് ചോദിച്ചത്. വെള്ളവും വായുവും വെളിച്ചവും ജാതിയും മതവും നോക്കാതെ പ്രസരിപ്പിച്ച ദൈവത്തിന്റെ മക്കളാണിത്. പ്രാണവായുവിന് കേഴുന്ന ഒരാള്‍ക്ക് രക്തം നല്‍കിയാല്‍ അത് അപരാധമാകുന്നതെങ്ങിനെ.? എന്നിട്ടും ദൈവനീതിയുടെയും ഏകതയുടെയും ഏകവര്‍ണമുള്ള ചോരക്ക് വര്‍ഗീയത കല്‍പിച്ചു കളഞ്ഞു ഇവര്‍. അതാണത്രെ അവരുടെ ഇലക്ഷന്‍ ട്രിക്സ്.
ജനകീയ കൂട്ടായ്മകള്‍ക്ക് എത്രവോട്ട് കിട്ടും എന്നാണ് ആദ്യത്തെ ചോദ്യം. പക്ഷെ, പോര്‍ക്കളം മുറുകിയപ്പോള്‍ ഉറക്കം വന്നില്ല. വോട്ട് വാങ്ങി പോയ നിങ്ങള്‍ നാട്ടിന് എന്താണ് ഇത്വരെ ചെയ്തതെന്ന് യാതന അനുഭവിക്കുന്ന കുടിലുകളില്‍ ചോദ്യമുയര്‍ന്നപ്പോഴാണ് ഇസ്ലാമിക പ്രവര്‍ത്തനത്തിന്റെ ജനസേവന ശൌര്യം പിടികിട്ടിയത്. വളപട്ടണത്ത് സഹകരണ ബാങ്കില്‍ ചിലരുടെ കടം എഴുതി തള്ളാന്‍ വരെ വാക്ക് കൊടുക്കേണ്ടി വന്നു. പോളിംങിന് മുമ്പ് തന്നെ മൌദൂദികള്‍ ഇവിടെ വിജയിച്ചുവെന്ന് സാരം.
ജനപക്ഷ മുന്നണിക്ക് സീറ്റ് കുറഞ്ഞ് പോയതിലാണ്് പ്രയാസം. ജമാഅത്തുകാര്‍ക്ക് നഷ്ടപ്പെടാനെന്തുണ്ട്? അവര്‍ നേടിയ സീറ്റുകളോ? എപ്പോഴാണ് അവര്‍ക്ക് സീറ്റുള്ളത്? സീറ്റല്ല വോട്ടാണ് അവര്‍ക്കിപ്പോള്‍ കിട്ടിയത്. അതിന് വേണ്ടിയാണ് മല്‍സരിച്ചതും. കിട്ടിയത് ചില്ലറ വോട്ടല്ല. കണ്ണൂര്‍ ജില്ലയില്‍ 18 സീറ്റുകളില്‍ ജനകീയമുന്നണികള്‍ രണ്ടാം സ്ഥാനത്താണ്. കാസര്‍കോട് ജില്ലയില്‍ ഒമ്പതിടത്ത് രണ്ടാം പാര്‍ടിയാണിത്. കാസര്‍കോട്ട് എന്തെല്ലാം വേഷത്തിലാണ് ഇവര്‍ വോട്ട് പിടിച്ചത്. ജാറം സന്ദര്‍ശിക്കാത്ത പുത്തന്‍വാദിയായ സ്ഥാനാര്‍ഥി എന്നാണ് ജനപക്ഷ സാരഥിയെ ഇവര്‍ പരിചയപ്പെടുത്തിയത്. എന്നിട്ടും ഉള്ളാള്‍ കടലോരവുമായി കൈകോര്‍ത്ത് നില്‍ക്കുന്ന കുമ്പളയിലേക്ക് ഒരു മൌദൂദിപ്പെണ്ണിനെ 548 വോട്ട് നല്‍കി രണ്ടാം സ്ഥാനത്തേക്ക് ജനം ഉയര്‍ത്തി.
കണ്ണൂരില്‍ രണ്ടാം സ്ഥാനത്തെത്തിയ പതിനെട്ട് സീറ്റുകളിലുമായി ജയിച്ചവര്‍ നേടിയത് 7029 വോട്ടാണെങ്കില്‍, ജന കീയ സമിതി നേടിയത് 2827 വോട്ടാണ്. എല്ലാ വിധ മുള്ള്മുരട് മൂര്‍ഖന്‍ പാമ്പുകളും ഒരുമിച്ച് വിഷം ചീറ്റിയിട്ടും വലിയൊരു പാരമ്പര്യമുള്ള മുഖ്യധാരാ മുന്നണിയുടെ മൂന്നിലൊരു ഭാഗം വോട്ട് ജനപക്ഷത്ത് ഉറച്ചു നിന്നു.ഇടത്മുന്നണിയോടുള്ള ശക്തമായ നിഷേധ വോട്ട് യു.ഡി.എഫ് തരംഗമായി മാറിയിട്ടും ജനപക്ഷ രാഷ്ട്രീയത്തെ ജില്ലയില്‍ പതിനെട്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഉയര്‍ത്തി നിര്‍ത്താന്‍ വോട്ടര്‍മാര്‍ തയ്യാറായി.
കയ്യൂക്കിന്റെയും കള്ളവോട്ടിന്റെയും ജനാധിപത്യധ്വംസനമാര്‍ഗം ഉപേക്ഷിച്ച് മാന്യമായി മല്‍സരിക്കാന്‍ തയ്യാറുണ്ടോ? അങ്ങിനെയെങ്കില്‍ ഇപ്പോള്‍ തന്നെ സീറ്റുകള്‍ പലതും കടപുഴകും. തീര്‍ച്ച. കുട്ടരേ അപ്പോള്‍ നിങ്ങള്‍ ഉപ്പ്വെച്ച കലം പോലെയാവും. അല്ലെങ്കില്‍ തന്നെ വോട്ടിന്റെ കണക്ക് പറയുന്നവരുടെ കണക്ക് പുസ്തം ഒന്ന് സ്വയം തുറന്ന് നോക്കുമോ?
2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ ഇന്ത്യന്‍യൂനിയനായ മലപ്പുറത്തിന് പുറത്ത് ഉണ്ടായ സ്തിഥി എന്തായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ 1.20 ശതമാനം വോട്ടാണ് ഇവര്‍ക്ക് കിട്ടിയത്. കൊല്ലത്ത് 0.30 ശതമാനം. പത്തനം തിട്ടയില്‍ ശതമാനത്തിന്റെ അവസാന പോയിന്റ് പോലും കിട്ടിയില്ല. കോട്ടയത്ത് 0.10 വോട്ട്.
ഇത്തവണ തകര്‍പ്പന്‍ ജയം നേടിയ മുനിസിപ്പാലിറ്റികളില്‍ പോലും മുഖ്യധാരാ മുന്നണികള്‍ക്ക് നൂറിന് താഴെ വോട്ട് കിട്ടാത്ത എത്രയോ വാര്‍ഡുകളുണ്ട്. നീലേശ്വരം മുനിസിപ്പാലിറ്റി തൂത്തുവാരിയ സി.പി.എമ്മിന് തൈക്കടപ്പുറത്തെ രണ്ട് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തായിട്ടും കിട്ടിയത് 101ഉം 77 ഉം വോട്ടാണ്. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ ഏഴ് വോട്ട് വാങ്ങിയ സി.പി.എം. സ്ഥാനാര്‍ഥിയുണ്ട്.കാസര്‍കോട് മുനിസിപ്പാലിറ്റി തൂത്തുവാരിയ യു.ഡി.എഫിന് അതേ മുനിസിപ്പാലിറ്റയില്‍35ഉം 43 ഉം വോട്ട് കിട്ടിയ വാര്‍ഡുകളുണ്ട്.
വോട്ടുകളുടെ എണ്ണം നോക്കി വിലയിരുത്താവുന്നതല്ല ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന തെരഞ്ഞെടുപ്പ് നയം. ഒരു തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നു നില്‍ക്കേണ്ട വിഷയങ്ങളല്ല പാര്‍ടികള്‍ ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കിയത്. ചെങ്ങളായി പഞ്ചായത്തില്‍ ജനകീയനായ ഒരു സ്ഥാനാര്‍ഥി ജയിച്ചാല്‍ മഹല്ല് പിളരുമെന്നാണ് മതനേതൃത്വം മുന്നറിയിപ്പ് നല്‍കിയത്. ജുമുഅപ്രസംഗത്തില്‍ പോലും അങ്ങേയറ്റം പ്രകോപനപരമായി പ്രസംഗിച്ച് തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പരത്തപ്പെട്ടു.
കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമുണ്ടായിരുന്നു. കാരണം ഓരോ വോട്ടറുടെയും ഫോട്ടൊ ഉള്‍പ്പെട്ട തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാവുന്നതാണ് ഈ പട്ടിക. പക്ഷെ, തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമില്ലാത്ത ഒരു അഴകൊഴമ്പന്‍ ജനാധിപത്യ പരീക്ഷണമാണ് നടന്നത്. അത് കൊണ്ട് തന്നെ യഥാര്‍ഥ വോട്ടര്‍ പുറത്തായി.അങ്ങിനെ നേടിയ വിജയമാണ് ഇവര്‍ ആഘോഷിക്കുന്നത്.
സി.പി. എം. പ്രതിനിധാനം ചെയ്യുന്ന ദാര്‍ഷ്ട്യപരമായ രാഷ്ട്രീയത്തോടുള്ള വിരോധം യു.ഡി.എഫ്. തരംഗമായി മാറിയതാണ് ഈ തെരഞ്ഞെടുപ്പിന്റെ യഥാര്‍ഥ ചിത്രം.അതിനാല്‍, നിഷേധ വോട്ടിനെ സ്വന്തം ശക്തിയായി ആരും അളന്നെടുക്കേണ്ടതില്ല. ഐ.എന്‍.എല്‍. നേതൃത്വം ഇതെക്കുറിച്ച് നല്ല വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്. ഇടത്മുന്നണിയിലായിരുന്നുവെങ്കില്‍ ഈ തരംഗത്തില്‍ ഇപ്പോള്‍ നമുക്ക് കിട്ടിയത് പോലും നേടാനാവില്ലായിരുന്നു എന്നാണ് ഐ.എന്‍.എല്‍. നേതാവ് എന്‍.എ.നെല്ലിക്കുന്ന് സ്വയം വിലയിരുത്തിയത്.
ജനകീയ വികസന മുന്നണി തോല്‍ക്കാനുള്ള കാരണം വല്ലാതെ ഗവേഷണം നടത്തി കണ്ടു പിടിക്കേണ്ടതൊന്നും ഇല്ല. ഇരു മുന്നണികള്‍ക്കും എതിരായ ഒരു ബദല്‍ശക്തിയല്ല ജനകീയ വികസന സമിതികള്‍ എന്ന തോന്നല്‍ വളര്‍ത്തപ്പെട്ടതിനാലാണ് ജമാഅത്തുകാര്‍ തൂത്തുവാരപ്പെട്ടത്. സി.പി.എമ്മിനെതിരായി ഊതിവീര്‍പ്പിച്ച വികാരം വോട്ടായപ്പോള്‍ അത് ഒരു മുന്നണി എന്ന നിലയില്‍ യു.ഡി.എഫിന്‍െ വിജയമായെന്ന് മാത്രം.

അല്ലാഹു പോലും മാറ്റാന്‍ തയ്യാറാവാത്ത ഒരു അവസ്ഥയെ മറ്റാര്‍ക്കും മാറ്റാനാവുകയില്ല എന്നതും ഒരു യാഥാര്‍ഥ്യമാണ്. 'ഒരു ജനതയുടെ അവസ്ഥ. അവര്‍ സ്വയം മാറ്റത്തിന് സന്നദ്ധമല്ലാത്തിടത്തോളം അല്ലാഹു മാറ്റുകയില്ല' (വിശുദ്ധഖുര്‍ആന്‍:13:11) എന്ന വിശുദ്ധ വാക്യമാണ് ഈ ജനതയുടെ ഉപമ. മാറാനുള്ള അവസരമാണ് അവര്‍ക്ക് നല്‍കിയത്. അവര്‍ അതിന് സന്നദ്ധമായില്ലെന്ന് മാത്രം.
എന്നാല്‍ പോലും ഇത് അവസാനിക്കാത്ത പുതിയ യാത്രയാണെന്ന് അറിഞ്ഞിരിക്കുക. തോറ്റാലും പ്രശ്നമല്ലാത്ത ഒരു നിശ്ചദാര്‍ഡ്യത്തോടെയാണ് ഇക്കുറി മല്‍സരിച്ചത്. കാരണം നഷ്ടപ്പെടാന്‍ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ. ആള്‍ക്കൂട്ടം മാത്രമായവര്‍ക്ക് തലയെണ്ണി സായൂജ്യമടയാം. പക്ഷെ, ജനപക്ഷരാഷ്ട്രീയം ഒരു ആള്‍ക്കൂട്ടം മാത്രമല്ല. ആദര്‍ശം കൂടിയാണ്.
അതിനാല്‍, ഞങ്ങള്‍ തുടങ്ങിയതേ ഉള്ളൂ. ഇനി സീറ്റ് നേടാനിരിക്കുന്നേ ഉള്ളു. നേടും ജയിക്കും എന്നതിന്റെ സാക്ഷ്യമാണ് ഈ കോലാഹലങ്ങള്‍. ഇവരുടെ വെപ്രാളവും, വിഭ്രാന്തിയും, കയ്യൂക്കും, നുണപ്രചാരണവും, കള്ളക്കേസുമെല്ലാം സാക്ഷി നില്‍ക്കുന്നത് വരാനിരിക്കുന്ന ഒരു ജനപക്ഷ രാഷ്ട്രീയ വസന്തത്തിന്റെ മുന്നറിയിപ്പ് തന്നെയാണ്.
02-11-2010

തെരഞ്ഞെടുപ്പിലെ സാമുദായിക ധ്രുവീകരണം -എ.ആര്‍


തെരഞ്ഞെടുപ്പിലെ സാമുദായിക ധ്രുവീകരണം
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ രാഷ്ട്രീയസൂനാമി. എല്‍.ഡി.എഫിന്റെ തകര്‍ച്ചക്കും യു.ഡി.എഫിന്റെ ഉയര്‍ച്ചക്കും ഇടയാക്കിയ കാരണങ്ങളെയും സാഹചര്യങ്ങളെയുംകുറിച്ച് ചൂടേറിയ ചര്‍ച്ചകളാണിപ്പോള്‍ മാധ്യമങ്ങളിലെല്ലാം. യു.ഡി.എഫ് നേതാക്കളുടെ ദൃഷ്ടിയില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും തുടര്‍ന്ന് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെയും ഫലങ്ങളിലൂടെ പ്രകടമായ ജനവിധിയുടെ തുടര്‍ച്ചയാണ് ത്രിതല പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്. അത് വ്യക്തമാക്കുന്നത് ഇടതുമുന്നണി ഭരണത്തെ ജനങ്ങള്‍ പാടെ വെറുത്തു എന്നുതന്നെ. വെറുക്കാനുണ്ടായ കാരണം ഭരണപരാജയവും അതിലേക്ക് നയിച്ച സി.പി.എമ്മിലെ വിഭാഗീയതയുമാണുതാനും. തദ്ദേശതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പൂര്‍വാധികം ശക്തിയായി പ്രതികരിച്ചു എന്നതാണവസ്ഥ. ഇനി ആറ് മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഫലം മറ്റൊന്നാവാന്‍ വഴിയില്ല. കഴിഞ്ഞ തവണ എല്‍.ഡി.എഫ് നേടിയ അമ്പരപ്പിക്കുന്ന വിജയത്തെ കവച്ചുവെക്കുന്നതാവും യു.ഡി.എഫിന്റെ പ്രദര്‍ശനം. എല്‍.ഡി.എഫില്‍നിന്ന് വിട്ടുപോന്ന കേരള കോണ്‍ഗ്രസ്-ജെ, സോഷ്യലിസ്റ്റ് ജനത, ഐ.എന്‍.എല്‍ എന്നീ കക്ഷികള്‍കൂടി യു.ഡി.എഫിന്റെ ഭാഗമായതോടെ മുന്നണി കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുന്നു.

ഇടതുമുന്നണിയുടെ, വിശേഷിച്ച് മുഖ്യഘടകമായ സി.പി.എമ്മിന്റെ സൂക്ഷ്മവും സമഗ്രവുമായ വിലയിരുത്തല്‍ വരാനിരിക്കുന്നേയുള്ളൂ. എങ്കിലും സി.പി.എം സംസ്ഥാനസമിതിയുടെ പ്രാഥമികാവലോകനത്തില്‍ ന്യൂനപക്ഷസമുദായങ്ങള്‍ യു.ഡി.എഫിന്റെ പിന്നില്‍ കേന്ദ്രീകരിച്ചതാണ് തിരിച്ചടിക്ക് കാരണം. ഇതിനു പുറമെ റോഡ്, ഗതാഗതം മുതലായ സാമൂഹിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ വേണ്ടപോലെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. അടിസ്ഥാനവര്‍ഗത്തിലേക്ക് ഇടതുസര്‍ക്കാറിന്റെ നേട്ടങ്ങള്‍ എത്തിയെങ്കിലും മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും പാര്‍ട്ടി കരുതുന്നു. തെരഞ്ഞെടുപ്പ് കാലയളവില്‍ സാമുദായികധ്രുവീകരണം ഉണ്ടാകുന്ന തരത്തില്‍ അജണ്ട സൃഷ്ടിച്ച സി.പി.എം നേതാക്കളുടെ നിലപാടാണ് ഇടതുമുന്നണിയെ വന്‍പരാജയത്തിലേക്ക് കൂപ്പുകുത്തിച്ചതെന്നാണ് സി.പി.ഐയുടെയും ആര്‍.എസ്.പിയുടെയും വിലയിരുത്തല്‍. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തുനിന്ന് അകറ്റുന്ന തരത്തിലുള്ള തീവ്ര വിമര്‍ശങ്ങളാണ് സി.പി.എം നേതാക്കള്‍ നടത്തിയതെന്ന് ഘടകകക്ഷികള്‍ക്ക് അഭിപ്രായമുണ്ട്.

കേരളത്തിലുടനീളം ഇടതിനെതിരെ വീശിയടിച്ച ഈ രാഷ്ട്രീയ സുനാമിക്കുള്ള കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഓര്‍ക്കേണ്ട കാര്യം, തെരഞ്ഞെടുപ്പ് നടന്നത് തദ്ദേശസ്ഥാപനങ്ങളിലേക്കാണെങ്കിലും ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെന്നപോലെ തികഞ്ഞ രാഷ്ട്രീയ പ്രചാരണങ്ങളാണ് നടന്നത് എന്നാണ്. രാഷ്ട്രീയാതീതമായി ജനകീയ പ്രശ്‌നങ്ങളുടെ പരിഹാരവും വികസനവുമാണ് ത്രിതല പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇഷ്യൂ ആവേണ്ടതെങ്കിലും മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതായ ആരോപണവും ലോട്ടറി വിവാദവും വര്‍ഗീയ തീവ്രവാദ സംഘടനകളെന്ന് വിവരിക്കപ്പെടുന്നവയുമായുള്ള കൂട്ടുകെട്ടുമൊക്കെയാണ് ഇരുമുന്നണികളുടെയും ബി.ജെ.പിയുടെയും പ്രചാരണത്തില്‍ നിറഞ്ഞുനിന്നത്. അത് മാധ്യമങ്ങളുംകൂടി ഏറ്റെടുത്തപ്പോള്‍ ഗ്രാമവികസനവും നഗരവികസനവുമൊക്കെ അപ്രസക്തങ്ങളായി.

മുമ്പെന്നത്തേക്കാളുമേറെ ഭീകരമായി പണവും മദ്യവുമൊഴുകിയ തെരഞ്ഞെടുപ്പായിരുന്നു ഇതെന്നതും ദുഃഖകരമായ സത്യമാണ്. ഇക്കാര്യത്തില്‍ ഇരുമുന്നണികളും കളങ്കിതമാണെങ്കിലും സ്വാഭാവികമായും കൂടുതല്‍ മികവ് തെളിയിക്കാനായത് യു.ഡി.എഫിനുതന്നെ. ഒരു നഗരസഭാ വാര്‍ഡില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ മുതല്‍മുടക്ക് ഒന്നര കോടിയെങ്കിലും വന്നു എന്നറിഞ്ഞാല്‍ കേട്ടവര്‍ക്ക് ഞെട്ടാനുള്ള ശേഷിപോലും നഷ്ടപ്പെടുന്നു. മങ്കടയില്‍ വീശിയടിച്ച മഞ്ഞളാംകുഴി അലി തരംഗത്തില്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളാകെ അട്ടിമറിഞ്ഞത് എല്ലാ മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി. പക്ഷേ എന്താണീ അലി ഇഫക്ട്? സിനിമാനിര്‍മാതാവും വ്യവസായിയും ബിസിനസുകാരനുമായ അലി ഇടതുമുന്നണിയിലായിരുന്നപ്പോഴും മുന്നണിവിട്ട് വലതുമുന്നണിയുടെ സഹയാത്രികനായപ്പോഴും അദ്ദേഹം ജനങ്ങളെ സ്വാധീനിച്ച വിധം എങ്ങനെയെന്ന് ആരും പരിശോധിച്ചുകണ്ടില്ല. അതുപോലെ എല്ലാ ജില്ലകളിലെയും പട്ടികജാതി-പട്ടികവര്‍ഗ കോളനികളിലും ചേരിപ്രദേശങ്ങളിലും പോളിങ്ങിന്റെ തലേ രാത്രി നടന്ന 'ജലസേചന' ഓപറേഷന്റെ കഥകള്‍ മാധ്യമങ്ങളിലൂടെ അനാവരണം ചെയ്യപ്പെട്ടില്ല. കാഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍പോലും പാര്‍ട്ടി പറയുന്ന സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാന്‍ ബൂത്തിലെത്തണമെങ്കില്‍ ദ്രവ്യത്തിന്റെ പിന്‍ബലംകൂടി വേണം എന്നതാണവസ്ഥ. കുതിരപ്പന്തയവും ഐ.പി.എല്‍ ക്രിക്കറ്റുംപോലെ പണക്കൊഴുപ്പിന്റെ മത്സരവേദിയായി മാറുകയാണ് തെരഞ്ഞെടുപ്പുകളും. അതിന്് യോഗ്യരല്ലാത്തവര്‍ കുഞ്ഞാലിക്കുട്ടിയുടെ ഭാഷയില്‍ കെട്ടിവെച്ച കാശ് ജനാധിപത്യത്തിന് മുതല്‍ക്കൂട്ടാക്കുകയേ ചെയ്യൂ.

പൊതുവായ ഈ അപചയം മാറ്റിനിര്‍ത്തിയാല്‍തന്നെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യഥാര്‍ഥത്തില്‍ നടന്നതെന്ത് എന്ന് പരിശോധിക്കുമ്പോള്‍ ഒരു വസ്തുത കാണാതെ പോകരുത്. ഒരു വശത്ത് ഇടതുമുന്നണി എന്നു പറഞ്ഞാല്‍ നേര്. പക്ഷേ, ഫലത്തില്‍ അത് ഒരു പാര്‍ട്ടിയാണ്- സി.പി.എം. ബാക്കി മുന്നണിഘടകങ്ങളൊക്കെയും ജനപിന്തുണയില്ലാത്ത, പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ മാത്രം കൊള്ളാവുന്ന ചെറുകക്ഷികള്‍. മറുവശത്തോ? കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, കേരള കോണ്‍ഗ്രസ് എന്നീ മൂന്ന് ബഹുജന-സാമുദായിക ശക്തികള്‍. ചില മേഖലകളില്‍ സ്വാധീനമുള്ള സോഷ്യലിസ്റ്റ് ജനത, ജെ.എസ്.എസ്, ഐ.എന്‍.എല്‍ തുടങ്ങിയ കൊച്ചു കക്ഷികള്‍ വേറെയും. പുറമെ, കെ. മുരളീധരനും അദ്ദേഹത്തിന്റെ അനുയായികളും. ഇതെല്ലാമടങ്ങിയ യു.ഡി.എഫിന് ഏറ്റവും പ്രഹരശേഷിയുള്ള ആയുധവും ലഭിച്ചു; മുഖ്യധാരാപത്രങ്ങളും ചാനലുകളും. ഒരു 'ദേശാഭിമാനി'യും കൈരളിയുംകൊണ്ട് സി.പി.എമ്മിന് നേരിടാന്‍ കഴിയുന്നതാണോ ഈ കൂട്ടായ ആക്രമണത്തെ? കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പരാജയത്തില്‍ പ്രധാനപങ്ക് വഹിച്ചത് മുഖ്യധാരാ മാധ്യമങ്ങള്‍ ഇരുപത്തിനാല് മണിക്കൂറും ആഘോഷമാക്കിയ പിണറായി-മഅ്ദനി വേദിപങ്കിടല്‍ ആയിരുന്നു എന്നോര്‍ക്കണം. ഇത്തവണ ക്രൈസ്തവസഭകളെ ഏതാണ്ട് പൂര്‍ണമായി ഇടതിന്റെ എതിര്‍ചേരിയില്‍ നിര്‍ത്തിയത് സി.പി.എം നേതൃത്വത്തിന്റെ നയവൈകല്യങ്ങളോടൊപ്പം മാധ്യമ ഇടപെടല്‍ കൂടിയാണ്.

സാമുദായിക ധ്രുവീകരണമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്ക് കാരണമെന്ന് വിലയിരുത്തുന്ന സി.പി.എം ക്രൈസ്തവ സഭകളോടൊപ്പം മുസ്‌ലിം സംഘടനകളെക്കൂടി ചേര്‍ത്തുപറയുന്നു. യു.ഡി.എഫിലെ രണ്ടാമത്തെ ഘടകമായ മുസ്‌ലിംലീഗ് സമുദായത്തിലെ പരമാവധി മത-സാംസ്‌കാരികസംഘടനകളെ സംഘടിപ്പിച്ച് സ്വന്തം ശക്തി തെളിയിക്കാന്‍ ഫലപ്രദമായി ശ്രമിച്ചുവെന്നത് വസ്തുതയാണ്. ഈ സംഘടനകളില്‍ മുക്കാലും പക്ഷേ മുമ്പേ ലീഗിന്റെ ചിറകിനടിയില്‍ അഭയം കണ്ടെത്തിയവരാണ്. ഇവരില്‍ സുന്നി എ.പി വിഭാഗമൊഴിച്ച് മറ്റെല്ലാ സംഘടനകളും ആദ്യമേ ലീഗിന്റെ രാഷ്ട്രീയ രക്ഷാകവചം അംഗീകരിച്ചവരാണ്. ഇടക്കാലത്ത് അകറ്റിനിര്‍ത്തിയ സുന്നി എ.പി വിഭാഗത്തെക്കൂടി സി.പി.എം സ്വാധീനത്തില്‍നിന്ന് മോചിപ്പിച്ച് ഒപ്പം കൊണ്ടുപോവാനുള്ള ശ്രമമായിരുന്നു കോട്ടക്കല്‍ യോഗത്തിലൂടെ മുഖ്യമായി ലക്ഷ്യമിട്ടത്. ഒരു പൊതുശത്രുവിനെതിരെയല്ലാതെ ഇത്തരം കൂട്ടായ്മകള്‍ കരുപ്പിടിപ്പിക്കുക എളുപ്പമല്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ വിവാദവിധേയമായ ചെയ്തികളിലൂടെ മുസ്‌ലിം തീവ്രവാദ പ്രശ്‌നം കേരളത്തിലെ സാമുദായികാന്തരീക്ഷത്തില്‍ കത്തിനിന്ന സന്ദര്‍ഭമായിരുന്നതിനാല്‍ പൊതുശത്രുവിനെ ചൂണ്ടിക്കാട്ടാന്‍ പ്രയാസമുണ്ടായില്ല. ഇരയായത് പക്ഷേ പോപ്പുലര്‍ ഫ്രണ്ടല്ല, ജമാഅത്തെ ഇസ്‌ലാമിയാണെന്നു മാത്രം. മുസ്‌ലിം തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം ജമാഅത്തെ ഇസ്‌ലാമിയാണെന്നാണ് ഇതിന് ന്യായീകരണമായി കണ്ടെത്തിയത്. മുസ്‌ലിം വര്‍ഗീയ തീവ്രവാദിസംഘടനകളുമായി ഒരു ബന്ധവുമില്ലെന്ന് സി.പി.എം പ്രഖ്യാപിച്ച പശ്ചാത്തലം കൂടിയായപ്പോള്‍ ഞങ്ങളും അങ്ങനെത്തന്നെ എന്ന് കുഞ്ഞാലിക്കുട്ടിക്ക് പറയാന്‍ അവസരമായി. അങ്ങനെയാണ് ഈ പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ ഗ്രാമനഗരവികസനവുമായോ ജനകീയാവശ്യങ്ങളുമായോ ഒരു ബന്ധവുമില്ലാത്ത മതരാഷ്ട്രീയ വിവാദം എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ കൊഴുപ്പിക്കുന്നത്. അത്തരമൊരു വിവാദത്തിന് വല്ല പ്രസക്തിയുമുണ്ടെങ്കില്‍ അത് ലോക്‌സഭ, നിയമസഭാതെരഞ്ഞെടുപ്പുകളിലാണ്. യഥാര്‍ഥത്തില്‍ പുതുതായി ഒരു സാമുദായികധ്രുവീകരണവും സംസ്ഥാനത്ത് സംഭവിച്ചിട്ടില്ല. ആകപ്പാടെ സി.പി.എം ഭൂരിപക്ഷ സമുദായപ്രീണനം ലാക്കാക്കി, മുസ്‌ലിം-ക്രൈസ്തവ സംഘടനകളോടും സഭകളോടുമുള്ള നിലപാട് കര്‍ശനമാക്കിയപ്പോള്‍ ആ വിഭാഗങ്ങളെ വശത്താക്കാന്‍ സ്വാഭാവികമായും യു.ഡി.എഫിന് അവസരം കൈവന്നതാണ്. ഇത് വോട്ടുചോര്‍ച്ചക്കിടവരുത്തിയെങ്കില്‍ ഉത്തരവാദി സി.പി.എം തന്നെ.

അതേയവസരത്തില്‍, മുസ്‌ലിം പ്രതിരോധത്തിനായി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയമുഖമായ എസ്.ഡി.പി.ഐ 2500 സ്ഥാനാര്‍ഥികളെ മത്സരരംഗത്തിറക്കി ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത് പുതിയ സംഭവമാണ്. ഫലങ്ങള്‍ വന്നപ്പോള്‍ അഞ്ച് നഗരസഭകളില്‍ ഉള്‍പ്പെടെ 15 സീറ്റുകളാണ് അവര്‍ക്ക് നേടാനായത്. ഏതാനും സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. തീവ്ര മുസ്‌ലിം വൈകാരികതയുടെ പ്രതലത്തിലാണ് പാര്‍ട്ടി പ്രചാരണം നടത്തിയത് എന്ന വസ്തുത നിഷേധിക്കാനാവില്ല. തൊടുപുഴ ന്യൂമാന്‍ കോളജ് പ്രഫസര്‍ ടി.ജെ. ജോസഫ് പ്രവാചകനിന്ദ നടത്തിയെന്നാരോപിച്ച് അദ്ദേഹത്തിന്റെ കൈ ഒരു സംഘം അക്രമികള്‍ വെട്ടിമാറ്റിക്കളഞ്ഞ സംഭവം കേരളത്തിലാകെ ഉത്കണ്ഠക്കിടയാക്കിയതാണ്. അതിന്റെ ഉത്തരവാദിത്തം പോപ്പുലര്‍ ഫ്രണ്ടിന്റെ ചുമലില്‍ സര്‍ക്കാറും പൊലീസും മാധ്യമങ്ങളും ചുമത്തിയപ്പോള്‍ തുടക്കത്തില്‍ അവരത് നിഷേധിച്ചു. തുടര്‍ന്ന് സംഘടനാ ഓഫിസുകളില്‍ റെയ്ഡും ഏതാനും അറസ്റ്റുകളും നടന്നപ്പോള്‍ സംഭവം സംസ്ഥാനതലത്തിലെ ഗൂഢാലോചനയുടെ ഫലമല്ലെന്നും പ്രാദേശികം മാത്രമാണെന്നും പറഞ്ഞൊഴിയാനായി ശ്രമം. അതാരും മുഖവിലക്കെടുക്കാതിരിക്കെ, എസ്.ഡി.പി.ഐ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിട്ടത് ഇത് മുഖ്യവിഷയമായി ഉയര്‍ത്തിക്കാട്ടിയാണ്. പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരെ നടത്തിയ മഹാ പുണ്യകര്‍മത്തിന്റെ പരിവേഷമണിയിച്ച് കൈവെട്ട് മുസ്‌ലിം കേന്ദ്രങ്ങളിലാകെ എസ്.ഡി.പി.ഐ പ്രചാരണത്തിനുപയോഗിച്ചു. വെട്ടേറ്റ പ്രഫസര്‍ ജോസഫിന് ആശുപത്രിയില്‍ രക്തം നല്‍കിയ സോളിഡാരിറ്റിയുടെ നടപടിയെ കണക്കിന് പരിഹസിക്കുകയും മതവിരുദ്ധമായി ചിത്രീകരിക്കുകയും ചെയ്യുന്ന വൈകാരിക പ്രചാരണങ്ങള്‍ നടന്നു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ തൊടുപുഴ നഗരസഭയില്‍ ന്യൂമാന്‍ കോളജ് സ്ഥിതിചെയ്ത വാര്‍ഡില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കേസില്‍ പ്രതിയായ പ്രഫ. അനസിന് എറണാകുളം ജില്ലയിലെ വാഴക്കുളം ബ്ലോക് പഞ്ചായത്ത് വഞ്ചിനാട് ഡിവിഷനില്‍ രണ്ടായിരത്തോളം വോട്ടിന്റെ ഞെട്ടിക്കുന്ന വിജയവും. തൊടുപുഴ നഗരസഭയില്‍ എസ്.ഡി.പി.ഐയുമായി യു.ഡി.എഫ് സഖ്യമുണ്ടാക്കി എന്നാദ്യമായാരോപിച്ചത് മുസ്‌ലിംലീഗ് പ്രാദേശികനേതാവാണ്. അനസ് വിജയിച്ച ബ്ലോക് പഞ്ചായത്ത് വാര്‍ഡിലെ ഗ്രാമപഞ്ചായത്തുകളൊന്നിലും എസ്.ഡി.പി.ഐക്ക് സീറ്റില്ല. മുഴുക്കെ യു.ഡി.എഫ് സീറ്റുകള്‍. എങ്ങനെ സംഭവിച്ചു ഈ മറിമായം? എസ്.ഡി.പി.ഐയുടെ ഇലക്ഷന്‍ പ്രചാരണത്തിന്റെ കുന്തമുനയത്രയും ജമാഅത്തെ ഇസ്‌ലാമിയുടെ നേരെയായിരുന്നു. ആര് ജയിച്ചാലും വികസനമുന്നണി സ്ഥാനാര്‍ഥികളെ ജയിപ്പിക്കരുതെന്നായിരുന്നു നിരന്തരമായ ആഹ്വാനം. മുസ്‌ലിംലീഗിന്റെയും യു.ഡി.എഫിന്റെയും നിര്‍ലോഭമായ പിന്തുണയും ലഭിച്ചു ഈ കാമ്പയിനിന്.

ജമാഅത്തെ ഇസ്‌ലാമിയോ? ആ സംഘടന മുന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെന്നപോലെ ഈ തെരഞ്ഞെടുപ്പിലും മത്സരിച്ചില്ല. തങ്ങളൊരു രാഷ്ട്രീയപാര്‍ട്ടിയാവാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ദേശീയതലത്തില്‍ സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരെ മനുഷ്യാവകാശങ്ങള്‍ക്കും ന്യൂനപക്ഷ പീഡിതവിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കുംവേണ്ടി നിലകൊള്ളുന്ന, അഴിമതിക്കും അധാര്‍മികതക്കെതിരെയും പൊരുതുന്ന ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വരാന്‍ ജമാഅത്ത് മുന്‍കൈ എടുക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ അതിനിയും യാഥാര്‍ഥ്യമായിട്ടില്ല. അതിനിടെ വന്ന പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സംഘടന അനുവാദംനല്‍കി. അവര്‍ മുന്‍കൈയെടുത്ത് ചില ജില്ലകളില്‍ ജനപക്ഷ, ജനകീയ വികസന മുന്നണികളെന്ന പേരില്‍ കൂട്ടായ്മകളുണ്ടാക്കി രംഗത്തിറങ്ങിയത് കഷ്ടിച്ച് മൂന്നു മാസങ്ങള്‍ക്കുള്ളിലാണ്. ഈ മുന്നണിക്കൊരു പാര്‍ട്ടിയോ ചിഹ്നമോ പതാകയോ നേതൃത്വമോ ഒന്നും ഉണ്ടായിരുന്നില്ല. സ്വതന്ത്രരായി 1700ല്‍പരം വാര്‍ഡുകളില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചുവെങ്കിലും അവയില്‍ കുറച്ചെണ്ണത്തിലേ സജീവ മത്സരരംഗത്തിറങ്ങിയുള്ളൂ. വിവിധ ജില്ലകളിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 40-50 വാര്‍ഡുകളില്‍ മാത്രം വിജയപ്രതീക്ഷ പുലര്‍ത്തി. പ്രചാരണത്തിന്റെ അവസാന നാളുകളില്‍ എണ്ണം പിന്നെയും താണു. മറുവശത്ത് രണ്ട് മഹാമുന്നണികളുടെയും ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും ഭാഗത്തുനിന്നുള്ള ആക്രമണം അതിരൂക്ഷമായിരുന്നു. മുസ്‌ലിം മത, സാംസ്‌കാരികസംഘടനകളെ മുഴുവന്‍ കോട്ടക്കലില്‍ വിളിച്ചുചേര്‍ത്ത് മുസ്‌ലിംലീഗ് പ്രഖ്യാപിച്ച ഊരുവിലക്ക് അക്ഷരാര്‍ഥത്തില്‍ നടപ്പിലാക്കി. സുന്നി, മുജാഹിദ് സംഘടനകളാകെ പ്രളയത്തില്‍ പ്രാണനുംകൊണ്ട് നീന്തുന്ന ജീവികളെപ്പോലെ ജമാഅത്ത് നിയന്ത്രിത വികസന മുന്നണികള്‍ക്കെതിരെ ഐക്യപ്പെട്ടു. മതപണ്ഡിതന്മാര്‍ പരസ്യപ്രസംഗങ്ങള്‍ നടത്തി. വീടുവീടാന്തരം കയറിയിറങ്ങി വോട്ട് മറ്റാര്‍ക്ക് ചെയ്താലും വികസനമുന്നണിക്കാര്‍ക്ക് ചെയ്യരുതെന്ന് ഉദ്‌ബോധിപ്പിക്കുക മാത്രമല്ല, സ്ത്രീകളെക്കൊണ്ട് ഖുര്‍ആന്‍ തൊട്ട് സത്യവും ചെയ്യിച്ചു.

മതപ്രസിദ്ധീകരണങ്ങള്‍ വിഷലിപ്തമായ ലേഖനങ്ങള്‍കൊണ്ട് നിറഞ്ഞു. രാഷ്ട്രീയത്തില്‍ മതത്തിന്റെ നഗ്‌നമായ ഈ ഇടപെടല്‍ ആരും വിഷയമാക്കിയില്ല. വികസനമുന്നണികളാകട്ടെ, ഈ കോലാഹലങ്ങളോടൊന്നും പ്രതികരിച്ചതേയില്ല. വികസനോന്മുഖ, അഴിമതിമുക്ത പഞ്ചായത്ത് ഭരണമെന്നുള്ള ഏകയിന അജണ്ടയില്‍ പ്രചാരണം ഒതുക്കി. മതം, രാഷ്ട്രീയം, സമുദായം തുടങ്ങി ഒന്നിനെയും തെരഞ്ഞെടുപ്പില്‍ വിഷയമാക്കിയില്ല. വോട്ടെടുപ്പ് ദിവസമായപ്പോള്‍ പലേടത്തും ഇടത്-വലത് മുന്നണികളുടെ പരോക്ഷ ധാരണ, വികസന മുന്നണി സ്ഥാനാര്‍ഥികള്‍ ഒരു കാരണവശാലും ജയിച്ചുകയറരുതെന്ന്. ആ ധാരണ ശരിക്കും പ്രാവര്‍ത്തികമായെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുകയും ചെയ്തു. വികസന മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യതയുള്ള വാര്‍ഡുകളിലൊക്കെ ഈ ഇടത്-വലത് അവിശുദ്ധ കൂട്ടുകെട്ടും വോട്ട് അട്ടിമറിയും നടന്നതിന്റെ ഫലമാണ് മുന്നണിയുടെ വിജയം ഒമ്പത് വാര്‍ഡുകളിലൊതുങ്ങിയത്. വയനാട്- ഒന്ന്, കോഴിക്കോട്- രണ്ട്, മലപ്പുറം- രണ്ട്, പാലക്കാട്- ഒന്ന്, തൃശൂര്‍- രണ്ട്, കൊല്ലം- ഒന്ന് എന്നിങ്ങനെയാണ് ലഭിച്ച സീറ്റുകള്‍. വികസന-ജനപക്ഷ മുന്നണികള്‍ നഗരസഭകളിലടക്കം രണ്ടാം സ്ഥാനം പിടിച്ച വാര്‍ഡുകള്‍ തൊണ്ണൂറോളം വരും. ഒന്നര ലക്ഷത്തിലധികം വോട്ടുകളും വികസന മുന്നണികള്‍ക്കനുകൂലമായി വീണു. മുന്നൊരുക്കങ്ങളോ പാര്‍ട്ടിയോ കൊടിയോ ചിഹ്നമോ പ്രചാരണത്തിന് നേതാക്കളോ ഇല്ലാതെ നടത്തിയ ഈ സാഹസികപരീക്ഷണം ഇത്രയളവിലെങ്കിലും വിജയിച്ചതാണദ്ഭുതം. അരനൂറ്റാണ്ടോളം പഴക്കമുള്ള രണ്ട് വന്‍ മുന്നണികളുടെ ബാനറില്‍ നുണച്ചാക്കും പണച്ചാക്കും വാരിവിതറി, എല്ലാതരം ജാതി, മത വിഭാഗീയ വികാരങ്ങളും സമൃദ്ധമായുപയോഗിച്ച് ഇടത്-വലത് പാര്‍ട്ടികള്‍ നടത്തിയ ഒരു തെരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ ബാക്കിപത്രമാണ് നമ്മുടെ മുന്നിലുള്ളത്. അവരുടെ പൊതുശത്രുവും മുഖ്യശത്രുവും, അഴിമതിമുക്ത വികസന മന്ത്രം ഉയര്‍ത്തിയ ജനപക്ഷ മുന്നണികളാണെന്നത് രാജ്യവും സംസ്ഥാനവും ചെന്നെത്തിയ അധഃപതനത്തിന്റെ ആഴം വിളിച്ചോതുന്നു.
Courtesy:AR/Madhyamam/02-11-2010


Monday, November 1, 2010

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പാഠങ്ങള്‍
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വന്നു കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായ ശക്തമായ യു.ഡി.എഫ് തരംഗം ആഞ്ഞുവീശി എന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെയും പ്രത്യേകത. വിമതശല്യവും ആഭ്യന്തര ശൈഥില്യങ്ങളും വേണ്ടതു പോലെ ഉണ്ടായിട്ടും തിളക്കമാര്‍ന്ന വിജയം നേടാന്‍ കഴിഞ്ഞതില്‍ യു.ഡി.എഫ് ക്യാമ്പിന് തീര്‍ച്ചയായും അഭിമാനിക്കാം.
ലോക്സഭാ, നിയമ സഭാ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് മുന്നേറിയാലും പ്രാദേശിക തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മേല്‍ക്കൈ നേടുന്നുവെന്നതായിരുന്നു ഏതാനും വര്‍ഷങ്ങളായി കേരളത്തിലുണ്ടായിരുന്ന പതിവ്. എല്‍.ഡി.എഫിലെ മുഖ്യ ഘടകക്ഷിയായ സി.പി.എമ്മിന് പ്രാദേശിക തലത്തിലുള്ള അതിശക്തമായ സംഘടനാ സംവിധാനമാണ് അവരെ ഇതിന് സഹായിക്കുന്നത്. കൂടാതെ, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ പോലുള്ള സംവിധാനങ്ങള്‍ എന്നിവയിലൂടെ ബൃഹത്തായ പ്രാദേശിക അടിത്തറ രൂപപ്പെടുത്താന്‍ സി.പി.എമ്മിന് സാധിച്ചിട്ടുണ്ട്. ഇത്തവണയാകട്ടെ, സംസ്ഥാന ഭരണത്തിന്റെ തണലും സൌകര്യവും അവര്‍ക്കുണ്ട്. ഈ സൌകര്യമുപയോഗിച്ച് തങ്ങള്‍ക്ക് ഗുണകരമായ രീതിയില്‍ വാര്‍ഡ് വിഭജനം നടത്താനും അവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍, സാധാരണഗതിയില്‍ അത്യന്തം അനുകൂലമായ ഈ ഘടകങ്ങള്‍ എല്ലാമുണ്ടായിട്ടും അതിശക്തമായ തിരിച്ചടിയാണ് എല്‍.ഡി.എഫ് നേരിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കണക്കുകളുടെ വിശദാംശങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്ന മുറക്ക് വിശദമായി വിശകലനം ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ ഇതിലുണ്ട്.
പ്രാദേശിക വികസനത്തിനു വേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട ഭരണഘടനാ സംവിധാനങ്ങളാണ് തദ്ദേശ സ്ഥാപനങ്ങള്‍. യഥാര്‍ഥത്തില്‍ കക്ഷി രാഷ്ട്രീയത്തിന് അതില്‍ വലിയ പ്രസക്തിയില്ല. പക്ഷേ, കേരളത്തിന്റെ പ്രത്യേകമായ പശ്ചാത്തലത്തില്‍ തദ്ദേശ ഭരണം അടിമുടി കക്ഷി രാഷ്ട്രീയത്തില്‍ അധിഷ്ഠിതമാണ്. രാഷ്ട്രീയ ഭേദമന്യേ താരതമ്യേന മൂല്യബോധമുള്ള, വികസന തല്‍പരരായ ആളുകളെ പിന്തുണക്കുകയെന്നതായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക പ്രസ്ഥാനം കാലങ്ങളായി സ്വീകരിച്ചു പോന്ന നിലപാട്. എന്നാല്‍ ആരെയും അസ്വസ്ഥപ്പെടുത്തുന്ന തരത്തില്‍ കക്ഷി രാഷ്ട്രീയവും അഴിമതിയുടെ വികേന്ദ്രീകരണവും തദ്ദേശ സ്ഥാപനങ്ങളില്‍ ശക്തിപ്പെടുന്നതാണ് നാള്‍ക്കുനാള്‍ കണ്ടുവരുന്നത്.
തദ്ദേശ സ്ഥാപനങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നുവരണമെന്ന ആശയം ജമാഅത്തെ ഇസ്ലാമി ഉയര്‍ത്തിയത് ഈ പശ്ചാത്തലത്തിലാണ്. വിവിധ സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ അണി നിരത്തി പ്രാദേശിക ജനകീയ സംഘടനകള്‍ രൂപീകരിക്കാനുള്ള ആഹ്വാനം ജമാഅത്ത് നടത്തുന്നത് ആ പശ്ചാത്തലത്തിലാണ്. ഈ ആഹ്വാനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് കോര്‍പറേഷനുകളിലും 34 മുന്‍സിപ്പാലിറ്റികളിലും 328 പഞ്ചായത്തുകളിലും പ്രാദേശിക വികസന സംഘടനകള്‍ ഈ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിക്കപ്പെടുകയുണ്ടായി. സാമൂഹിക പ്രവര്‍ത്തകര്‍, പരിസ്ഥിതി-മനുഷ്യാവകാശ സംഘടനകള്‍, മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി രൂപീകരിക്കപ്പെട്ട ഇത്തരം സംഘങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ ക്രിയാത്മകമായി സ്വാധീനിക്കണം എന്നതായിരുന്നു പ്രസ്ഥാനത്തിന്റെ നിലപാട്. പ്രാദേശികമായ വിവിധ അതിജീവന സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമരമുന്നണികളും ഇത്തരത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് 1500 ഓളം വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഈ സംഘങ്ങള്‍ മുന്നോട്ട് വന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അജണ്ടയെ ഗുണപരമായി സ്വാധീനിക്കാന്‍ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചു. നിസ്സാരവും സങ്കുചിതവുമായ കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് പ്രാദേശിക വികസന പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ ഉയര്‍ത്തപ്പെട്ടു. പ്രചാരണ രംഗത്ത് ചിലയിടങ്ങളിലെല്ലാം മുഖ്യധാരാ കക്ഷികളെ അമ്പരപ്പിക്കുന്ന കാമ്പയിനുകള്‍ സംഘടിപ്പിക്കാനും ജനങ്ങളെ അണിനിരത്താനും ഇത്തരം ജനകീയ മുന്നണികള്‍ക്ക് സാധിച്ചു. നോമിനേഷന്‍ കൊടുത്ത് വീട്ടില്‍ പോയി ഉറങ്ങിയാലും പല കക്ഷികളും എളുപ്പത്തില്‍ ജയിച്ചു കയറുന്ന വാര്‍ഡുകളില്‍ അതിശക്തമായ മത്സരം ഉയര്‍ത്തുന്നതില്‍ ഈ ജനകീയ കൂട്ടായ്മകള്‍ ഏറെ മുന്നോട്ട് പോയി. കോഴിക്കോട് ജില്ലയിലെ ഫലങ്ങള്‍ വരുന്നതിന് മുമ്പ് സംസ്ഥാനത്ത് ഏഴ് പഞ്ചായത്ത് വാര്‍ഡുകളില്‍ വിജയിക്കാനും 80 വാര്‍ഡുകളില്‍ (ആറ് മുന്‍സിപ്പാലിറ്റി വാര്‍ഡ്, 74 പഞ്ചായത്ത് വാര്‍ഡ്) രണ്ടാം സ്ഥാനത്ത് എത്താനും ജനകീയ മുന്നണികള്‍ക്ക് കഴിഞ്ഞു. കൂടാതെ തൃശൂര്‍ ജില്ലയിലെ കാതിക്കുടത്ത് എന്‍.ജി.ഐ.എല്‍ ഫാക്ടറി വിരുദ്ധ സമരമുന്നണി രണ്ട് സീറ്റുകളില്‍ വിജയിച്ചു. വളരെ നിസ്സാരമായ വോട്ടുകള്‍ക്ക് പരാജയപ്പെട്ട ഇടങ്ങളും ഇതില്‍ ധാരാളമുണ്ട്. (കോഴിക്കോട് ജില്ലയിലെ ഫലം വരുന്നതിന് മുമ്പുള്ള കണക്കാണിത്)
പലേടങ്ങളിലും പ്രചാരണങ്ങളില്‍ വമ്പിച്ച മുന്നേറ്റം സൃഷ്ടിക്കാനും ജനങ്ങളെ അണിനിരത്താനും ജനകീയ മുന്നണികള്‍ക്ക് സാധിച്ചിരുന്നു. പലേടത്തും വിജയിക്കുമെന്ന് പ്രതീതി സൃഷ്ടിക്കാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചു. അതേ സമയം, കാമ്പയിന്‍ സമയത്തേത് പോലെയുള്ള ആഹ്ളാദകരമായ അനുഭവമല്ല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്നത് ശരിയാണ്. പക്ഷേ, കാലങ്ങളായി രാഷ്ട്രീയ രംഗത്തുള്ള ശക്തരായ ഇരുമുന്നണികള്‍ക്കിടയില്‍ ശക്തമായി പിടിച്ചു നിന്നുവെന്നത് രാഷ്ട്രീയമായി വളരെ പ്രസക്തമാണ്.
ദീര്‍ഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള, മലപോലെ ഉയര്‍ന്നുനില്‍ക്കുന്ന ഇരു മുന്നണികള്‍ക്കിടയില്‍ വേണ്ടത്ര കേന്ദ്രീകരണമോ പാര്‍ട്ടി ഘടനയോ ഇല്ലാത്ത പ്രാദേശിക മുന്നണികള്‍ ഒറ്റക്ക് പൊരുതി ജയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. വമ്പിച്ച സാമ്പത്തിക ശേഷിയും ഭരണ-രാഷ്ട്രീയ പിന്‍ബലവും ആവശ്യമുള്ള ഈ പ്രക്രിയയില്‍ തുടക്കക്കാര്‍ അനുഭവിക്കുന്ന കിതപ്പാണ് ജനകീയ മുന്നണികളുടെ പ്രകടനം മൊത്തത്തില്‍ കാഴ്ച വെക്കുന്നത്. ആ അര്‍ഥത്തില്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ശക്തമായി പിടിച്ചു നില്‍ക്കാനും മികച്ച മത്സരം കാഴ്ച വെക്കാനും സാധിച്ചുവെന്നത് സന്തോഷകരമായ കാര്യമാണ്. സുസംഘടിതവും സുസ്ഥാപിതവുമായ ഇരുമുന്നണികള്‍ക്കുമിടയില്‍ വ്യത്യസ്തമായ ഒരു രാഷ്ട്രീയ കൂട്ടായ്മയെ പ്രാദേശിക തലങ്ങളില്‍ സംഘടിപ്പിക്കാനായി എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഭാവി രാഷ്ട്രീയ പ്രക്രിയയില്‍ ക്രിയാത്മകമായി പങ്കുവഹിക്കാന്‍ കഴിയുന്ന ഒരു അടിത്തറ ഇതിലൂടെ രൂപപ്പെടുത്താന്‍ തീര്‍ച്ചയായും സാധിച്ചിട്ടുണ്ട്. ഇരുമുന്നണികള്‍ക്കുമിടയിലെ ഒരു ബദല്‍ പരീക്ഷണം എന്ന സാഹസികമായ യത്നത്തിനാണ് യഥാര്‍ഥത്തില്‍ ഇതിലൂടെ തുടക്കം കുറിക്കപ്പെട്ടിരിക്കുന്നത്. സീറോ ബാലന്‍സില്‍ ആരംഭിക്കുന്ന ഒരു കൂട്ടായ്മ വേണ്ടത്ര വിജയിച്ചില്ല എന്നത് വലിയ തിരിച്ചടിയായി വിശകലനം ചെയ്യുന്നത് ശരിയായിരിക്കില്ല. നേരത്തെ ഈ രംഗത്തുള്ളവര്‍ നേരിടുന്ന നഷ്ടമാണ് യഥാര്‍ഥത്തില്‍ തിരിച്ചടി. ജനകീയ മുന്നണികളെ സംബന്ധിച്ചേടത്തോളം അത് നേടിയെടുത്തോളം മുന്നേറ്റം തന്നെയാണ്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കുറുക്കു വഴികളും തന്ത്രങ്ങളും ജനപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനവും രണ്ടും രണ്ട് വഴിക്കാണ് എന്നത് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ജനകീയ മുന്നണികളും പഠിക്കേണ്ട പ്രധാനപ്പെട്ടൊരു പാഠം. അധാര്‍മികവും അറപ്പുളവാക്കുന്നതുമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ മറികടക്കാന്‍ ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. ജനകീയ മുന്നണി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പലയിടങ്ങളിലും നിര്‍ബാധം പണവും മദ്യവും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ജനകീയ മുന്നണികള്‍ക്ക് വിജയ സാധ്യതയുള്ള ഇടങ്ങളില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒത്തുകളിച്ചതിന്റെ അനുഭവവും പലേടങ്ങളിലെയും വോട്ടിംഗ് പാറ്റേണ്‍ പരിശോധിച്ചാല്‍ മനസ്സിലാവും.
ജനകീയ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലും സംഘാടനത്തിലും ജമാഅത്തെ ഇസ്ലാമിക്ക് നേതൃപരമായ പങ്കുണ്ടായിരുന്നു. ഇക്കാരണത്താല്‍ തന്നെ പരമ്പരാഗത മുസ്ലിം മതസംഘടനകള്‍ ജനകീയ മുന്നണി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ കച്ച കെട്ടിയിറങ്ങിയ അനുഭവം എല്ലായിടത്തും ദൃശ്യമായിരുന്നു. കള്ള പ്രചാരണങ്ങള്‍ നടത്തിയും മതപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും വ്യാപകമായ പ്രചാരണം അവസാന ഘട്ടങ്ങളില്‍ അവര്‍ നടത്തുകയുണ്ടായി. മറ്റൊരര്‍ഥത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം മത സംഘടനകളെ ഉപയോഗിക്കുകയായിരുന്നു എന്നതാണ് വാസ്തവം. ഒരു വശത്ത് മദ്യവും പണവും മറുവശത്ത് മതപുരോഹിതരെയും തരം പോലെ ഉപയോഗിക്കുന്നതില്‍ ഇരുമുന്നണികളും മിടുക്ക് കാണിച്ചു. മദ്യം കൊടുത്ത് വോട്ടര്‍മാരെ പാട്ടിലാക്കുന്ന സ്ഥാനാര്‍ഥി വിജയിച്ചാലും കുഴപ്പമില്ല, ജമാഅത്തെ ഇസ്ലാമിക്ക് മുന്‍കൈയുള്ള ഒരു കൂട്ടായ്മ വിജയിക്കാന്‍ പാടില്ല എന്ന ഒരൊറ്റ വാശിയായിരുന്നു ഇക്കാര്യത്തില്‍ മതസംഘടനകള്‍ക്ക്. ബി.ജെ.പിക്കെതിരെപ്പോലും ഇതുവരെയും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടില്ലാത്ത മതസംഘടനകള്‍ ഉടലോടെ വന്ന് ജനകീയ മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരെ പരസ്യമായും രഹസ്യമായും മലബാറിലെങ്ങും കാമ്പയിന്‍ നടത്തി. സാധാരണക്കാരായ വിശ്വാസികളെ ജനകീയ മുന്നണിക്ക് വോട്ട് ചെയ്യുന്നതില്‍ നിന്നകറ്റാന്‍ ഇത്തരം ഗ്രൂപ്പുകള്‍ക്ക് സാധിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇടപെടില്ല എന്ന് തീരുമാനിച്ച മതസംഘടനകള്‍ ഇവിടെ വളരെ പച്ചയായി രാഷ്ട്രീയം കളിക്കുകയായിരുന്നു.
കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ മാത്രമല്ല; ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തന ചരിത്രത്തിലും വ്യത്യസ്തമായ അനുഭവമായിരുന്നു ജനകീയ മുന്നണികള്‍. ലോകത്തെങ്ങുമുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളിലൂടെയാണ് കടന്നുപോവുന്നത്. എന്നാല്‍ ഈ അനുഭവങ്ങളിലെല്ലാമുള്ള പൊതുവായ ഒരു കാര്യമുണ്ട്. തുടക്കത്തില്‍ തിരിച്ചടികള്‍ നേരിട്ടുകൊണ്ടാണ് എല്ലാ ഇസ്ലാമിക പ്രസ്ഥാനങ്ങളും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍/തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കാലെടുത്തുവെച്ചത്. സാംസ്കാരിക മേഖല, പത്ര-പ്രസിദ്ധീകരണ സംരംഭങ്ങള്‍, ജനസേവന സംരംഭങ്ങള്‍, ട്രേഡ് യൂനിയന്‍, വിദ്യാര്‍ഥി സംഘാടനം, വിദ്യാഭ്യാസ-അക്കാദമിക പ്രവര്‍ത്തനങ്ങള്‍, പ്രക്ഷോഭ രാഷ്ട്രീയം എന്നിവയിലെല്ലാം മുന്നേറുമ്പോള്‍ തന്നെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ തിരിച്ചടികള്‍ നേരിട്ട അനുഭവങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കെല്ലാം പൊതുവായുണ്ട്. അതില്‍ നിന്ന് ഭിന്നമാവില്ല ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും അനുഭവം എന്നതാണ് കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നല്‍കുന്ന സൂചന.
വലിയ വൈതരണികളെ വകഞ്ഞുമാറ്റി മുന്നേറാനുള്ള ത്യാഗപൂര്‍ണമായ രാഷ്ട്രീയമാണ് ഇസ്ലാമിക പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്നത്. വെയില്‍ കൊള്ളാന്‍ സന്നദ്ധമാവുന്നവര്‍ക്കേ അത്തരമൊരു ത്യാഗത്തിന് സന്നദ്ധരാകാന്‍ കഴിയൂ. അമ്പരപ്പിക്കുന്ന വിജയം വെയിലല്ല, തണലാണ് നല്‍കുക. തണലത്ത് നില്‍ക്കുന്നവര്‍ക്ക് ഈ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയില്ല. വെയില് കൊണ്ട് മുന്നേറാന്‍ ഇനിയും കാതങ്ങളുണ്ട് എന്ന പാഠമാണ് തെരഞ്ഞെടുപ്പ് ഫലം പ്രസ്ഥാനത്തിന് നല്‍കുന്ന ഏറ്റവും വലിയ പാഠം.
C. Davood/Prabodhanam Weekly_6.11.2010

കോഴിക്കോട് ജനകീയ വികസന മുന്നണിക്ക് രണ്ടിടത്ത് ജയം


കോഴിക്കോട് ജനകീയ വികസന മുന്നണിക്ക് രണ്ടിടത്ത് ജയം
കോഴിക്കോട്: തദ്ദേശ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങിയ ജനകീയ വികസന മുന്നണി കോഴിക്കോട് ജില്ലയില്‍ രണ്ട് വാര്‍ഡുകളില്‍ വിജയിച്ചു. വേളം പഞ്ചായത്തിലെ ശാന്തിനഗര്‍ വാര്‍ഡില്‍ മല്‍സരിച്ച താര റഹീം, മുക്കം പഞ്ചായത്തിലെ 11ാം വാര്‍ഡില്‍(ചേന്ദമംഗല്ലൂര്‍) മല്‍സരിച്ച ഫാത്വിമ കൊടപ്പന എന്നിവരാണ് വിജയിച്ചത്. ഇതോടെ സംസ്ഥാനത്ത് മുന്നണിക്ക് ആകെ ഒമ്പതു സീറ്റായി. 31-10-2010

തെരഞ്ഞെടുപ്പ് ഫലം ഇടതു നിലപാടുകള്‍ക്കേറ്റ തിരിച്ചടി -ജമാഅത്തെ ഇസ്ലാമി


തെരഞ്ഞെടുപ്പ് ഫലം ഇടതു നിലപാടുകള്‍ക്കേറ്റ തിരിച്ചടി
-ജമാഅത്തെ ഇസ്ലാമി

കണ്ണൂര്‍: നാലര വര്‍ഷം പിന്നിട്ട സംസ്ഥാന ഭരണത്തില്‍ മതന്യൂനപക്ഷത്തോടുള്ള നിലപാടുകള്‍ ഇടതുമുന്നണിക്കെതിരെയുള്ള വികാരമായി മാറുകയായിരുന്നു. നിര്‍ണായകമായ വിഷയങ്ങളിലെന്നും നിലപാടില്ലാത്ത യു.ഡി.എഫിന്റെ വിജയം രാഷ്ട്രീയ വിജയമല്ലെന്നും ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വികസന മുന്നണി മത്സരിച്ച വാര്‍ഡുകളിലെ വോട്ടിങ് നില പരിശോധിച്ചാല്‍ ജില്ലയില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ ജനകീയ കൂട്ടായ്മകള്‍ക്ക് സാധിച്ചത് ഇരുമുന്നണികള്‍ക്കും ശക്തമായ മുന്നറിയിപ്പാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. മാട്ടൂല്‍, മാടായി, ഇരിക്കൂര്‍ പഞ്ചായത്തുകളില്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ അഴിഞ്ഞാട്ടവും അക്രമസംഭവങ്ങളും പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറി സി. അബ്ദുന്നാസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.കെ. അബ്ദുല്‍ ജബ്ബാര്‍, കെ.പി. അബ്ദുല്‍ അസീസ്, എസ്.എ.പി. അബ്ദുല്‍സലാം, എം.കെ. അബൂബക്കര്‍, ഹനീഫ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
30-10-2010

Saturday, October 30, 2010

മുസ്‌ലിം രാഷ്ട്രീയ ഗതിമാറ്റം തുടരും

മുസ്‌ലിം രാഷ്ട്രീയ ഗതിമാറ്റം തുടരും
ആറുമാസത്തിനു ശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ മുസ്‌ലിം രാഷ്ട്രീയത്തില്‍ വന്ന മാറ്റം ശ്രദ്ധേയം. സ്വന്തമായ ഒരിടം തേടി രംഗത്തു വന്ന രണ്ട് സംഘടനകളും മത്സരഫലത്തില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കിയില്ലെങ്കിലും പ്രാദേശിക തലത്തില്‍ സംഘടനാ അടിത്തറ ഒരുക്കിക്കഴിഞ്ഞു. ഈ അടിത്തറയില്‍നിന്നു തന്നെയാകും ഇവര്‍ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുക.
കേരളത്തിലെ പ്രമുഖ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ലീഗ് വന്‍മുന്നേറ്റം നടത്തിയ തെരഞ്ഞെടുപ്പാണിത്. മുസ്‌ലിം വോട്ടുകള്‍ ധ്രുവീകരിക്കപ്പെടുമെന്നു കരുതിയിരുന്നെങ്കിലും അത് യു.ഡി.എഫിന് അനുകൂലമായി കേന്ദ്രീകരിക്കപ്പെട്ടു. ഇതിനു കാരണം മുസ്‌ലിംലീഗ് തന്ത്രങ്ങളായിരുന്നു. പുതിയ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ നിലവില്‍ വരുമ്പോള്‍ ലീഗിന്റെ പരമ്പരാഗത വോട്ട് ബാങ്കിലാകും ചോര്‍ച്ചയുണ്ടാവുക എന്നറിഞ്ഞാണ് അവര്‍ തന്ത്രം മെനഞ്ഞത്. ഇതിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റം. സ്വന്തം വോട്ട് ബാങ്ക് ലക്ഷ്യമിട്ടെത്തിയ രണ്ട് പുതിയ സംഘടനകളില്‍ ഒന്നിനെ കൂടെ നിര്‍ത്തിയും മറ്റൊന്നിനെ അകറ്റിയുമുള്ള തന്ത്രമാണ് ലീഗ് പ്രയോഗവത്കരിച്ചത്. അതിലവര്‍ വന്‍ വിജയം നേടി.
ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍കൈയില്‍ വികസന മുന്നണിയും പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്.ഡി.പി.ഐയുമാണ് ഇക്കുറി രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയത്. ഇതില്‍ എസ്.ഡി.പി.ഐ വോട്ടുകള്‍ നഷ്ടപ്പെടാതെയും വികസന മുന്നണിയെ ഒറ്റപ്പെടുത്തിയും തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു മുസ്‌ലിം ലീഗ്. എസ്.ഡി.പി.ഐ യെ തീവ്രവാദ സംഘടന എന്ന പേരില്‍ പരസ്യമായി ശത്രുപക്ഷത്ത് നിര്‍ത്തുകയും രഹസ്യമായി അടവുനയങ്ങള്‍ തയാറാക്കുകയും ചെയ്തു.
മലപ്പുറം ജില്ലാ പഞ്ചായത്തില്‍ എസ്.ഡി.പി.ഐ മത്സരിച്ചിരുന്നില്ല. അതിനാല്‍ അവരുടെ വോട്ടുകള്‍ സ്വന്തമാക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞു. മറ്റു പ്രാദേശിക സ്ഥാപനങ്ങളിലേക്ക് 500ല്‍പരം സീറ്റുകളില്‍ മത്സരിച്ചെങ്കിലും തെരഞ്ഞെടുത്ത ചില സീറ്റുകളില്‍ മാത്രമാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ സജീവമായത്.
അതില്‍ വിജയം നേടിയ ഏക സീറ്റാണ് വേങ്ങര പഞ്ചായത്തിലെ അരീക്കുളം വാര്‍ഡ്. യു.ഡി.എഫ് കോണ്‍ഗ്രസിന് അനുവദിച്ച വാര്‍ഡാണിത്. 2005ലെ തെരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 444 വോട്ട് നേടിയിരുന്നു. ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 224 വോട്ടാണ്.
എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്ക് 487 വോട്ട് കിട്ടി. ഈ അടവുനയം മലബാറിനു പുറത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നു. വികസന മുന്നണിയെ അകറ്റി നിര്‍ത്താന്‍ മറ്റ് മുസ്‌ലിം സമുദായ സംഘടനകളെ രംഗത്തിറക്കുകയുമായിരുന്നു മറ്റൊരു തന്ത്രം. ഇതിലും മുസ്‌ലിംലീഗ് വിജയിച്ചു. ജമാഅത്ത് പ്രവര്‍ത്തകര്‍ 2005ല്‍ വിജയിച്ച മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം ഇക്കുറി അവര്‍ക്ക് നഷ്ടമായി. ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന സുന്നിയിലെ എ.പി വിഭാഗം ഇക്കുറി ഐക്യമുന്നണിക്കൊപ്പം നിന്നു എന്നത് കേരളത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് നേട്ടമുണ്ടാക്കുമെന്നതിന്റെ സൂചനയാണ്. ഐ.എന്‍.എല്ലിനെ അസംതൃപ്തിയില്‍ നിര്‍ത്തിക്കൊണ്ടു തന്നെ മിക്കയിടത്തും ഒപ്പം നിര്‍ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞു. പി.ഡി.പി വോട്ടുകള്‍ സ്വന്തം സ്ഥാനാര്‍ഥികള്‍ക്കുതന്നെ പോയി. പൊന്നാനി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തുനിന്ന മുജാഹിദ് മടവൂര്‍ വിഭാഗവും ഇക്കുറി യു.ഡി.എഫിനൊപ്പം നിന്നു.
ജമാഅത്തെ ഇസ്‌ലാമിക്കെതിരെ മുസ്‌ലിം സമുദായ സംഘടനകളും രാഷ്ട്രീയ സംഘടനകളും ഒന്നിച്ച ചിത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്.
മൊയ്തു വാണിമേല്‍/Madhyamam/30-10-2010

Friday, October 29, 2010

RESULT

ജനകീയ രാഷ്ട്രീയത്തിന് അടിത്തറ പാകിയ തെരഞ്ഞെടുപ്പ് -ജമാഅത്തെ ഇസ്ലാമി



ജനകീയ രാഷ്ട്രീയത്തിന് അടിത്തറ പാകിയ
തെരഞ്ഞെടുപ്പ് -ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: ഇടതു-വലതു മുന്നണികള്‍ക്ക് ബദലായി കേരളത്തില്‍ ഉയര്‍ന്നുവരുന്ന ജനപക്ഷ രാഷ്ട്രീയത്തിന് അടിത്തറ പാകുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന രാഷ്ട്രീയകാര്യ സെക്രട്ടറി ഹമീദ് വാണിമേല്‍ അഭിപ്രായപ്പെട്ടു.
തദ്ദേശസ്ഥാപനങ്ങളെ സങ്കുചിത കക്ഷി രാഷ്ട്രീയത്തില്‍ നിന്ന് മുക്തമാക്കി വികസനോന്മുഖ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമി അതിനുവേണ്ടി പ്രാദേശികമായ ജനകീയസംരംഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന് സംസ്ഥാനത്തെങ്ങും പ്രാദേശികമായ ജനകീയ സംഘടനകള്‍ രൂപം കൊള്ളുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. പരമ്പരാഗതമായ മുന്നണികള്‍ക്കതീതമായി ജനങ്ങളെ സംഘടിപ്പിക്കാനും ശക്തമായ മത്സരം കാഴ്ചവെക്കാനും ഈ സംഘങ്ങള്‍ക്ക് കഴിഞ്ഞതായി പ്രസ്താവനയില്‍ പറഞ്ഞു. ഏഴ് പഞ്ചായത്ത് വാര്‍ഡുകളില്‍ വിജയം വരിച്ച ജനകീയ മുന്നണികള്‍ ആറ് മുന്‍സിപ്പല്‍ വാര്‍ഡുകളിലും 73 പഞ്ചായത്ത് വാര്‍ഡുകളിലും രണ്ടാം സ്ഥാനത്തെത്തി. പല സീറ്റുകളിലും വിരലിലെണ്ണാവുന്ന വോട്ടുകള്‍ക്കാണ് വിജയം കൈവിട്ടു പോയത്. തൃശൂര്‍ ജില്ലയിലെ കാതിക്കുടത്ത് ഫാക്ടറി മലിനീകരണവിരുദ്ധ സമര സമിതി രണ്ട് സീറ്റുകളില്‍ വിജയിച്ചതും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
വിജയ സാധ്യതയുള്ള പല വാര്‍ഡുകളിലും ജനകീയ മുന്നണി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒത്തു കളിച്ചതായി ഹമീദ് കുറ്റപ്പെടുത്തി.
വോട്ടിംഗ് നില പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. പണവും മദ്യവും കള്ളവോട്ടും നിര്‍ബാധം ഒഴുകിയ തെരഞ്ഞെടുപ്പില്‍ അതിശക്തമായ മുന്നണി ഘടനക്കെതിരെ കരുത്തുറ്റ മത്സരം കാഴ്ചവെക്കാനും മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനും പ്രാദേശിക ജനകീയ സംഘങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ രൂപപ്പെട്ടുകഴിഞ്ഞ ജനകീയരാഷ്ട്രീയത്തെ കൂടുതല്‍ വിപുലപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്^ അദ്ദേഹം പറഞ്ഞു.
ജനകീയ സംഘടനകളുടെ രൂപവത്കരണത്തിലും തെരഞ്ഞെടുപ്പിലും സജീവമായി പങ്കുകൊണ്ട സംഘടനാബന്ധുക്കളെയും പരിസ്ഥിതി^ മനുഷ്യാവകാശ^സാംസ്കാരിക പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദനം അറിയിച്ചു
28-10-2010

കണ്ണൂരില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചത് ആര്?


കണ്ണൂരില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചത് ആര്?
തദ്ദേശ തിരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമയ എസ്.ഡി.പി.ഐ അഞ്ചിടങ്ങളില്‍ വിജയിച്ചു കഴിഞ്ഞു. കണ്ണൂര്‍ നഗരസഭയിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി സുഫീറയുടെ ജയം വിവാദമായിക്കഴിഞ്ഞു. എല്‍.ഡി.എഫ് പിന്തുണയോടെയാണ് ഇവിടെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി വിജയിച്ചതെന്ന ആരോപണവുമായി ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഷസീന തന്നെ രംഗത്തെത്തി. ഇന്നലെ വൈകീട്ട് ചില കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം കണ്ണൂര്‍ മീഡിയാ സെന്ററിലെത്തി അവര്‍ മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറയുകയും ചെയ്തു.
എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി സുഫീറക്ക് 325 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹസിനക്ക് 290 ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഷസീനക്ക് 169 വോട്ടുമാണ് ലഭിച്ചത്. ഖസാനക്കോട്ടയില്‍ എല്‍.ഡി.എഫ്-എസ്.ഡി.പി.ഐ രഹസ്യ ധാരണയുണ്ടായിരുന്നുവെന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ആരോപണം. വോട്ടെടുപ്പ് ദിവസം ഉച്ചയോടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തന്നോട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഇത് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ സഹായിക്കാനുമായിരുന്നുവെന്നാണ് ഷസീന ആരോപിക്കുന്നത്. എന്നാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രസ്താവനക്കെതിരെ സി.പി.ഐ.എം രംഗത്ത് വന്ന് കഴിഞ്ഞു. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സ്വാധീന വലയത്തില്‍പ്പെട്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഈ പ്രസ്താവനയുമായി രംഗത്ത് വന്നതെന്ന് സി.പി.ഐ.എം നേതാവ് എം.പ്രകാശന്‍ മാസ്റ്റര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. സി.പി.ഐ.എമ്മിന് ശക്തിയുള്ള സ്ഥലമല്ല ഇത്. കഴിഞ്ഞ തവണ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയാണ് ഇവിടെ വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍ എല്‍.ഡി.എഫിനൊപ്പമില്ലെന്നിരിക്കെ എല്‍.ഡി.എഫ് വോട്ട് മറിച്ചുവെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും പ്രകാശന്‍ മാസ്റ്റര്‍ പറഞ്ഞു. അതേസമയം ഖസാനക്കോട്ട ഐ.എന്‍.എല്‍ ശക്തി കേന്ദ്രമാണെന്നും ഇവിടെ എസ്.ഡി.പി.ഐക്ക് യു.ഡി.എഫാണ് വോട്ട് മറിച്ചിതെന്നും ഐ.എന്‍.എല്‍ സെക്യുലര്‍ നേതാവ് എന്‍.കെ അബ്ദുല്‍ അസീസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. കണ്ണൂരില്‍ എസ്.ഡി.പി.ഐയും ലീഗും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ട്. മത്സരിച്ച 17 സീറ്റുകളിലും ലീഗിന് ജയിക്കാന്‍ കഴിഞ്ഞത് ഇതുകൊണ്ടാണ്. ഈ വസ്തുത മറച്ച് പിടിക്കാനാണ് ഇപ്പോള്‍ ലീഗും കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ രംഗത്തിറക്കി ആരോപണമുന്നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ബി.ജെ.പി നേട്ടമുണ്ടാക്കിയതും എസ്.ഡി.പി.ഐ ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ അക്കൗണ്ട് തുറന്നതും ചര്‍ച്ചയായിക്കൊണ്ടിരിക്കുമ്പോഴാണ് കണ്ണൂരിലെ എസ്.ഡി.പി.ഐ ജയത്തെക്കുറിച്ച് വിവാദമുയരുന്നത്.
28-10-2010

വോട്ടുകച്ചവടം സജീവം

വോട്ടുകച്ചവടം സജീവം
മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുണ്ടുമുഴി വാര്‍ഡില്‍ യു.ഡി.എഫിന് 671 വോട്ടും ജനകീയ വികസനമുന്നണി സ്ഥാനാര്‍ഥിക്ക് 360 വോട്ടും ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ സക്കീന സലാമിന് ലഭിച്ചത് 5 വോട്ട്. പാലക്കാട് നഗരസഭ വെണ്ണേക്കര സൗത്ത് വാര്‍ഡില്‍ ജനകീയവികസനമുന്നണി സ്ഥാനാര്‍ഥിയും സോളിഡാരിറ്റി നേതാവുമായ എം. സുലൈമാന്‍ 24 വോട്ടിന്റെ നഷ്ടത്തില്‍ 743 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബിജെപി ക്ക് ലഭിച്ച ആകെ വോട്ട് 6..! പാര്‍ട്ടി വോട്ടുകള്‍ എവിടെ പോയി?
27-10-2010

Thursday, October 28, 2010

മുണ്ടേരി: 20 വാര്‍ഡുകളില്‍ 13 എല്‍.ഡി.എഫും 7 യു.ഡി.എഫും നേടി.

മുണ്ടേരി: 20 വാര്‍ഡുകളില്‍ 13 എല്‍.ഡി.എഫും
7 യു.ഡി.എഫും നേടി

1. കെ.സല്‍മത്ത്- മുസ്‌ലിം ലീഗ് (372)
2.
കെ.വി.ജിജില്‍- സി.പി.എം. (50)
3.
പി.പുഷ്പജ- സി.പി.എം (36)
4.
പി.സി.അഹമ്മദ്കുട്ടി- മുസ്‌ലിം ലീഗ് (145)
5.
പി.ചന്ദ്രന്‍- സി.പി.എം (105)
6.
രമണി ടീച്ചര്‍- കോണ്‍. (434)
7.
പി.സി.നൗഷാദ്- മുസ്‌ലിം ലീഗ് (475)
8.
എ.റിയാസ്- സി.പി.എം (78)
9.
പി.വി.രജനി- സി.പി.എം .(271)
10.
ബി.പി.റീഷ്മ- സി.പി.എം (248)
11.
ശൈമള- സി.പി.എം. (188)
12.
പ്രമീള- സി.പി.എം (163)
13. സി.പി.ഫല്‍ഗുണന്‍-
സി.പി.എം. (434)
14.
സി.ലത- സി.പി.ഐ. (243)
15.
പി.ശ്രീനിവാസന്‍- സി.പി.എം. (109)
16.
കട്ടേരി പ്രകാശന്‍- കോണ്‍. (35)
17.
പി.ഉഷ- സി.പി.എം. (214)
18.
ബി.ലസിജ- സി.പി.എം (290)
19.
പി.മുഹമ്മദലി- മുസ്‌ലിം ലീഗ് (448)
20.
കെ.ദാമോദരന്‍- കോണ്‍ (507)

മുണ്ടേരി നാലാംവാര്‍ഡില്‍ ലീഗിന് തിളക്കമാര്‍ന്ന ജയം

മുണ്ടേരി നാലാംവാര്‍ഡില്‍ ലീഗിന്
തിളക്കമാര്‍ന്ന ജയം
കാഞ്ഞിരോട്: മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്ക് തിളക്കമാര്‍ന്ന വിജയം. മുന്‍ മെംബറും സി.പി.എം പ്രവര്‍ത്തകയുമായ സജിതയെയാണ് ലീഗ് സ്ഥാനാര്‍ഥിയായ പി.സി. അഹമ്മദ്കുട്ടി 145 വോട്ടിനു പരാജയപ്പെടുത്തിയത്.
27-10-2010

Edakkad Block_Thalamunda Division

VOTE DETAILS FOR THALAMUNDA


NameParty
Votes


C UMA CPI(M)
5043

E K CHANDINI INC
3592

Invalid Vote

128

Dist. Panchayath Anjarakandy Division

VOTE DETAILS FOR ANJARAKANDY


NameParty
Votes


P.K.SHABAREESH KUMAR CPI(M)
26890

SUDHEESH MUNDERI INC
23415

K.P.HAREESH BABU BJP
1329

Invalid Vote

586

NOUSHAD METHAR IND
464

PREMAN C P

144

Edakkad Block-Munderi Division

VOTE DETAILS FOR MUNDERI


NameParty
Votes


M P MUHAMMADALI ML
5740

P AJITH KUMAR CPIM
5135

LIJU K BJP
387

Invalid Vote

182

Wednesday, October 27, 2010

20 th WARD_EDAYILPEEDIKA

VOTE DETAILS FOR EDAYILPEEDIKA


Name Party
Votes


K. DAMODARAN Congress
656

SHAJEER M. K. CPI(M)
149

KHALID M. P. JVS
88

Invalid Vote

18

4 th WARD-PADANNOT

VOTE DETAILS FOR PADANNOT


Name Party
Votes


AHAMMED KUTTI P.C. ML
611

P. K. SAJITHA CPM
466

Invalid Vote

20

8 th WARD-PAROTHUMCHAL

VOTE DETAILS FOR PAROTHUMCHAL


Name Party
Votes


A. RIYAS CPI(M)
460

ABDUL NASAR C.U. ML
382

M. P. MUJEEB RAHIMAN IND
102

SHAFEEQUE K. M. SDPI
37

C. H. MUSTHAFA MASTER JVS
36

Invalid Vote

27

RIYAS IND
5